ഷില്ലോംഗ്: ആയിരങ്ങൾ പങ്കെടുത്ത ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്ത് മേഘാലയൻ മുഖ്യമന്ത്രി കൊൺറാഡ് സാങ്മ ഈശോയ്ക്ക് സ്തുതിയാരാധനകൾ അർപ്പിക്കുന്ന ദൃശ്യങ്ങൾ തരംഗമാകുന്നു. മേഘാലയൻ തലസ്ഥാനമായ ഷില്ലോംഗിലെ നഗരവീഥികൾ സാക്ഷ്യം വഹിച്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്ത ദൃശ്യങ്ങൾ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം പങ്കുവെച്ചതും ശ്രദ്ധേയമായി. അനുഗ്രഹദായകമായ ഈ ദിനത്തിൽ സംസ്ഥാനത്തിനും ജനങ്ങൾക്കുംവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഷില്ലോംഗ് അതിരൂപതയുടെ വാർഷിക ദിവ്യകാരുണ്യ പ്രദക്ഷിണത്തിലായിരുന്നു കൊൺറാഡ് സാങ്മയുടെ പങ്കാളിത്തം. ‘സ്തുതി ആരാധനകളോടെ ആർച്ച്ബിഷപ്പ് വിക്ടർ ലിംഗ്‌ദോ നേതൃത്വം നൽകിയ പ്രദക്ഷിണത്തിൽ പങ്കുചേരുമ്പോൾ, ജനത്തിനും സംസ്ഥാനത്തിനും മേൽ ദൈവാനുഗ്രഹങ്ങൾ വർഷിക്കപ്പെടാൻ ഞങ്ങൾ പ്രാർത്ഥിച്ചു. ദൈവത്തിന്റെ കൃപയും സ്‌നേഹവും നമ്മിൽ ഓരോരുത്തരിലും നിലനിൽക്കട്ടെ,’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തന്റെ ക്രിസ്തുവിശ്വാസം പരസ്യമായി സാക്ഷ്യപ്പെടുത്തുന്നതിൽ തെല്ലും മടിയില്ലാത്ത ഇന്ത്യയിലെ ചുരുക്കം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് കൊൺറാഡ് സാങ്മ. ലോകജനത ഒന്നടങ്കം കൊറോണ ഭീതിയിലായ 2020ലെ വിശുദ്ധവാരത്തോട് അനുബന്ധിച്ച് അദ്ദേഹം പുറപ്പെടുവിച്ച സന്ദേശം ശ്രദ്ധേയമായിരുന്നു. ‘ദൈവത്തിന് എല്ലാം സാധ്യമാണ്’ (മത്തായി 19:26) എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ട് ദൈവവിശ്വാസത്തിൽ അടിയുറയ്ക്കാനും ദൈവവചനത്തിൽ പ്രത്യാശവെക്കാനും ആഹ്വാനം ചെയ്യുന്ന സന്ദേശം സോഷ്യൽ മീഡിയയിൽ അനേകരാണ് ഷെയർ ചെയ്തത്.
സ്വന്തം സുരക്ഷ മാറ്റിവെച്ച് മറ്റുള്ളവരുടെ സുരക്ഷയ്ക്കായി ജോലി ചെയ്യുന്നവരോടുള്ള നന്ദി രേഖപ്പെടുത്തുന്നതു കൂടിയായിരുന്നു പ്രസ്തുത സന്ദേശം. നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവും ലോക്സഭാ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി.എ സാങ്മയുടെ മകനാണ് കൊൺറാഡ് സാങ്മ.
Leave a Comment
Your email address will not be published. Required fields are marked with *