ബ്യൂണസ് ഐരിസ്: ലോകം തിരുപ്പിറവി ആഘോഷത്തിന് തയാറെടുക്കുമ്പോൾ, ക്രിസ്മസ് ആഘോഷം അർത്ഥപൂർണമാക്കാൻ ശ്രദ്ധേയമായ ഒരു ചുവടുവെപ്പ് നടത്തുകയാണ് അർജന്റീനിയൻ സഭ. ക്രിസ്മസ് ആഘോഷങ്ങളുടെ കേന്ദ്രം ക്രിസ്തുമാത്രമാണെന്ന സത്യം ലോകത്തോട് വിളിച്ചുപറയാൻ വിശ്വാസികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ബ്യൂണസ് ഐരിസ് അതിരൂപതയാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.
ക്രിസ്മസ് എന്നത് ക്രിസ്തുവാണെന്ന് ലോകത്തോട് പ്രഘോഷിക്കാൻ വീടിന്റെ മുന്നിലും ബാൽക്കണികളിലും വാഹനങ്ങളിലുമെല്ലാം തിരുപ്പിറവി ചിത്രം സ്ഥാപിക്കുന്ന പദ്ധതിക്ക് ‘ബാൽക്കോനെറാസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഉണ്ണീശോയും മാതാവും യൗസേപ്പിതാവുമുള്ള തിരുപ്പിറവി ദൃശ്യം പതിപ്പിച്ച 28 X 16 ഇഞ്ച് വലുപ്പത്തിലുള്ള പതാക സ്ഥാപിക്കുന്നതാണ് പദ്ധതി.
ക്രിസ്മസ് നാളിൽ ഉറുഗ്വയിലും മറ്റും പ്രസ്തുത പതാകകൾ ബാൽക്കണിയിൽ സ്ഥാപിക്കുന്നത് സാധാരണമാണ്. അതിൽനിന്നാണ് ‘ബാൽക്കോനെറാ’ എന്ന പേര് ലഭിച്ചത്. ക്രിസ്മസ് ആഘോഷങ്ങളിൽനിന്ന് ക്രിസ്തുവിനെ ബോധപൂർവം അകറ്റിനിറുത്താൻ ഉപഭോക്തൃ- സെക്കുലർ സംസ്‌ക്കാരങ്ങൾ ശ്രമിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത പദ്ധതി പ്രസക്തമാണെന്നാണ് വിലയിരുത്തലുകൾ.
ബ്യൂണസ് ഐരിസിലെ തിരുഹൃദയ ബസിലിക്കയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ലഹരി വിമുക്ത കേന്ദ്രത്തിലെ അന്തേവാസികളാണ് തുണികൊണ്ടുള്ള ‘ബാൽക്കോനെറാ’ തയാറാക്കുന്നത്. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ആളുകളിൽനിന്ന് ലഭിക്കുന്നതെന്നും ആവശ്യക്കാർ ദിനംപ്രതി വർദ്ധിക്കുകയാണെന്നും കേന്ദ്രത്തിന്റെ ചുമതലക്കാരൻകൂടിയായ ഫാ. സെബാസ്റ്റ്യൻ ഗാർസിയ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *