മക്കൾക്ക് ബൈബിളിലെ നാമങ്ങൾ നൽകിയ ഒരു കാലം ഉണ്ടായിരുന്നു. ആധുനികത പടികയറിയപ്പോൾ അത് സിനിമാതാരങ്ങളുടെയും മഹത് വ്യക്തികളുടെയും പേരുകളിലേക്ക് വഴുതിമാറി. പുതിയ തലമുറ അർത്ഥശൂന്യമായ പേരുകൾക്ക് പിന്നാലെ പോയി. നാവിൽ കൊള്ളാത്ത പേരുകളും രണ്ടക്ഷരപ്പേരുകളും ഫാഷനായി. എന്നാൽ ബൈബിളിലെ വ്യക്തികളുടെ പേരുകൾ മക്കൾക്ക് ഇടുന്നതിൽ താല്പര്യപ്പെടുന്ന സമൂഹം വീണ്ടും വളർന്നുവരികയാണെന്ന് പ്രമുഖ ബേബിനെയിം വെബ്‌സൈറ്റ് പറയുന്നു. ബൈബിളിലെ പരമ്പരാഗത പേരുകളോട് ഒരു പുതിയ താല്പര്യം വീണ്ടും ലോകം മുഴുവനും ഉണർന്നുവരികയാണത്രെ. ഇതിനർത്ഥം വിശ്വാസത്തിലും പ്രതീക്ഷയിലും താല്പര്യം വീണ്ടും ജനിക്കുന്നുവെന്നാണെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.
ബിബ്‌ളിക്കൽ പേരുകളിലും വിശുദ്ധരുടെ പേരുകളിലും ജനങ്ങൾക്കുള്ള താല്പര്യം നല്ലമാറ്റമാണെന്നും ക്രിസ്തീയ വിശ്വാസം ശക്തമാകുന്നുവെന്നതിന്റെ തെളിവാണെന്നും ബെല്ലി വാലോട്ട് എന്ന ബേബി നെയിമിംഗ് സൈറ്റ് എഡിറ്റർ പറയുന്നു.
സൈറ്റിന്റെ ഇന്റർആക്ടീവ് ഫോർമുല അനുസരിച്ച് കുഞ്ഞുങ്ങളുണ്ടാകാൻ പോകുന്ന ദമ്പതികൾ ആദ്യം നെറ്റിൽനിന്നും ഒരു പേര് തിരഞ്ഞെടുത്ത് സോഷ്യൽമീഡിയ വഴി ഷെയർ ചെയ്യാറുണ്ട്. മറ്റുള്ളവർ വോട്ട് ചെയ്ത് തങ്ങളുടെ ഇഷ്ടം പിന്നീട് അറിയിക്കുന്നു. അതിൽനിന്നാണ് മാതാപിതാക്കൾ ഇപ്പോൾ പേര് തിരഞ്ഞെടുക്കുന്നത്. സൈറ്റിന്റെ ഉപഭോക്താക്കളായ 3500 ലധികം മാതാപിതാക്കളിൽ നിന്നും 25000 വോട്ടർമാരിൽനിന്നും ശേഖരിച്ച ഡാറ്റ അനുസരിച്ച് 2014 ലെ ട്രെൻഡ് ബൈബിളിലെ പേരുകൾ മക്കൾക്കായി തിരഞ്ഞെടുക്കുന്നതിൽ താല്പര്യം വർദ്ധിക്കുന്നുവെന്നാണെന്നും സൈറ്റിന്റെ ടീം വിലയിരുത്തുന്നു.
അടുത്തകാലം വരെ മാതാപിതാക്കൾ വളരെ വ്യത്യസ്തമായ വാക്കുകളും സ്‌പെല്ലിംഗുകളും ഉപയോഗിച്ച് മക്കൾക്ക് പേരിടുകയായിരുന്നു. എന്നാൽ അതെല്ലാം വെറുതെയായി എന്ന തിരിച്ചറിവാണ് അവരെ പഴയ മൂല്യങ്ങളിലേയ്ക്കും പാരമ്പര്യങ്ങളിലേയ്ക്കും തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്നതത്രെ. ബൈബിളിലെ പേരുകൾ തന്നെ സമാധാനവും ശാന്തതയും നൽകുമെന്നും അവർ തിരിച്ചറിയുന്നു.
നോഹ, മൈക്കിൾ, അബിഗാലി എന്നീപേരുകളാണ് നിലവിൽ ഏറ്റവും പോപ്പുലറായ പത്ത് പേരുകളിലുള്ളത്. എന്നാൽ നവോമി, കാലേബ്, ജൂഡിത്ത്, ലെവി എന്നീ പേരുകളോട് മാതാപിതാക്കൾക്ക് താല്പര്യം കുറവാണത്രെ.
ബൈബിളിലെ പേരുകളിലേക്കുള്ള മടക്കത്തിന് മറ്റൊരു കാരണം കൂടി അവർ കണ്ടെത്തിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണത്തിന് ശേഷമാണ് ഈ ട്രെൻഡ് കൂടുതൽ ശക്തമായതത്രേ.
എളിമയിലും കരുണയിലും സഹാനുഭൂതിയിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന പാപ്പാ സാധാരണക്കാരെ സഭയിലേയ്ക്ക് ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *