ലിലോങ്‌വേ: ആഫ്രിക്കൻ രാജ്യമായ മലാവിയിലെ ഒരു ദൈവാലയത്തിൽവെച്ച് ഒരൊറ്റ ദിവസം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത് 210 പേർ! മാമ്മോദീസ മുങ്ങി ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ഇവരെല്ലാം പ്രായത്തിൽ മുതിർന്നവരാണെന്നുകൂടി അറിയണം. മലാവി രൂപതയിലെ സുസുവിൽ സ്ഥിതി ചെയ്യുന്ന സെന്റ് സിസിലിയ ദൈവാലയമാണ് സവിശേഷമായ ഈ ജ്ഞാനസ്‌നാന കർമത്തിന് സാക്ഷ്യം വഹിച്ചത്.
ഇക്കഴിഞ്ഞ സെപ്തംബർ 24ന് സെന്റ് സിസിലിയ ഇടവക വികാരി ഫാ. പെട്രോസ്
മ്‌വെലിന്റെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു ജ്ഞാനസ്‌നാന കർമം. കൗമാരപ്രായം പിന്നിട്ടവർ മുതൽ യുവജനങ്ങളും മാതാപിതാക്കളുംവരെ അക്കൂട്ടത്തിലുണ്ടായിരുന്നു. പിറ്റേ ദിനത്തിൽ ഇടവകയിലെ 121 കുട്ടികൾക്കൊപ്പം സ്‌ഥൈര്യലേപന കൂദാശയും അവർ സ്വീകരിച്ചെന്നും ശാലോം വേൾഡിന്റെ വാർത്താ വിഭാഗമായ ‘SW NEWS’നോട് ഫാ. പെട്രോസ് വെളിപ്പെടുത്തി.
ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ വർദ്ധിക്കുന്നതിനിടെയിലും മലാവിയിനിന്ന് പുറത്തുവരുന്ന ഈ വാർത്ത നൽകുന്ന പ്രത്യാശ വളരെ വലുതാണ്. പരമ ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലാണെങ്കിലും പൗരോഹിത്യ ദൈവവിളികളുടെ കാര്യത്തിലും സമ്പന്നമാകുകയാണ് മാലാവി. അതിന് തെളിവാണ് 2022 മേയിൽ സോംബ കത്തീഡ്രലിൽ നടന്ന 23 സെമിനാരി വിദ്യാർത്ഥികളുടെ ഡീക്കൻപട്ട സ്വീകരണം.
ഇസ്ലാമിക തീവ്രവാദികളുടെ അതിക്രമങ്ങളാൽ ക്രൈസ്തവരുടെ കൊലക്കളമായി മാറുന്ന ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലും സഭ വളർച്ചയുടെ പാതയിൽതന്നെയാണ്. ഇക്കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നൈജീരിയയിലെ സഭയ്ക്ക് ലഭിച്ച 25ൽപ്പരം നവവൈദീകരെയാണ്. അതിലെ 11 പേർ ഇസ്ലാമിക തീവ്രവാദം രൂക്ഷമായ കടൂണയിൽനിന്നാണെന്നതും ശ്രദ്ധേയം. ക്രിസ്തുവിശ്വാസത്തെ പ്രതിയുള്ള രക്തസാക്ഷിത്വങ്ങൾ വർദ്ധിക്കുമ്പോഴും ക്രിസ്തീയ ദർശനങ്ങളിലേക്ക് അനേകർ ആകൃഷ്ടരാകുന്നു എന്നത് ആഫ്രിക്കൻ സഭയുടെ ശോഭനമായ ഭാവി അടയാളപ്പെടുത്തുന്നു എന്നാണ് വിലയിരുത്തലുകൾ.
Leave a Comment
Your email address will not be published. Required fields are marked with *