അബൂജ: അഫ്ഗാനിസ്ഥാനിലേതു പോലെ ഇസ്ലാമിക തീവ്രവാദികൾ നൈജീരിയ കീഴടക്കുന്നതിനുമുമ്പ് ഇടപെടണമെന്ന് അഭ്യർത്ഥിച്ച് നൈജീരിയൻ ബിഷപ്പ് യു.കെ പാർലമെന്റിൽ. നൈജീരിയയിൽ ശരീയത്ത് നിയമം പ്രാബല്യത്തിലാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുന്ന സാഹചര്യത്തിൽ, ഒൺഡോ രൂപതാ ബിഷപ്പ് ജൂഡ് അരോഗുണ്ടാഡെയാണ് യു.കെ പാർലമെന്റിന്റെ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ചത്.
ക്രൈസ്തവർക്കെതിരായ വംശഹത്യ അവസാനിപ്പിക്കാൻ നൈജീരിയൻ ഭരണകൂടത്തിൽ സമ്മർദ്ധം ചെലുത്തണമെന്നും അതിനായി ഇതര രാജ്യങ്ങളുടെ സഹായം തേടണമെന്നും യു.കെ പാർലമെന്റിനെ അഭിസംബോധന ചെയ്യവേ ബിഷപ്പ് ആവശ്യപ്പെട്ടു. ‘നിയമപരവും രാഷ്ട്രീയവുമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ മുഹമ്മദ് ബുഹാരി ഭരണകൂടത്തോട് ആവശ്യപ്പെടണം.’
നൈജീരിയയിൽ ഇസ്ലാമിക നിയമം പ്രാബല്യത്തിൽ വരുത്തുക എന്നതാണ് ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ്, ഫുലാനി എന്നിങ്ങനെയുള്ള തീവ്രവാദ സംഘടനകളുടെ ലക്ഷ്യം. ക്രൈസ്തവരാണ് തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇരകൾ. പകലുപോലും തീവ്രവാദികൾ നിരപരാധികളെ അരുംകൊല ചെയ്യുകയും ബന്ധികളാക്കുകയും ചെയ്യുന്നതും ഇവിടെ സാധാരണമായിക്കഴിഞ്ഞു.
ബുഹാരി പ്രസിഡന്റായതിനുശേഷം നൈജീരിയയിൽ നടന്ന കൊലപാതകങ്ങളുടെ എണ്ണം പരാമർശിച്ചുകൊണ്ടാണ് ബിഷപ്പ് യു.കെ ഭരണകൂടത്തോട് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടത്. ‘ബുഹാരി അധികാരത്തിലേറിയ 2015 മുതൽ 3478ൽപ്പരം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ എണ്ണം 2,256ൽപ്പരം വരും. ഈ വർഷം അവസാനം പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ ലോകം നടുങ്ങും,’ അദ്ദേഹം വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *