മനാമ: ‘സന്മനസുള്ളവർക്ക് സമാധാനം,’ എന്ന ആപ്തവാക്യവുമായി ബഹറൈനിൽ നാലുദിന പര്യടനത്തിനെത്തിയ ഫ്രാൻസിസ് പാപ്പയ്ക്ക് ആവേശോജ്വല സ്വീകരണവുമായി ബഹറൈൻ ജനത. രാജ്യത്ത് ആദ്യമായി വന്നെത്തിയ വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ ബഹറൈൻ ഹൃദയംകൊണ്ട് വരവേറ്റൽക്കുന്ന കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. മുന്നിലും പിന്നിലും അണിനിരന്ന കുതിരപ്പടയാളികളുടെ അകമ്പടിയോടെ രാജകീയമായിരുന്നു പാപ്പയ്ക്ക് നൽകിയ സ്‌നേഹോഷ്മള വരവേൽപ്പ്!
പ്രാദേശികസമയം വൈകിട്ട് 4.45ന് അവാലിയിലെ സഖിർ എയർബേസിൽ വിമാനമിറങ്ങിയ പാപ്പയെ ബഹറൈൻ ഭരണാധികാരി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ഉന്നത കാബിനറ്റ് ഉദ്യോഗസ്ഥരും സൈനിക മേധാവികളും ടെർമിനലിൽ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഹ്രസ്വമായ സ്വാഗത ചടങ്ങിനിടെ, ഉന്നത കാബിനറ്റ് അംഗങ്ങൾ പാപ്പയെ അഭിവാദ്യം ചെയ്തപ്പോൾ, പാപ്പയെ അനുഗമിച്ചെത്തിയ വത്തിക്കാൻ സംഘാംഗങ്ങൾ രാജാവിനെ അഭിവാദ്യം ചെയ്തു.
തനിക്ക് ഹസ്തദാനമേകുന്നതിനിടെ കാബിനറ്റ് അംഗങ്ങൾക്ക് പാപ്പ സ്‌നേഹസമ്മാനങ്ങൾ കൈമാറി. തുടർന്നായിരുന്നു സഖിർ റോയൽ പാലസിലേക്കുള്ള പ്രൗഢഗംഭീര യാത്ര. പേപ്പൽ വാഹനവ്യൂഹം കടന്നുപോകുമ്പോൾ വഴിയരികിൽ കുട്ടികളുൾപ്പെടെ നൂറുകണക്കിന് ആളുകൾ പേപ്പൽ പതാകകൾ വീശി പാപ്പയ്ക്ക് സ്വാഗതമേകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പരമ്പരാഗത വേഷധാരികൾ നൃത്തച്ചുവടുകളുമായി റോഡിന്റെ ഇരുവശത്തുമായി അണിനിരന്നിരുന്നു.
ഒരുപക്ഷേ, മറ്റൊരു രാഷ്ട്രത്തലവനോ മതാധിപനോ ഇന്നേവരെ നൽകാത്ത തരത്തിലുള്ള സ്വീകരണമാണ് ബഹറൈൻ ഭരണകൂടം ഫ്രാൻസിസ് പാപ്പയ്ക്ക് നൽകിയത്. കൊട്ടാരത്തിനു മുന്നിൽ പാപ്പ വന്നിറങ്ങിയതോടെ രാജ്യം നൽകുന്ന ഏറ്റവും ഉന്നതമായ ബഹുമതികളോടെയായിരുന്നു സ്വീകരണം. മുന്നിലും പിന്നിലും അണിനിരന്ന കുതിരപ്പടയാളികളുടെ അകമ്പടിയോടെയാണ് പ്രസിഡൻഷ്യൽ പാലസിലേക്ക് പാപ്പയെ ആനയിച്ചത്.
സമ്പൂർണ സൈനിക ബഹുമതികളോടെ പാപ്പയ്ക്ക് പ്രസിഡൻഷ്യൽ പാലസിൽ നൽകിയ ആചാരപരമായ വരവേൽപ്പിൽ സൈനിക ബാൻഡിന്റെ സംഗീതം പ്രത്യേക വിരുന്നായി. തുടർന്ന് സർക്കാർ അധികാരികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരെ പാപ്പ അഭിസംബോധന ചെയ്തു. സ്വീകരണച്ചടങ്ങിൽ രാജകുടുംബാംഗങ്ങളും അറബ് രാജ്യങ്ങളിൽനിന്നുള്ള കത്തോലിക്കാ സഭാ നേതാക്കളും സന്നിഹിതരായിരുന്നു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, വിദേശകാര്യമന്ത്രി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗർ, ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ കുർട്ട് കോച്ച്, ജനതകളുടെ സുവിശേഷവൽക്കരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ, മതാന്തര സംവാദത്തിനുള്ള ഡികാസ്റ്ററി അംഗവും മുസ്ലീം ചരിത്ര പണ്ഡിതനുമായ കർദിനാൾ മൈക്കൽ അയുസോ ഗ്വിക്‌സോട്ട് എന്നിവരും പാപ്പയെ അനുഗമിക്കുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *