റോം: വിശ്വാസീസമൂഹം ഈശോയിലേക്കും ദിവ്യകാരുണ്യനാഥനിലേക്കും തിരിച്ചെത്തണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ‘അപ്പത്തിന്റെ നഗരം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇറ്റലിയിലെ മറ്റെര ആതിഥേയത്വം വഹിച്ച 27-ാമത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനത്തോട് അനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിമധ്യേയാണ്, ഓരോ ക്രിസ്തുവിശ്വാസിയും ദിവ്യകാരുണ്യ നാഥനെ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റണമെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചത്.
‘നമുക്ക് ഈശോയിലേക്ക് മടങ്ങാം, നമുക്ക് ദിവ്യകാരണ്യ നാഥനിലേക്ക് മടങ്ങാം. എന്തെന്നാൽ, സ്‌നേഹത്തിനും പ്രതീക്ഷയ്ക്കും വേണ്ടിയുള്ള വിശപ്പ് അനുഭവിക്കുമ്പോഴും ജീവിത ദുരിതങ്ങളാൽ നാം കഷ്ടപ്പെടുമ്പോഴും നമ്മെ പോറ്റുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന ഭോജനമായി അവുടുന്ന് മാറും,’ ലോകത്തിന്റെ പൗരാണിക നഗരങ്ങളിലൊന്നായ മറ്റെരയിൽ സമ്മേളിച്ച 12,000ൽപ്പരം വിശ്വാസീസമൂഹത്തോട് പാപ്പ പങ്കുവെച്ചു.
ദരിദ്രരോട് അനുകമ്പയില്ലാതെ ദിവ്യകാരുണ്യ ആരാധന സാധ്യമല്ലെന്നും പാപ്പ വിശ്വാസീസമൂഹത്തെ ഓർമപ്പെടുത്തി. ‘ആർദ്രതയുടെയും കരുണയുടെയും അപ്പമായി മാറുന്ന ദിവ്യകാരുണ്യ സഭയായി മാറാൻ ദിവ്യകാരുണ്യ നാഥന്റെ രുചിയിലേക്ക് നാം തിരിച്ചെത്തണം. കഷ്ടപ്പെടുന്നവരോട് അനുകമ്പയും ആർദ്രതയും പ്രകടിപ്പിച്ച്, പാവപ്പെട്ടവരെ സഹായിച്ച്, കഷ്ടപ്പെടുന്നവരുടെ കണ്ണീർ തുടച്ച്, എല്ലാവർക്കും പ്രത്യാശയുടെയും സന്തോഷത്തിന്റെയും അപ്പമായി മാറണം.’
ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന ഈശോയെ ആരാധിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന പുതിയ കാഴ്ചപ്പാടുകളെക്കുറിച്ചും പാപ്പ ഉദ്‌ബോധിപ്പിച്ചു. നമ്മുടെ പൊങ്ങച്ചമോ നമുക്കുണ്ടാകുന്ന ജയപരാജയങ്ങളോ അല്ല നമ്മുടെ ജീവിതത്തിന്റെ മൂല്യം, മറിച്ച്, നാം ദൈവത്തിന്റെ മകനാണ് എന്നതാണ് യഥാർത്ഥ മൂല്യം. നമ്മെ എല്ലാ അടിമത്വങ്ങളിൽനിന്ന് മോചിപ്പിക്കാനും അവിടുന്ന് ആഗ്രഹിക്കുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആരുടെയും അടിമയാകില്ലെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *