ലണ്ടൻ: വംശഹത്യ തുടർന്നാൽ 2043ഓടെ നൈജീരിയ ക്രൈസ്തവരഹിതമാകുമെന്ന മുന്നറിയിപ്പുകൾ ചർച്ചയാവുമ്പോൾ, ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പരോക്ഷ വിമർശം തൊടുത്ത് ആംഗ്ലിക്കൻ സഭാതലവൻ കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ക്രിസ്ത്യാനികൾക്കുനരെ നടക്കുന്ന അക്രമങ്ങൾ കണ്ടില്ലെന്നു നടിക്കരുതെന്ന് ബ്രിട്ടീഷ് ഭരണകൂടത്തെ ഓർമിപ്പിച്ചശേഷമാണ്, അക്രമങ്ങൾ തടയാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന ചോദ്യം അദ്ദേഹം തൊടുത്തത്.
യു.കെയിലെ ഹൗസ് ഓഫ് ലോഡ്‌സ് പാർലമെന്റിന്റെ ഉപരിസഭാംഗമായ ബാരോണസ് ഗോൾഡിങ്ങിന്റെ പ്രസ്താവനക്കുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം: ‘നൈജീരിയയിലെ സാഹചര്യം വളരെ സങ്കീർണമാണെന്ന് മന്ത്രി പറഞ്ഞു, പക്ഷേ, നൈജീരിയൻ സർക്കാരിനെ ശക്തിപ്പെടുത്താനും സുരക്ഷ വർദ്ധിപ്പിക്കാനും ഭരണകൂടത്തിന് എന്തുചെയ്യന്ന് സാധിക്കുമെന്നുമാത്രം പറഞ്ഞില്ല’. യു.കെ ഭരണകൂടത്തിന്റെ പിന്തുണ നൈജീരിയൻ വൈസ് പ്രസിഡന്റ് യെമി ഒസിൻബാജോയെ ഇതിനകം അറിയിച്ചിട്ടുണ്ടെന്നും നൈജീരിയയെ സഹായിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നുമായിരുന്നു ബാരോണെസ് ഗോൾഡിങ്ങിന്റെ പ്രതികരണം.
ശരിയത്ത് പ്രത്യയശാസ്ത്രത്തിന്റെ ആവിർഭാവത്തോടെയാണ് നൈജീരിയയിൽ കത്തോലിക്കാസഭക്കുനേരെ ആക്രമണം ശക്തിപ്രാപിച്ചത് ബൊക്കോ ഹാറാമിന് പിന്നാലെ മറ്റൊരു ഇസ്ലാമിക തീവ്രവാദ സംഘടനയായ ‘ഫുലാനി ഹെർഡ്‌സ്മാൻ’കൂടി അക്രമം ശക്തിപ്പെടുത്തിയതോടെ നൈജീരിയയിലെ ക്രൈസ്തവരുടെ അവസ്ഥ കൂടുതൽ ദുരിതപൂർണമാവുകയായിരുന്നു. ഇസ്ലാമികതീവ്രവാദ സംഘടനയായ ബൊക്കോഹറാമിനു സമാനമായ ശക്തമായ ആക്രമണങ്ങളാണ് ഫുലാനിയും നടത്തുന്നത്.
ജനസംഖ്യയിൽ പകുതിയോളം വരുന്ന ക്രൈസ്തവരെ ബൊക്കോ ഹറാമും മറ്റ് ഇസ്ലാമിക തീവ്രവാദ സംഘടനകളും ആക്രമണത്തിലൂടെ ഇല്ലാതാക്കാൻ ശ്രമം തുടരുകയാണ്. ഭരണകൂടത്തിന്റെ ക്രൈസ്തവ വിരുദ്ധതയും അക്രമികൾക്ക് സഹായമാകുന്നുണ്ട്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’ (ഐ.സി.സി) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇക്കഴിഞ്ഞ മാർച്ചിൽമാത്രം നൈജീരിയയിൽ കൊല്ലപ്പെട്ടത് 225ൽപ്പരം ക്രൈസ്തവരാണ്. റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങൾ ഇതിലുമേറെയാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ പലായനം ചെയ്തിട്ടുണ്ട്.
നിലവിലെ സ്ഥിതി തുടർന്നാൽ 25 വർഷങ്ങൾക്കുള്ളിൽ ക്രൈസ്തവ വിശ്വാസികളുടെ ഉന്മൂലനം പൂർണമാകുമെന്ന് നാഷണൽ ക്രിസ്ത്യൻ എൽഡേഴ്‌സ് ഫോറം’ സെക്രട്ടറി ബോസൺ ഇമ്മാനുവൽ ഈയിടെയാണ് മുന്നറിയിപ്പ് നൽകിയത്. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാത്തതിന് ബൊക്കോ ഹറാമിന്റെ തടവിൽ കഴിയുന്ന ലീ ഷരീബു എന്ന ക്രിസ്ത്യൻ പെൺകുട്ടിയുടെ മോചനത്തിനുവേണ്ടിയുള്ള ആവശ്യവും ശക്തമാണ്. എങ്കിലും സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര ശ്രമങ്ങൾ ഉണ്ടാകുന്നില്ലെന്നും പാശ്ചാത്യമാധ്യമങ്ങൾ സംഭവം അവഗണിക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *