ഇന്ത്യാന: അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്ത് നിലവിൽ വന്ന പ്രോലൈഫ് നിയമത്തിനെതിരെ പൈശാചിക ആരാധകരുടെ സംഘടനയായ സാത്താനിക്ക് ടെമ്പിൾ നൽകിയ ഹർജി കോടതി തള്ളിക്കളഞ്ഞു. സംസ്ഥാന ഗവർണർ എറിക് ഹോൾ കോമ്പിനേ,അറ്റോർണി ജനറൽ റ്റോഡ് റോക്കി എന്നിവർക്കെതിരെയുള്ള കേസാണ് കോടതി തള്ളിയത്. ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങളിലൊഴികെ ഭ്രൂണഹത്യ പാടില്ലെന്ന നിയമത്തെയാണ് ഭരണഘടനയും, സംസ്ഥാനത്തെ മതസ്വാതന്ത്ര്യ നിയമത്തെയും ലംഘിക്കുന്നതാണെന്നാരോപിച്ചു സാത്താനിക്ക് ടെമ്പിൾ കോടതിയിൽ എതിർത്തത്. ഭ്രൂണഹത്യ ചെയ്യുകയെന്നത് തങ്ങളുടെ സ്വാതന്ത്ര്യമാണെന്നും സംഘടന വാദിച്ചു.
ഇത്തരമൊരു ഹർജി കൊണ്ടുവരാനുള്ള സാത്താനിക്ക് ടെമ്പിളിന്റെ അവകാശത്തെ ചോദ്യം ചെയ്ത ജില്ലാ ജഡ്ജി ജയിൻ മാഗ്നസ്- സ്റ്റിൻസൺ, തെളിവുകൾ ഹാജരാക്കാനുള്ള അവസരവും, സമർപ്പിക്കപ്പെട്ട രേഖകളിൽ ആവശ്യമായ തിരുത്തൽ വരുത്താനുള്ള അവസരവും സംഘടനയ്ക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ അവരതിൽ പരാജയപ്പെട്ടെന്നും വ്യക്തമാക്കി. പ്രോലൈഫ് നിയമം പാസാക്കപ്പെട്ടത് മൂലം സംഘടനയ്ക്ക് ഏതെങ്കിലും നഷ്ടം ഉണ്ടായെന്ന് തെളിയിക്കാൻ അവർക്ക് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.
നിയമത്തിന് അനുകൂലമായി കഴിഞ്ഞ ജൂണിൽ ഇന്ത്യാനയിലെ സുപ്രീം കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു. അമ്മയുടെ ഉദരത്തിൽ ജന്മംകൊണ്ട് പത്താഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നടത്താൻ രണ്ട് സന്ദർഭങ്ങളിൽ മാത്രമേ നിയമം അനുവദിക്കുന്നുള്ളു. അസാധാരണ സന്ദർഭങ്ങളിൽ അമ്മയുടെ ജീവൻ അപകടത്തിൽ ആയിരിക്കുമ്പോഴോ, ഗർഭസ്ഥ ശിശുവിന് വലിയ വൈകല്യങ്ങൾ ഉണ്ടെങ്കിലോ മാത്രമാണത്. അതേസമയം ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കു വേണ്ടി സാത്താന്‍ സേവകര്‍ നടത്തിയ നിയമ പോരാട്ടം, ഭ്രൂണഹത്യ എത്രത്തോളം പൈശാചികമാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് . മുമ്പും നിരവധി തവണ സാത്താന്‍ സേവകര്‍ ഭ്രൂണഹത്യയ്ക്കു വേണ്ടി തെരുവില്‍ ഇറങ്ങി സമരം ചെയ്തിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *