വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ വാർത്താവിനിമയ വിഭാഗമായ ‘ഡികാസ്റ്ററി ഓഫ് കമ്യൂണിക്കേഷനിൽ’ ഫ്രാൻസിസ് പാപ്പ നിയമിച്ച 10 ഉപദേശകരിൽ മലയാളി വൈദികനും. കണ്ണൂർ ആലക്കോട് സ്വദേശിയും സലേഷ്യൻസ് ഓഫ് ഡോൺ ബോസ്‌കോ സന്യാസ സമൂഹാംഗവുമായ ഫാ. ജോർജ് പ്ലാത്തോട്ടമാണ് പാപ്പ നിയമിച്ച പുതിയ ഉപദേശക സമിതിയിൽ ഇടംനേടിയ മലയാളി വൈദികൻ. ഏഷ്യയിൽനിന്ന് പ്രസ്തുത സമിതിയിലേക്ക് നിയമിക്കപ്പെട്ട ഏക വ്യക്തിയുമാണ് ഫാ. ജോർജ്.
പത്രപ്രവർത്തകനും മാധ്യമ പരിശീലകനും കമ്യൂണിക്കേഷൻ വിദഗ്ധനുമായ ഫാ. ജോർജ് 2019 മുതൽ ഏഷ്യൻ കത്തോലിക്കാ റേഡിയോ സർവീസായ ‘എഫ്.എ.ബി.സി-ഒ.എസ്.സി’യുടെ മേധാവിയാണ്. കൂടാതെ ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസിന്റെ സാമൂഹ്യ സമ്പർക്ക വിഭാഗം എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമാണ്. തിയോളജിയിലും സോഷ്യോളജിയിലും ജേർണലിസത്തിലും മാസ്റ്റേഴ്‌സ് ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റുമുള്ള ഫാ. ജോർജ് ഡോൺബോസ്‌കോ സഭയുടെ ഗോഹട്ടി പ്രോവിൻസ് അംഗമാണ്.
വത്തിക്കാന്റെ മുഴുവൻ വാർത്താവിനിമയ കാര്യങ്ങളും ഏകോപിപ്പിക്കാൻ 2015ൽ പാപ്പ രൂപീകരിച്ച സംവിധാനമാണ് ‘ഡികാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ.’ പത്ത് ഉപദേശകരെ കൂടാതെ രണ്ട് പുതിയ അംഗങ്ങളേയും ഡിക്കാസ്റ്ററിയിലേക്ക് പാപ്പ നിയമിച്ചിട്ടുണ്ട്. ഇറ്റാലിയൻ ആർച്ച്ബിഷപ്പ് ഡോ. ഐവാൻ മാഫെയിസ്, ബ്രസീലിയൻ ബിഷപ്പ് ഡോ. വാൾഡിർ ജോസ് ദെ കാസ്‌ട്രോ എന്നിവരാണ് പുതിയ അംഗങ്ങൾ.
Leave a Comment
Your email address will not be published. Required fields are marked with *