Follow Us On

28

March

2024

Thursday

താമരശേരി രൂപത കാരുണ്യത്തിന്റെ വിളക്കുമാടം

താമരശേരി രൂപത കാരുണ്യത്തിന്റെ വിളക്കുമാടം
 

ആദിമസഭയിലേക്കുള്ള തിരിച്ചുപോക്ക്

ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

എല്ലാവരും ”സ്‌നേഹത്തില്‍ വേരുപാകി അടിയുറച്ച്” (എഫേ. 3:17) ഒരു കുടുംബം എന്ന നിലയിലുള്ള കൂട്ടായ്മ രൂപതയിലെ വിശ്വാസികള്‍ക്കിടയില്‍ രൂപപ്പെടണമെന്നാണ് ദൈവഹിതമെന്ന് പരിശുദ്ധാത്മാവില്‍ എനിക്ക് ബോധ്യമുണ്ട്. ആദിമസഭയുടെ സ്‌നേഹചൈതന്യത്തിലേക്കുള്ള തിരിച്ചുപേക്കാണിത്. ”അവരില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരുമുണ്ടായിരുന്നില്ല” (അപ്പ.പ്രവ. 4:34) എന്ന് ആദിമസഭയെക്കുറിച്ചുള്ള വിവരണത്തില്‍ നാം വായിക്കുന്നു. അവരെല്ലാവരും സമ്പന്നരായിരുന്നു എന്നല്ല ഇതിനര്‍ത്ഥം. പ്രത്യുത, സമ്പത്തുണ്ടായിരുന്നവര്‍ അത് ഇല്ലാത്തവരുമായി പങ്കുവച്ചു എന്നാണ് മനസിലാക്കേണ്ടത്. ‘വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നതുകൊണ്ടാണ്’ പങ്കുവയ്പിന്റെ ഈ മഹനീയ കര്‍മം അവരുടെ സ്‌നേഹത്തിന്റെ നിത്യസ്മാരകമായി ഇന്നും വാഴ്ത്തപ്പെടുന്നത്.

ആദിമസഭയുടെ സ്‌നേഹപൈതൃകത്തിന്റെ അവകാശികളെന്ന നിലയില്‍ അഭിമാനിക്കാന്‍ നമുക്ക് കഴിയണമെങ്കില്‍ അവരുടെ പങ്കുവയ്പിന്റെ മാതൃക നാം പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നമ്മള്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘മന്ന.’ നമ്മുടെ രൂപതയില്‍ ഒന്നരലക്ഷത്തോളം വിശ്വാസികളാണുള്ളത്. ഇവരില്‍ ഒട്ടു വളരെപ്പേര്‍ സഹായം ആവശ്യമുള്ളവരാണ്. ഇങ്ങനെയുള്ളവര്‍ക്ക് ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് മന്നയുടെ ലക്ഷ്യം. രൂപതയില്‍ ഒരാളും പട്ടിണി കിടക്കാനിടവരരുത്. അതാത് പ്രദേശങ്ങളിലെ പലചരക്ക് കടകളില്‍നിന്ന് ഭക്ഷണത്തിന് വകയില്ലാത്തവര്‍ക്ക് സാധനങ്ങള്‍ നല്‍കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഈ പദ്ധതി രൂപതയിലാകെ നടപ്പിലാക്കണമെന്നത് എന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ്. ഉള്ളവര്‍ നിറച്ച് ഉണ്ടുറങ്ങുമ്പോള്‍ ഉണ്ണാനില്ലാത്തതുകൊണ്ട് ഒരാളുടെയും ഉറക്കം നഷ്ടപ്പെടരുത്.

ജനനനിയന്ത്രണമാര്‍ഗങ്ങളിലൂടെ ജന്മങ്ങള്‍ തടയുക എന്നത് പൊതുവെ സ്വീകാര്യമായ ഒരു കാര്യമായിട്ടാണ് ഇന്ന് പരിഗണിക്കുന്നത്. സമ്പത്തും സൗകര്യങ്ങളുമുള്ളവര്‍പോലും ഒന്നോ രണ്ടോ കുട്ടികള്‍ക്കേ ജന്മം നല്‍കാറുള്ളൂ. ദൈവത്തിന്റെ പദ്ധതിക്കെതിരായി ചെയ്യുന്ന ഈ പ്രവൃത്തി പാപം തന്നെയാണ്. ”വിവാഹം കഴിച്ച് സന്താനങ്ങള്‍ക്ക് ജന്മം നല്‍കുവിന്‍…. നിങ്ങള്‍ പെരുകണം. നിങ്ങളുടെ എണ്ണം കുറഞ്ഞുപോകരുത്” (ജറെമിയ 29:6) എന്ന ദൈവത്തിന്റെ ഹിതം പ്രാവര്‍ത്തികമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ സഭയ്ക്ക് കടമയുണ്ട്. ഇതിന്റെ ഭാഗമായി, ഒരു പ്രോത്സാഹനമെന്ന നിലയില്‍ കുടുംബത്തിലെ നാലാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്ന അമ്മയുടെ പ്രസവശുശ്രൂഷക്ക് സഹായം നല്‍കും. കുട്ടിയുടെ സ്‌കൂള്‍ പഠനം സൗജന്യമായിരിക്കും.

കുട്ടിയുടെ പേരില്‍ എല്ലാ വര്‍ഷവും ആറായിരം രൂപവീതം പത്തുവര്‍ഷത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കും. കുട്ടിയുടെ ഭാവിജീവിതത്തെ സംബന്ധിക്കുന്ന മറ്റു കാര്യങ്ങളിലും പ്രത്യേക പരിഗണന നല്‍കുന്നതായിരിക്കും. ഇതോടൊപ്പം ജീവന്റെ സുസ്ഥിതിക്ക് ഭീഷണിയാകുന്ന ലഹരിയുടെ ഉപയോഗം, പുകവലി തുടങ്ങിയവക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കും. പ്രായാധിക്യംമൂലം ക്ലേശിക്കുന്നവര്‍ക്കും തീരാരോഗികള്‍ക്കും സാന്ത്വനം നല്‍കുന്നതിനായി ഇടവകകള്‍തോറും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിച്ച് ആതുരസേവനം നല്‍കുകയാണ് ലക്ഷ്യം. വികാരിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ടീമുകള്‍ ജാതിമതഭേദമെന്യേ സാന്ത്വനപരിചരണം ആവശ്യമുള്ളവരെ കണ്ടെത്തി ക്ലിനിക്ക്, ഹോംകെയര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു.

പുല്ലൂരാംപാറ അല്‍ഫോന്‍സാ ഹോസ്പിറ്റലിന്റെ മുകളിലത്തെ നില സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികളെ ശുശ്രൂഷിക്കാനായി ഇനി മാറ്റിവയ്ക്കുകയാണ്. 2019-ഓടുകൂടി രൂപതയില്‍ ഒരു മാനസികാരോഗ്യകേന്ദ്രം തുടങ്ങാന്‍ നടപടി സ്വീകരിച്ചുവരികയാണ്. രൂപതയില്‍ ഭവനരഹിതരായി ആരുമുണ്ടാകരുതെന്നാണ് ആഗ്രഹം. എല്ലാവര്‍ക്കും വീടുണ്ടാകണം. ഒരാള്‍ക്ക് ഒരുലക്ഷം രൂപ വീതം രൂപത സഹായം നല്‍കും.
കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തില്‍ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. എല്ലാ സഹായപദ്ധതികളുടെയും ഗുണഭോക്താക്കളായി കഴിയുന്നിടത്തോളം ഇതര മതസ്ഥരെയും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതായിരിക്കും.

 

നൂതനമായ പ്രവര്‍ത്തനങ്ങളിലൂടെ താമരശേരി രൂപത മുന്നേറുകയാണ്. ‘സ്വന്തംജന’ത്തിന്റെ ആധ്യാത്മികവും ഭൗതികവുമായ വളര്‍ച്ചക്കൊപ്പം പൊതുസമൂഹത്തിന്റെ നന്മയും ഉത്ക്കര്‍ഷവും മുന്നില്‍ കണ്ടാണ് രൂപത മുന്നോട്ട് പോകുന്നത്. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് പര്യാപ്തമായ ഒട്ടനവധി സംഘടനകളും സ്ഥാപനങ്ങളും ഇപ്പോള്‍ രൂപതയില്‍ ആരംഭിച്ചു കഴിഞ്ഞു.

സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.രൂപതയുടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സെന്റര്‍ ഫോര്‍ ഓവര്‍ ഓള്‍ ഡവലപ്‌മെന്റ് (സി.ഒ.ഡി) ആണ്. 1989-ലാണ് ഈ പ്രസ്ഥാനം സ്ഥാപിതമാകുന്നത്.
സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരുടെ സമുദ്ധാരണമാണ് സംഘടനയുടെ ലക്ഷ്യം. വനിതകള്‍, കുട്ടികള്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വൃദ്ധര്‍, വികലാംഗര്‍, കര്‍ഷകര്‍, യുവജനങ്ങള്‍ എന്നിവരുടെ സമുദ്ധാരണവും ശാക്തീകരണവും സാധിക്കുംവിധം ജനകീയ കൂട്ടായ്മകള്‍ രൂപീകരിക്കുക, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ-ശുചിത്വപ്രവര്‍ത്തനങ്ങള്‍, പാവപ്പെട്ടവരുടെ ഇടയില്‍ നിക്ഷേപ-വായ്പാസംവിധാനങ്ങള്‍ ഒരുക്കുക, സാമൂഹ്യതിന്മകള്‍ക്കെതിരെ പോരാടുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സി.ഒ.ഡി ഇന്ന് നേതൃത്വം നല്‍കുന്നു.

ഇരുപത് ഗ്രാമവികസന സമിതികള്‍, 60 മൈക്രോ ക്രെഡിറ്റ് സംഘങ്ങള്‍, 650 സ്വയംസഹായസംഘങ്ങള്‍, 510 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ എന്നിവ സംഘടനയ്ക്ക് കീഴില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ‘ഫെയ്‌സ്’ എന്ന പേരിലറിയപ്പെടുന്ന സംഘടനവഴി മാനവശേഷിവികസനം, ജൈവകൃഷി പ്രോത്സാഹനം, സ്വയംതൊഴില്‍ പദ്ധതികള്‍, ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവ നടത്തുന്നു. 2550 കുടുംബങ്ങള്‍ക്ക് കാര്‍ഷിക വായ്പകള്‍, 1750 കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടിയുള്ള കാവല്‍പദ്ധതി, മൂവായിരം തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷന്‍ തുടങ്ങിയവ നടത്തിവരുന്നു.

സെയ്ഫ്

കര്‍ഷകരും സി.ഒ.ഡി സ്വയംസഹായ സംഘങ്ങളും ചേര്‍ന്ന് ഉല്‍പാദിപ്പിക്കുന്ന വിഷരഹിതമായ പച്ചക്കറികള്‍, കപ്പ, ചേന, ചേമ്പ്, പഴവര്‍ഗങ്ങള്‍, കൃഷിയധിഷ്ഠിത മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ തുടങ്ങിയവയുടെ വിപണനരംഗത്ത് പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ്ങ് കമ്പനിയാണ് സെയ്ഫ്. രൂപതയുടെ കീഴിലുള്ള ബ്ലസ്ഡ് മാര്‍ക്കറ്റിങ്ങ് കമ്പനിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ വഹിക്കുന്നത്. കൂരാച്ചുണ്ട്, താമരശേരി, വിലങ്ങാട്, ചെമ്പനോട, അടിവാരം, പാറോപ്പടി, പുല്ലൂരാംപാറ എന്നിവിടങ്ങളില്‍ സെയ്ഫ് കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവമ്പാടി, മരുതോങ്കര, ചക്കിട്ടപാറ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ കടകള്‍ തുറക്കുന്നതിന് ക്രമീകരണങ്ങള്‍ നടന്നുവരുന്നു. ഇടവകകളില്‍ വിഷരഹിത നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബഥാനിയ

മറ്റെല്ലാ മേഖലകളില്‍ മികവു പുലര്‍ത്തിയാലും ആധ്യാത്മികരംഗത്ത് പിന്നാക്കം പോയാല്‍ എല്ലാം നിരര്‍ത്ഥകമാണ് എന്ന തിരിച്ചറിവില്‍നിന്നാണ് രൂപതയുടെ ആത്മീയ നവീകരണകേന്ദ്രമായ ബഥാനിയയ്ക്ക് തുടക്കംകുറിച്ചത്. 1994-ല്‍ ബഥാനിയ സ്ഥാപിതമായി. മാസത്തിലെ രണ്ടും നാലും ആഴ്ചകളിലെ ധ്യാനങ്ങള്‍, ആദ്യവെള്ളിയാഴ്ചകളിലെ ജാഗരണ പ്രാര്‍ത്ഥന, നിത്യാരാധന, ജപമാലറാലി, ക്രിസ്റ്റീന്‍ ധ്യാനങ്ങള്‍, കൗണ്‍സലിങ്ങ്, കുമ്പസാരം തുടങ്ങിയവ ഇവിടെ നടക്കുന്നു. വര്‍ഷംതോറും ജൂലൈ 21-ന് ആരംഭിച്ച് ഒക്‌ടോബര്‍ 30 വരെ നടക്കുന്ന അഖണ്ഡ ജപമാല സമര്‍പ്പണവും ഇവിടെ നടക്കുന്നു.

സ്റ്റാര്‍ട്ട്

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍, ഐ.ഐ.ടി, കുസാറ്റ്, ടിസ്, ഇഫ്‌ളു തുടങ്ങി ഇന്ത്യയിലെ പ്രമുഖ കേന്ദ്ര സര്‍വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവേശനത്തിനായി നടത്തപ്പെടുന്ന അഖിലേന്ത്യ മത്സരപരീക്ഷകള്‍ക്ക് പ്ലസ്ടു കഴിഞ്ഞ കുട്ടികളെ ഒരുക്കുന്നതിന് രൂപതയുടെ ആഭിമുഖ്യത്തില്‍ 2006-ല്‍ സ്ഥാപിതമായ പരിശീലനകേന്ദ്രമാണ് സ്റ്റാര്‍ട്ട് (സെന്റ് തോമസ് അക്കാഡമി ഫോര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ്). ഇവിടെ താമസിച്ചുകൊണ്ടുള്ള മാസ്റ്റര്‍ ട്രെയിനിങ്ങ് കോഴ്‌സ് – എം.റ്റി.സി എന്ന പരിശീലന പരിപാടിയുടെ പതിമൂന്നാമത്തെ ബാച്ചാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളും ഇവിടെ പഠിക്കുന്നുവെന്നത് ദേശീയതലത്തില്‍ സ്ഥാപനത്തിന് ഇതിനോടകം ശ്രദ്ധ നേടാന്‍ കഴിഞ്ഞു എന്നതിന് തെളിവാണ്.

ഒമ്പത്, പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ കുട്ടികള്‍ക്കുവേണ്ടി മധ്യവേനലവധിക്കാലത്ത് നടത്തുന്ന ഒരു മാസത്തെ കോഴ്‌സ്. ഇംഗ്ലീഷിനുപുറമെ പത്താംക്ലാസ് വരെയുള്ള കണക്കിനും ക്ലാസ് കൊടുക്കുന്നു. ലോജിക്കല്‍ റീസണിംഗ്, വ്യക്തിത്വവികസനം തുടങ്ങിയവയിലും ക്ലാസുകള്‍ ഉണ്ടാകും.പ്ലസ്ടു പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുവേണ്ടിയുള്ള കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് എല്ലാ വര്‍ഷവും മധ്യവേനലവധിക്കാലത്ത് നടത്തുന്നു.
താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ കമ്മിറ്റിയാണ് സ്റ്റാര്‍ട്ടിന്റെ നയപരിപാടികള്‍ക്ക് രൂപം നല്‍കുന്നതും പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നതും.

മദര്‍ തെരേസ കെയര്‍ സെന്റര്‍

കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് എല്ലാ ദിവസവും പ്രഭാതഭക്ഷണം നല്‍കുന്നതോടൊപ്പം നിര്‍ധന രോഗികള്‍ക്ക് മരുന്ന് വാങ്ങിക്കൊടുക്കുകയും മറ്റു സഹായം ചെയ്യുകയാണ് മദര്‍ തെ രേസ കെയര്‍ സെന്ററിന്റെ പ്രധാന പ്രവര്‍ത്തനങ്ങ ള്‍. ചേവായൂര്‍ നിത്യസഹായമാതാ ദൈവാലയമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

മരിയന്‍ പ്രോ ലൈഫ്

‘ജീവന്റെ സംരക്ഷണത്തിനും സമൃദ്ധിക്കുംവേണ്ടി’ എന്നതാണ് രൂപതയുടെ ആപ്തവാക്യം. ഇതുള്‍ക്കൊള്ളുന്ന ദര്‍ശനം മുറുകെ പിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന കാഴ്ചവയ്ക്കുന്നത്. യൂദിത്ത് ഫോറം എന്ന പേരില്‍ രൂപീകരിച്ചിരിക്കുന്ന വിധവകളുടെ സംഘടന, വിധവകളുടെ സാമൂഹ്യവും സാമ്പത്തികവുമായ സുസ്ഥിതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. മക്കളില്ലാത്ത ദമ്പതികള്‍ക്കായി സാറാസ് കപ്പിള്‍സ് ഫോറം, ഗര്‍ഭിണികള്‍ക്കായി എലീശ്വാ ഫോറം, നഴ്‌സുമാര്‍ക്കായി നൈറ്റിം ആന്റ് ഗേല്‍ ഫോറം എന്നിവയും സംഘടനയ്ക്ക് കീഴില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഫൊറോന, രൂപത തലങ്ങളില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളെ ആദരിക്കുന്ന സംഗമങ്ങള്‍ പതിവായി സംഘടിപ്പിക്കുന്നു.ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് നടത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കേരളസഭയുടെ പ്രശംസയ്ക്കും അംഗീകാരത്തിനും മരിയന്‍ പ്രോ ലൈഫ് സമിതിയെ അര്‍ഹമാക്കി. കെ.സി.ബി.സിയുടെ പ്രോ ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രഥമ അവാര്‍ഡ് താമരശേരി രൂപതയ്ക്കാണ് ലഭിച്ചത്.

അല്‍ഫോന്‍സാ മൊബൈല്‍ ക്ലിനിക്ക്

മതിയായ ചികിത്സാസൗകര്യങ്ങളില്ലാത്ത ഗ്രാമങ്ങളില്‍ അധിവസിക്കുന്ന ജനങ്ങള്‍ക്ക് വലിയ ആശ്വാസമേകുന്ന പദ്ധതിയാണ് അല്‍ഫോന്‍സാ മൊബൈല്‍ ക്ലിനിക്ക്. മാസത്തില്‍ രണ്ടുതവണ വിലങ്ങാട് മുതല്‍ വെറ്റിലപ്പാറ വരെയുള്ള ഇരുപതിലേറെ ഗ്രാമങ്ങളില്‍ വിദഗ്ധ വൈദ്യസഹായം എത്തിക്കാന്‍ മൊബൈല്‍ ക്ലിനിക്ക് വഴി സാധിക്കുന്നു. ആസ്റ്റര്‍മിംസ്, ബെന്നി ആന്റ് ഷെറി ഫൗണ്ടേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് അമ്പതുലക്ഷം രൂപ ചെലവില്‍ മൊബൈല്‍ ക്ലിനിക്ക് സജ്ജീകരിച്ചത്.

ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, കൗണ്‍സിലര്‍ എന്നിവരുടെ സേവനങ്ങള്‍ വാഹനത്തില്‍ ലഭ്യമാണ്. മരുന്നുകള്‍, ലാബ്, ഇ.സി.ജി എന്നിവയും വാഹനത്തിലുണ്ട്. സേവനങ്ങള്‍ തികച്ചും സൗജന്യമാണ്. നാനാജാതി മതസ്ഥരായ പാവപ്പെട്ടവര്‍ക്ക് മൊബൈല്‍ ക്ലിനിക്ക് സേവനം അനുഗ്രഹമാണ്. സഭയുടെ സാമൂഹ്യപ്രതിബദ്ധതയുടെ വ്യക്തമായ അടയാളമായി ഈ സംരംഭം വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു.

ആല്‍ഫ മരിയ അക്കാദമി

മത്സരപരീക്ഷളെഴുതി സര്‍ക്കാര്‍ ജോലി നേടുന്നതിന് നമ്മുടെ യുവജനങ്ങളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവമ്പാടിയില്‍ ആരംഭിച്ച ആല്‍ഫ മരിയ അക്കാദമിക്ക് ഇപ്പോള്‍ കുന്നമംഗലം, കോടഞ്ചേരി, കൂരാച്ചുണ്ട്, മരുതോങ്കര എന്നിവിടങ്ങളില്‍ ശാഖകളുണ്ട്.
പി.എസ്.സി, ബാങ്ക്, മെഡിക്കല്‍, എഞ്ചിനീയറിങ്ങ്, എന്‍ട്രന്‍സ് കോച്ചിങ്ങ്, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ട്യൂഷന്‍ എന്നിവ ഇവിടെ നടത്തിവരുന്നു. കേരളത്തിലാദ്യമായി അധ്യാപക യോഗ്യതാപരീക്ഷ (ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരിശീലനം ആരംഭിച്ചത് ആല്‍ഫ മരിയ അക്കാദമിയാണ്. 120 പേര്‍ ഇതിനോടകം യോഗ്യത നേടി.

ഡല്‍ഹിയിലുള്ള ആള്‍ട്ടര്‍നേറ്റീവ് ലേണിംഗ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആല്‍ഫ അക്കാദമി. ഡല്‍ഹിയില്‍ നടക്കുന്ന ക്ലാസുകള്‍ സാറ്റലൈറ്റ് സംവിധാത്തിലൂടെ കുന്ദമംഗലം ആല്‍ഫയില്‍ തല്‍സമയം ലഭ്യമാക്കുന്നു.
സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് വഴി ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. ബാല്യത്തില്‍ത്തന്നെ സിവില്‍ സര്‍വീസ് പരീക്ഷകളെക്കുറിച്ചുള്ള അവബോധവും ഇതുവഴി ലഭിക്കും.

ഇതര സംരംഭങ്ങള്‍

വിദ്യാഭ്യാസം, തൊഴില്‍, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ ഉന്നത പദവികളിലെത്താന്‍ കുട്ടികളെ ബാല്യം മുതല്‍തന്നെ ഒരുക്കേണ്ടതുണ്ട്. ലക്ഷ്യബോധം, ആത്മവിശ്വാസം, ആദര്‍ശനിഷ്ഠ, വ്യക്തിത്വവികസനം, കഠിനാധ്വാനം, വായനാശീലം, ശരിയായ പഠനരീതികള്‍ എന്നിവയിലെല്ലാം പരിശീലനം നല്‍കുകയാണ് മിനി മാസ്റ്റര്‍ ക്യാമ്പില്‍ ചെയ്യുന്നത്. ആറാംക്ലാസ് മുതല്‍ സമര്‍ത്ഥരും താല്‍പര്യമുള്ളവരുമായ കുട്ടികളെ തിരഞ്ഞെടുക്കുന്നു.
ദൈവശാസ്ത്രത്തില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സ്, ബിരുദകോഴ്‌സ്, പോസ്റ്റുലന്‍സ് കോഴ്‌സ് തുടങ്ങി അല്മായര്‍ക്ക് ദൈവശാസ്ത്രപഠന സൗകര്യം ഒരുക്കുന്നു.

വ്യക്തിബന്ധങ്ങളെ പരിപോഷിപ്പിക്കാനും സ്വയം വളരാനും മറ്റുള്ളവരെ വളര്‍ത്താനും സഹായിക്കുന്ന കൗണ്‍സലിംഗ് കോഴ്‌സുകളാണ് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നത്. അതോടൊപ്പം കൗണ്‍സലിംഗ് സേവനവും നല്കുന്നു.മഹോമയ എന്ന പേരിലുള്ള സംരംഭം കുട്ടികള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് മാനസികാരോഗ്യക്ലിനിക്, ദാമ്പത്യപരിപോഷണ ക്ലിനിക് തുടങ്ങിയ സേവനങ്ങളാണ് നല്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?