ക്രോയേഷ്യ: യൂറോപ്പിലെ വിഖ്യാത മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയയിലേക്കുള്ള യാത്രയ്ക്കിടെ ബസ് അപകടത്തിൽ മരണമടഞ്ഞവരിൽ ഒരു കത്തോലിക്കാ വൈദീകനും. പോളിഷ് നഗരമായ സോകോലോവ് പോഡ്ലാസ്‌കി സെന്റ് ജോൺ ബോസ്‌കോ ഇടവകയിൽ സേവനം ചെയ്യുന്ന സലേഷ്യൻ സഭാംഗം ഫാ. ഗ്രിഗോർസ് റാഡ്സെവിസ്‌കിയാണ് മരണപ്പെട്ടത്. സലേഷ്യൻ സഭ ഇക്കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
‘നമ്മുടെ ഇടവക വികാരി ഫാ. ഗ്രിഗോർസ് വാഹനാപകടത്തിൽ മരണപ്പെട്ടെന്ന സങ്കട വാർത്ത അറിയിക്കുകയാണ്. അദ്ദേഹത്തോട് ദൈവം തന്റെ കരുണ കാണിക്കുകയും സ്വർഗീയ സന്തോഷത്തിലേക്ക് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്യട്ടെ,’ വാഴ്സോയിലെ സലേഷ്യൻ പ്രവിൻഷ്യൽ സെക്രട്ടറി ഫാ. ആർതർ സുലിക് പത്രക്കുറിപ്പിൽ കുറിച്ചു.
പോളണ്ടിൽനിന്ന് മെഡ്ജുഗോറിയയിലേക്ക് 44 തീർത്ഥാടകരുമായി യാത്രതിരിച്ച ബസ് ആഗസ്റ്റ് ആറിന് വടക്കുപടിഞ്ഞാറൻ ക്രൊയേഷ്യയിൽവെച്ചാണ് അപകടത്തിൽപ്പെട്ടത്. റോഡിൽനിന്ന് ബസ് കുഴിയിലേക്ക് മറിഞ്ഞ് 12 പേർക്ക് ജീവൻ നഷ്ടമായി, 32 പേർക്ക് പരിക്കേറ്റു. ഇതിൽ 19 പേരുടെ പരിക്ക് ഗുരുതരമാണ്. ‘ഹോളി ഫാമിലി ഓഫ് നസ്രത്ത്’ സഭാംഗം സിസ്റ്റർ ജനീന മെറ്റിയുസിയും അപകടത്തിൽ മരണപ്പെട്ടിരുന്നു.
പോളിഷ് തീർത്ഥാടകർ അപകടത്തിൽപ്പെട്ട വാർത്ത അറിഞ്ഞ്, കഴിഞ്ഞ ആഞ്ചലൂസ് പ്രാർത്ഥനാമധ്യേ ഫ്രാൻസിസ് പാപ്പ അവർക്കായി പ്രത്യേകം പ്രാർത്ഥിച്ചു. തീർത്ഥാടകരുടെ മരണത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തിയ പാപ്പ പരിക്കേറ്റവർക്കും മരണപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അപകടത്തിൽ മരിച്ചവരെ ദിവ്യബലിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന് പോളിഷ് മെത്രാൻ സമിതി അധ്യക്ഷനും പോസ്‌നൻ ആർച്ച്ബിഷപ്പുമായ സ്റ്റാനിസ്ലാവ് ഗഡെക്കി രാജ്യത്തെ വിശ്വാസികൾക്ക് ആഹ്വാനം നൽകിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *