അബുജ: നൈജീരിയയിലെ കത്തോലിക്കാ ദൈവാലയത്തിലെ പന്തക്കുസ്താ തിരുനാൾ (ജൂൺ 05) ദിവ്യബലിമധ്യേ 40 പേർ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തിന് പിന്നിൽ ‘ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസാ’ണെന്ന് സൂചിപ്പിച്ച് ഭരണകൂടം. നൈജീരിയയിലെ പ്രതിരോധ സേനാ തലവൻ ജനറൽ ലിയോ ഇറബോറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതികളെന്ന് സംശയിക്കുന്ന അഞ്ചു പേർ അറസ്റ്റിലായെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, അറസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നൈജീരിയയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ഓവോയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഫ്രാൻസിസ് ദൈവാലയത്തിൽ പന്തക്കുസ്താ തിരുനാൾ ശുശ്രൂഷാമധ്യേ അതിക്രമിച്ച് കയറിയ ആയുധധാരികൾ വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 40 പേർ കൊല്ലപ്പെട്ടതിനൊപ്പം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദൈവാലയ വളപ്പിൽ കുറഞ്ഞത് അഞ്ച് തോക്കുധാരികളെ കണ്ടതായുള്ള ദൃക്സാക്ഷി വിവരണങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണെന്ന സംശയം അന്നേ ഉണ്ടായിരുന്നു.
എന്നാൽ, ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക തീവ്രവാദികൾ ആരും ഏറ്റെടുക്കാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ആ പശ്ചാത്തലത്തിൽ, സുപ്രധാനമാണ് നൈജീരിയൻ ഭരണകൂടം ഇപ്പോൾ നടത്തിയ വെളിപ്പെടുത്തൽ. സായുധ സേനയും സുരക്ഷാ വകുപ്പും പൊലീസും ഉൾപ്പെട്ട സംയുക്ത ഓപ്പറേഷനിലാണ് അക്രമികളെ പിടികൂടിയതെന്ന് ലിയോ ഇറബോർ പ്രസ്താവനയിൽ പറഞ്ഞു.
എവിടെ, എപ്പോഴാണ് അറസ്റ്റ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. അന്വേഷണം നടക്കുന്നതിനാൽ പ്രതികളെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്തെ മറ്റ് ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ ലോകത്തിനു മുന്നിൽ കൊണ്ടുവരും,’ അദ്ദേഹം വ്യക്തമാക്കി. പ്രതികളെന്ന് സംശയിക്കുന്ന ഒരാൾക്ക് ആക്രമണത്തിനുമുമ്പ് താമസസൗകര്യം ഒരുക്കിയ ഒരാളും അറസ്റ്റിലായതായി ഒൻഡോ സംസ്ഥാന ഗവർണർ റൊട്ടിമി അകെരെഡോലു കൂട്ടിച്ചേർത്തു.
പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 2009 മുതൽ ക്രൈസ്തവ സഭകളെയും സഭാവിശ്വാസികളെയും ലക്ഷ്യംവെച്ച് നടത്തുന്ന ആക്രമണങ്ങൾ വ്യാപകമാകുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ്, ബൊക്കോ ഹറാം, ഫുലാനി ഹെഡ്സ്മാൻ എന്നീ ഇസ്ലാമിക തീവ്രവാദികളാണ് നൈജീരിയയിലും സമീപ പ്രദേശങ്ങളിലും വെല്ലുവിളി ഉയർത്തുന്നത്. 2009 മുതൽ ഇതുവരെയുള്ള 13 വർഷത്തിനിടെ 45,644 ക്രൈസ്തവർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Leave a Comment
Your email address will not be published. Required fields are marked with *