ബ്രൂക്ക്ലിൻ:ഈജിപ്തിലെ ക്രൈസ്തവർ വിശിഷ്യാ വനിതകൾ അനുഭവിക്കുന്ന നരകയാതനകളെക്കുറിച്ച് നടുക്കുന്ന വിവരങ്ങളുമായി പ്രമുഖ കത്തോലിക്കാ ഓൺലൈൻ മാധ്യമമായ ‘ദി ടാബ്ലെറ്റ്’. കോപ്റ്റിക് സഭാംഗംകൂടിയായ എൻഗി മഗ്ഡി എന്ന മാധ്യമ പ്രവർത്തക നൽകിയ ലേഖനമാണ്, ഈജിപ്തിലെ ക്രിസ്ത്യൻ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗീകാതിക്രമങ്ങളെ കുറിച്ച് അക്കമിട്ട് നിരത്തുന്നത്. ഈജിപ്തിലെ 99% സ്ത്രീകളും ഏതെങ്കിലും വിധത്തിലുള്ള ലൈംഗീകാതിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ടെന്ന യു.എൻ റിപ്പോർട്ട് ശരിവെക്കുന്ന വിവരങ്ങളാണ് എൻഗി മഗ്ഡി ലേഖനത്തിലൂടെ വെളിപ്പെടുത്തുന്നത്.
‘രാജ്യത്തെ ക്രിസ്ത്യൻ വനിതകളെ ലൈംഗീക അടിമകളെ പോലെയാണ് അവിടുത്തെ പുരുഷ സമൂഹം കാണുന്നത്. ഹിജാബ് ധരിക്കാത്തതിനാൽ ക്രൈസ്തവ സ്ത്രീകളെ തിരിച്ചറിയുക എളുപ്പമാണ്. ഇസ്ലാം മതത്തിൽപ്പെടാത്ത ഇവരെ എന്തുവേണമെങ്കിലും ചെയ്യാമെന്നാണ് ഈജിപ്തിലെ മുസ്ലീം പുരുഷന്മാരുടെ ചിന്ത. സ്ത്രീകൾക്ക് വിശിഷ്യാ, ക്രിസ്ത്യൻ സ്ത്രീകൾക്ക് രണ്ടാം തരം പൗരന്മാരുടെ സ്ഥാനം പോലും പുരുഷസമൂഹം നൽകുന്നില്ല. രാജ്യത്തെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഒരു പകർച്ചവ്യാധി കണക്കെ വ്യാപിക്കുകയാണ്,’ ലേഖനം വിവരിക്കുന്നു.
അധിക്രമങ്ങൾക്ക് പൊലീസ് അധികാരികൾ മൗനാനുവാദം നൽകുന്നുവെന്നും ക്രിസ്ത്യൻ സ്ത്രീകളെ ആക്രമിക്കുന്നവരെ സഹായിക്കുന്ന സമീപനമാണ് പൊലീസ് കൈക്കൊള്ളുന്നതെന്നും ചൂണ്ടിക്കാട്ടുന്ന ലേഖനം അതിന് തെളിവും നിരത്തിയിട്ടുണ്ട്. ’72 വയസുകാരി താബെത്ത് എന്ന ക്രിസ്ത്യൻ സ്ത്രീയ നഗ്നയാക്കി റോഡിലൂടെ നടത്തിച്ച സംഭവം വിവാദമായിരുന്നു. 2016ൽ നടന്ന ഈ അക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കഴിഞ്ഞിട്ടില്ല,’ എൻഗി മഗ്ഡി വ്യക്തമാക്കി.
ക്രിസ്ത്യൻ വനിതകളെ പ്രണയിച്ച് വിവാഹം ചെയ്ത് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്താൽ പ്രതിഫലം ലഭിക്കുമെന്നതിനാൽ അതിനുള്ള ശ്രമങ്ങളും വ്യാപകമാണെന്നും മഗ്ഡി പറയുന്നു.
സ്ത്രീകളെ റോഡിൽവെച്ച് അപമാനിച്ചിട്ടുണ്ടെന്ന് 64% പുരുഷൻമാരും സമ്മതിക്കുന്ന യു.എൻ റിപ്പോർട്ട്, സ്ത്രീകളെ അപമാനിക്കുന്നവരെ സംരക്ഷിക്കുന്ന സമൂഹം എന്ന ദുഷ്പ്പേര് ഈജിപ്തിന് സമ്മാനിച്ചിരുന്നു. ഇപ്പോൾ പ്രസിദ്ധീകരിച്ച ലേഖനം, ഈജിപ്തിന്റെ മുഖച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
Leave a Comment
Your email address will not be published. Required fields are marked with *