മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ സേവനം ചെയ്യുന്ന ജർമൻ മിഷണറിയായ കത്തോലിക്കാ വൈദീകനെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ടുകൾ. ‘വൈറ്റ് ഫാദേഴ്‌സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘സൊസൈറ്റി ഓഫ് ദ മിഷണറീസ് ഓഫ് ആഫ്രിക്ക’ സന്യാസസമൂഹാംഗം ഹാൻസ് ജോക്കിം ലോഹ്രെ (65) നവംബർ 20 മുതൽ കാണാതായ വിവരം സഭാ നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച ദിവ്യബലി അർപ്പണത്തിനായി സമീപ ദൈവാലയത്തിലേക്ക് പോകാൻ തയാറെടുക്കവേ തട്ടിക്കൊണ്ടുപോയി എന്നാണ് നിഗമനം.
തലസ്ഥാന നഗരിയായ ബമാകോയിലെ ‘ഇസ്ലാമിക്- ക്രിസ്ത്യൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ’ അധ്യാപകനായ ഫാ. ഹാൻസ് ഹംദല്ലയിലെ ‘ഫെയ്ത്ത് ആൻഡ് എൻകൗണ്ടർ സെന്റർ’ തലവനുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സഭാ ശുശ്രൂഷകർ ഉൾപ്പെടെയുള്ള വിദേശികളെ ബന്ധികളാക്കി മോചനദ്രവ്യത്തിനായി കൈവശം വച്ച ചരിത്രമുള്ള പ്രാദേശിക ഇസ്ലാമിക തീവ്രവാദ ഗൂപ്പുകളെയാണ് പ്രധാനമായും സംശയിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപത്തുനിന്ന് ഇദ്ദേഹത്തിന്റെ കാർ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു, ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തുനിന്ന് അദ്ദേഹത്തിന്റെ കുരിശുമാലയുടെ ഭാഗവും അന്വേഷണ സംഘം കണ്ടെത്തിയതായി അദ്ദേഹത്തിന്റെ സഹപ്രവർത്തകനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഭാ ശുശ്രൂഷകരുടെ ദേശീയത തട്ടിക്കൊണ്ടുപോകലിന് കാരണമായിട്ടുണ്ടാകാം എന്ന് നിഗമനം.
ആഭ്യന്തര കലാപം നിലനിൽക്കുന്ന മാലിയിൽ സുരക്ഷയ്ക്കായി ജർമൻ സൈന്യം രാജ്യത്ത് ഇപ്പോഴും തുടരുന്നുണ്ട്. ഒരുപക്ഷേ, ഇതും പ്രകോപനമായിട്ടുണ്ടാകാം എന്നാണ് നിഗമനം. മാലിയിൽ ശുശ്രൂഷചെയ്തിരുന്ന കൊളംബിയൻ സ്വദേശിനിയും ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗവുമായ സിസ്റ്റർ ഗ്ലോറിയ സെസിലിയയെ 2017 ഫെബ്രുവരി ഏഴിന് മാലിയിൽനിന്ന് അൽക്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. നാലു വർഷത്തിനുശേഷം 2021 ഒക്ടോബർ 10നാണ് സിസ്റ്ററിന്റെ മോചനം സാധ്യമായത്.
Leave a Comment
Your email address will not be published. Required fields are marked with *