Follow Us On

18

April

2024

Thursday

ദിവ്യകാരുണ്യ അപ്പസ്‌തോലൻ കാർലോ അക്യുറ്റിസിന്റെ  നാമധേയത്തിൽ തീർത്ഥാടന കേന്ദ്രം തുറന്ന് ബ്രിട്ടണിലെ കത്തോലിക്കാ സഭ

ദിവ്യകാരുണ്യ അപ്പസ്‌തോലൻ കാർലോ അക്യുറ്റിസിന്റെ  നാമധേയത്തിൽ തീർത്ഥാടന കേന്ദ്രം തുറന്ന് ബ്രിട്ടണിലെ കത്തോലിക്കാ സഭ

വെസ്റ്റ്മിൻസ്റ്റർ: ‘ദിവ്യകാരുണ്യത്തിന്റെ അപ്പസ്‌തോലൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ നാമധേയത്തിൽ തീർത്ഥാടനകേന്ദ്രം തുറന്ന് ബ്രിട്ടണിലെ കത്തോലിക്കാ സഭ. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടതിന്റെ രണ്ടാം പിറന്നാളിനോട് അനുബന്ധിച്ച്, സെൻട്രൻ ലണ്ടനിലെ കോവെന്റ് ഗാർഡൻ കോർപ്പസ് ക്രിസ്റ്റി ദൈവാലയത്തോട് ചേർന്നാണ് ‘കാർലോ അക്യുറ്റിസ് ഷ്രൈൻ’ സ്ഥാപിതമായത്. ഒരുപക്ഷേ, കാർലോ അക്യുറ്റിസിന്റെ ജന്മദേശമായ ലണ്ടനിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ ഒരുങ്ങിയ പ്രഥമ തീർത്ഥാടനകേന്ദ്രമാകും ഇത്.

വെസ്റ്റ്മിൻസ്റ്റർ അതിരൂപതാ സഹായമെത്രാൻ നിക്കോളാസ് ഹഡ്സണിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു കൂദാശാ കർമം. വാഴ്ത്തപ്പെട്ട കാർലോയുടെ ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പിന്റെ പ്രതിഷ്~യും അദ്ദേഹം നിർവഹിച്ചു. ക്രിസ്തുവുമായി കൂടുതൽ അടുക്കാൻ കാർലോ അക്യുറ്റിസിന്റെ ജീവിതം പ്രചോദനമാകണമെന്നും അദ്ദേഹം യുവാക്കളെ ഉദ്‌ബോധിപ്പിച്ചു. ഔർ ലേഡി ഓഫ് വാത്‌സിംഹാം, സെന്റ് ആന്റണീസ്, സെന്റ് പാദ്രേ പിയോ എന്നിവരുടെ തിരുരൂപങ്ങൾ നിർമിച്ചതിലൂടെ ശ്രദ്ധേയനായ ഇറ്റാലിയൻ ശിൽപ്പി ഫെർഡിനാൻഡ് സ്റ്റഫ്ലെസറാണ് തീർത്ഥാടനകേന്ദ്രത്തിന്റെ ശിൽപ്പി.

ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ സമർത്ഥമായി വിനിയോഗിച്ച കാർലോ അക്യുറ്റിസ് 1991ൽ ലണ്ടനിലാണ് ജനിച്ചത്. ലുക്കീമിയ ബാധിതനായി 2006 ഒക്ടോബർ 12ന് ഇഹലോകവാസം വെടിഞ്ഞു. കേവലം 15 വയസുവരെ മാത്രം ജീവിച്ചിരുന്നുള്ളുവെങ്കിലും അക്കാലംകൊണ്ടുതന്നെ അനേകരെ വിശ്വാസവഴിയിലേക്ക് നയിച്ചതിലൂടെയാണ് അക്യുറ്റിസ് ശ്രദ്ധേയനായത്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ പ്രതിഭാശാലിയായിരുന്ന കാർലോ, തന്റെ കഴിവുകൾ പൂർണമായും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചത്.

11-ാംവയസിൽ വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അവൻ കംപ്യൂട്ടറിൽ ശേഖരിക്കാൻ തുടങ്ങി. വിവിധ രാജ്യങ്ങളിൽ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് അവൻ ശേഖരിച്ചത്. അഞ്ചു ഭൂഖണ്ഡങ്ങളിൽ വെർച്വൽ ലൈബ്രറിയുടെ പ്രദർശനവും നടത്തി. കാൻസർ രോഗത്തിന്റെ വേദനയാൽ പുളയുമ്പോഴും ആ വേദന കാർലോ പാപ്പയ്ക്കും സഭയ്ക്കും വേണ്ടിയാണ് കാഴ്ചവെച്ചത്. 21-ാം നൂറ്റാണ്ടിൽ ജീവിച്ചവരിൽനിന്നുള്ള ആദ്യത്തെ വാഴ്ത്തപ്പെട്ടവനെന്ന വിശേഷണത്തോടെ 2020 ഒക്ടോബർ 10നാണ് കാർലോ അക്യുറ്റിസ് അൾത്താര വണക്കത്തിലേക്ക് ഉയർത്തപ്പെട്ടത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?