നംബുല: മൊസാംബിക്കിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ മിഷണറിയായ സിസ്റ്റർ മരിയ ഡി കോപ്പി ക്രിസ്തുവിനെപ്രതി മരണം വരിച്ച ധീരരക്തസാക്ഷിയാണെന്ന് നംബുല ആർച്ച്ബിഷപ്പ് ഇനേസിയോ സൗറി. ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിന് പിന്നിൽ ‘ഇസ്ലാമിക് സ്റ്റേറ്റ്’ തീവ്രവാദികളാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ആർച്ച്ബിഷപ്പിന്റെ പ്രതികരണം. ‘ക്രിസ്തീയ വിശ്വാസം പ്രഘോഷിക്കുന്നതിൽ പ്രകടിപ്പിച്ച തീക്ഷ്ണതയാണ്,’ സിസ്റ്ററിന്റെ അരുംകൊലയ്ക്ക് കാരണമായതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
‘ഇസ്ലാമിക് സ്റ്റേറ്റ്’ ഗ്രൂപ്പിന്റെ ചില ടെലഗ്രാം അക്കൗണ്ടുകളെ ഉദ്ധരിച്ച് ‘ബി.ബി.സി’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേ തുടർന്ന് ഫീദെസ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ആർച്ച്ബിഷപ്പ് ഇനേസിയോ സിസ്റ്ററിന്റെ രക്തസാക്ഷിത്വത്തെ കുറിച്ച് പ്രതികരിച്ചത്. ‘തീവ്രവാദികളുടേതായി പുറത്തുവന്ന പ്രസ്താവന ഔദ്യോഗികമാണെങ്കിൽ വിശ്വാസത്തെപ്രതിയുള്ള രക്തസാക്ഷിയാണ് സിസ്റ്റർ മരിയ.’ നംബുല ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാപിക്കുന്ന ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചുള്ള ആശങ്കകളും അദ്ദേഹം വിവരിച്ചു.
ഉത്തര മൊസാംബിക്കിലെ നംബുല പ്രവിശ്യയിൽ സെപ്റ്റംബർ ആറിനാണ് 84 വയസുകാരിയായ സിസ്റ്റർ മരിയ ഡി കോപ്പി അരുംകൊല ചെയ്യപ്പെട്ടത്. തീവ്രവാദ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഡോർമെറ്ററിയിലേക്ക് ഓടിപ്പോകുന്നതിനിടയിൽ സിസ്റ്ററിന്റെ ശിരസിൽ വെടിയേൽക്കുകയായിരുന്നു. സന്യാസസഭ നടത്തുന്ന ആശുപത്രിയും സ്‌കൂളുകളും ദൈവാലയവും അക്രമികൾ നശിപ്പിക്കുകയും ചെയ്തു. ഇറ്റലിയിൽ ജനിച്ച സിസ്റ്റർ 1963ലാണ് മൊസാംബിക്കിൽ ശുശ്രൂഷ ആരംഭിച്ചത്.
ഇസ്ലാമിക തീവ്രവാദികൾ സ്ഥിരമായി ആക്രമണം അഴിച്ചുവിടുന്ന സ്ഥലങ്ങളാണ് നംബുല, ഗാബോ ഡെൽഗാഡോ പ്രവിശ്യകൾ. സൈന്യത്തിന്റെ ഇടപെടലിലൂടെ ഗാബോ ഡെൽഗാഡോയിൽ ഒരു പരിധിവരെ തീവ്രവാദികളെ അടിച്ചമർത്താൻ സാധിച്ചെങ്കിലും ഏതാനും നാളുകളായി നംബുലയിൽ ആക്രമണങ്ങളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ഇവിടെനിന്നുള്ള ക്രൈസ്തവരുടെ പലായനവും വർദ്ധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Leave a Comment
Your email address will not be published. Required fields are marked with *