ഫൈസലാബാദ്: ആറ് ദിനരാത്രങ്ങൾ, ആബാലവൃദ്ധം വരുന്ന 2000 പേരുടെ പങ്കാളിത്തം, ഇതര മതവിശ്വാസികളുടെ സാന്നിധ്യം- അവിസ്മരണീയമായ അഖണ്ഡ ബൈബിൾ പാരായണത്തിന് സാക്ഷ്യം വഹിച്ച് പാക് നഗരമായ ഫൈസലാബാദ്. പാക്കിസ്ഥാനിലെ കാത്തലിക് ബൈബിൾ കമ്മീഷൻ സംഘടിപ്പിച്ച ആറു ദിന ‘ബൈബിൾ മാരത്തണാ’ണ് ഫൈസലാബാദ് നഗരത്തിന് അവിസ്മരണീയ അനുഭവമായത്. അസഹിഷ്ണുതയും അസമാധാനവും ശക്തിപ്പെടുമ്പോൾ, ക്രിസ്തുവിന്റെ സ്‌നേഹസന്ദേശം തങ്ങളായിരിക്കുന്ന ഇടങ്ങളിലെല്ലാം പകരുക എന്നതായിരുന്നു ഉദ്യമത്തിന്റെ ലക്ഷ്യം.
വാരിസ് പുര ഹോളി റോസറി ദൈവാലയമായിരുന്നു ബൈബിൾ കമ്മീഷൻ നേതൃത്വം നൽകുന്ന മൂന്നാമത് ‘ബൈബിൾ മാരത്തണി’ന്റെ വേദി. ഉൽപ്പത്തി മുതൽ വെളിപാടുവരെയുള്ള ഗ്രന്ഥങ്ങൾ വായിക്കാൻ വിശ്വാസികൾ സന്നിഹതരായി എന്നതു മാത്രമല്ല, തിരുവചനം ശ്രവിക്കാനും ധ്യാനിക്കാനുമായി ദിനരാത്രി വ്യത്യസമില്ലാതെ നിരവധി പേർ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയം. തങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇതര മതസ്ഥരും ബൈബിൾ പാരായണത്തിന് സാക്ഷ്യം വഹിക്കാനെത്തിയെന്നും വാരിസ് പുര ഇടവക വികാരി ഫാ. പാസ്‌കൽ പാലൂസ് പറയുന്നു.
ഫൈസലാബാദ് ബിഷപ്പ് ഇന്ദ്രിയാസ് റഹ്‌മത്ത് ഉൽപ്പത്തി പുസ്തകത്തിലെ ആദ്യ വചനങ്ങൾ വായിച്ചുകൊണ്ടാണ് ‘ബൈബിൾ മാരത്തൺ’ ഉദ്ഘാടനം ചെയ്തത്. പാക്കിസ്ഥാനിലെ ബൈബിൾ കമ്മീഷൻ ഡയറക്ടർ ഇമ്മാനുവൽ അസി, ഫാ. പാസ്‌കൽ പാലൂസ്, ഡോ. സെന്റ് ജെറോം ബൈബിൾ സ്റ്റഡി ഗ്രൂപ്പ് മേധാവി അബ്രാർ സഹോത്ര എന്നിവർക്ക് പിന്നാലെ വിശ്വാസീസമൂഹം തങ്ങളുടെ ഊഴം അനുസരിച്ച് ബൈബിൾ പാരായണത്തിൽ അണിചേരുകയായിരുന്നു.
‘ഇത്രയധികം ആളുകളോടൊപ്പം തിരുവചനം വായിക്കുന്നത് വലിയ അനുഭവമത്രേ. ഈ സംഭവം ചരിത്രപരവും അവിസ്മരണീയവുമാണ്,’ അബ്രാർ സഹോത്ര സാക്ഷ്യപ്പെടുത്തി. ഒരു തെറ്റും ചെയ്യാതിരിന്നിട്ടും ലോകരക്ഷയ്ക്കുവേണ്ടി ക്രൂശിതനായ ക്രിസ്തു പകൻന്ന ക്ഷമയുടെ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ദൗത്യമെന്ന് ഫാ. പാസ്‌ക്കൽ കൂട്ടിച്ചേർത്തു. പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രമായ മരിയമാബാദും കറാച്ചിയുമാണ് ഇതിനുമുമ്പ് ബൈബിൾ മാരത്തണിന് വേദിയായ നഗരങ്ങൾ.
Leave a Comment
Your email address will not be published. Required fields are marked with *