അബൂജ: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 2022 ജനുവരി ഒന്നു മുതൽ ഒക്ടോബർ 31വരെയുള്ള 10 മാസത്തിനിടെ ക്രിസ്തുവിശ്വാസത്തെപ്രതി 4020 പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് പുറത്ത്. നൈജീരിയൻ ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളെ കുറിച്ച് പഠനംനടത്തുന്ന ‘ദ ഇന്റർനാഷണൽ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ’ (ഇന്റർ സൊസൈറ്റി) എന്ന സന്നദ്ധ സംഘടനയാണ് നടുക്കുന്ന ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഇക്കാലത്തിനിടെ 2315 ക്രൈസ്തവരെ ബന്ധികളായി തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുസ്ലീം ഗോത്ര വിഭാഗമായ ഫുലാനികളുമായി ബന്ധമുള്ള ഇസ്ലാമിക തീവ്രവാദികളാൽ 2650 ക്രൈസ്തവ വിശ്വാസികളാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ്, ബൊക്കോ ഹറാം തുടങ്ങിയ ഇസ്ലാമിക തീവ്രവാദികളാണ് ശേഷിക്കുന്നവരുടെ അരുംകൊലയ്ക്ക് പിന്നിൽ. ജനുവരി മുതൽ ജൂൺവരെയുള്ള ആറ് മാസങ്ങളിൽമാത്രം 1401 പേർ ബന്ധികളാക്കപ്പെട്ടെങ്കിൽ ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള നാല് മാസത്തിനിടെ 915 പേർ ബന്ധികളാക്കപ്പെട്ടു.
റിപ്പോർട്ട് പ്രകാരം, ഓരോ മാസവും ശരാശരി 400 ക്രൈസ്തവർ കൊല്ലപ്പെടുന്നു; 231 ക്രൈസ്തവർ ബന്ധികളാക്കപ്പെടുന്നു. അതായത് ദിനം പ്രതി 13 കൊലപാതകവും എട്ട് തട്ടിക്കൊണ്ടുപോകലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബന്ധികളാക്കപ്പെട്ട ക്രൈസ്തവരിലെ 10% പേരെങ്കിലും തിരിച്ചെത്താനുള്ള മടങ്ങാനുളള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.2022ൽ ലോകത്തിലെ ഏറ്റവും അധികം ക്രൈസ്തവർ കൊല്ലപ്പെട്ട രാജ്യം നൈജീരിയയാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടിലെ വിവരങ്ങൾ.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 60,000ൽപ്പരം ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ അരുംകൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇസ്ലാമിക തീവ്രവാദികൾ മേഖലയിൽ സാന്നിധ്യം ഉറപ്പിച്ച 2009 മുതൽ ഇതുവരെ 10 മില്യണിൽപ്പരം പേർ പലായനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബെന്യു സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ടത്, 463 പേർ. ടറാബയിൽ 450 പേരും കഡൂണയിൽ 395 പേരും നൈജറിൽ 314 പേരും പ്ലോറ്റോയിൽ 312 പേരും ബൊർണോയിൽ 240 പേരും കൊല്ലപ്പെട്ടു. ക്രിസ്തുവിശ്വാസത്തെപ്രതി പീഡനങ്ങൾ വർദ്ധിക്കുമ്പോഴും ക്രിസ്തുവിശ്വാസത്തെ നൈജീരിയൻ ജനത മാറോടു ചേർന്നു എന്നതാണ് വാസ്തവം.
Leave a Comment
Your email address will not be published. Required fields are marked with *