കിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ കത്തോലിക്കാ ആശുപത്രിയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഡോക്ടറായ കന്യാസ്ത്രീ ഉൾപ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം. ആശുപത്രിയിൽനിന്നും സമീപത്തുനിന്നും നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവരെ തീവ്രവാദികൾ ബന്ധികളായി പിടിച്ചുകൊണ്ടുപോയി എന്നാണ് നിഗമനം. മബോയ ഗ്രാമത്തിലെ ആശുപത്രിക്കു നേരെയായിരുന്നു ആക്രമണം.
‘ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ദ പ്രസന്റേഷൻ ഓഫ് ഔർ ലേഡി അറ്റ് ദ ടെംപിൾ’ സമൂഹാംഗമായ സിസ്റ്റർ മേരി സിൽവി കവുക്കെയാണ് കൊല്ലപ്പെട്ട സന്യാസിനി. രോഗികളും ആശുപത്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ആക്രമണത്തിന് പിന്നിലുള്ളത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ‘അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ്’ ആണെന്നാണ് റിപ്പോർട്ടുകൾ. കാണാതായവരിൽ രണ്ടു കന്യാസ്ത്രീകളും ഉൾപ്പെടും.
മരുന്നുകളും ആശുപത്രി ഉപകരണങ്ങളും കവർന്ന തീവ്രവാദികൾ ആശുപത്രി അഗ്‌നിക്കിരയാക്കിയ ശേഷമാണ് അവിടം വിട്ടത്. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സിസ്റ്റർ മേരി സിൽവിയുടെ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. ആശുപത്രിക്കു സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നുമെല്ലാം ആളുകളെ കാണാതായിട്ടുണ്ട്.
തീവ്രവാദ ഭീഷണി വർദ്ധിച്ചുവരുന്ന രാജ്യമാണ് കോംഗോ. വംശീയവും രാഷ്ട്രീയവരമായ സംഘർഷങ്ങൾ സാധാരണമായ ഇവിടെ ഏതാനും നാളുകളായി ഇസ്ലാമിക തീവ്രവാദവും ശക്തിപ്രാപിക്കുകയാണ്. ജനങ്ങൾക്കുനേരെ വിശിഷ്യാ, ക്രൈസ്തവർക്കുനേരെ തീവ്രവാദികൾ തിരിയാത്ത ദിനങ്ങൾ ഇല്ലെന്നുതന്നെ പറയാം. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ കോംഗോയെ ഇസ്ലാമികവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള തീവ്രവാദികളുടെ വ്യാപനമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി.
തദ്ദേശവാസികളെ ഇസ്ലാമികവൽക്കരിക്കാനും പുറത്താക്കാനുവേണ്ടി ബൃഹദ് പദ്ധതികളാണ് നടപ്പാക്കപ്പെടുന്നത്. തീവ്രവാദികളുടെയും ആയുധധാരികളുടെയും ആക്രമണങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ കോംഗോ ബിഷപ്പ് പാലുകു മെൽക്കിസെദേക്ക് നാളുകൾക്കുമുമ്പ് രംഗത്തെത്തിയത് അന്താരാഷ്ട്രതലത്തിൽ വലിയ വാർത്തയായിരുന്നു. ജനസംഖ്യയുടെ 95% ക്രൈസ്തവരുള്ള രാജ്യമാണ് കോംഗോ.
Leave a Comment
Your email address will not be published. Required fields are marked with *