വാഷിംഗ്ടൺ ഡി.സി: ജീവന്റെ വിശുദ്ധി സംരക്ഷിച്ചും പ്രാർത്ഥനയിൽ ശക്തിസംഭരിച്ചും രാഷ്ട്രത്തെ ഉയർത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം. ഇവാഞ്ചലിക്കൽ സഭാ നേതാക്കൾക്കും വചനപ്രഘോഷകർക്കുമായി വൈറ്റ്ഹൗസിൽ സംഘടിപ്പിച്ച അത്താഴവിരുന്നിലാണ്, പ്രോ ലൈഫ് മൂല്യങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന നിലപാട് ട്രംപ് ആവർത്തിച്ചുറപ്പിച്ചത്.
മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുവേണ്ട നടപടികൾ തന്റെ ഭരണകൂടം കൈകൊണ്ടിട്ടുണ്ട്. ജീവന്റെ അന്തസിലും ദൈവമഹത്വത്തിലും പ്രാർത്ഥനയുടെ ശക്തിയിലും വിശ്വസിക്കുന്ന ഇവാഞ്ചലിക്കൽ നേതാക്കൾക്കൊപ്പം അത്താഴം പങ്കുവെക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണ്. ഏതാണ്ട് 10 കോടി ഡോളറിന്റെ ഗർഭച്ഛിദ്ര കച്ചവടം നടത്തുന്ന ഇന്റർനാഷണൽ പ്ലാൻഡ് പാരന്റ്ഹുഡിന് നൽകിവന്ന ധനസഹായം നിർത്തലാക്കിയ നടപടി ശരിയാണെന്ന് പറഞ്ഞ ട്രംപ്, ക്രിസ്ത്യൻ നേതാക്കൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി അർപ്പിക്കുകയും ചെയ്തു.
ഫെയിത്ത് ആൻഡ് ഫ്രീഡം ചെയർമാൻ റാൽഫ് റീഡ്, ഫാമിലി റിസർച്ച് കൗൺസിൽ പ്രസിഡന്റ് ടോണി പെർകിൻസ്, സിവിൽ റൈറ്റ്‌സ് ഫോർ ദി അൺബോൺ ഡയറക്ടർ അൽവേഡാ കിംഗ്, ലിബർട്ടി സർവകലാശാല പ്രസിഡന്റ് ജെറി ഫാൽവെൽ, ഇവാഞ്ചലിക്കൽ സഭാ നേതാക്കളായ ഫ്രാങ്ക്‌ലിൻ ഗ്രഹാം, റോബർട്ട് ജെഫ്‌റസ്, പൗള വൈറ്റ്, ഡാരൽ സ്‌കോട്ട് തുടങ്ങിയവർക്ക് പുറമേ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, ഹെൽത്ത് ആൻഡ് ഹൂമൻ സർവീസസ് സെക്രട്ടറി അലെക്‌സ് അസർ, റിലീജിയസ് ഫ്രീഡം അംബാസഡർ സാം ബ്രൌൺബാക്ക് തുടങ്ങിയവരും അത്താഴവിരുന്നിൽ സന്നിഹിതരായിരുന്നു.
ട്രംപിനെ പ്രസിഡന്റ് പദവിയിൽ എത്തിച്ചതിൽ ഇവാഞ്ചലിക്കൽ വിശ്വാസികൾ വലിയൊരു പങ്കാണ് വഹിച്ചത്. ഈയിടെ നടത്തിയ സർവേ പ്രകാരം ഇവാഞ്ചലിക്കൽ വിശ്വാസികളിൽ 70% പേരും ട്രംപിനെ പിന്തുണക്കുന്നവരാണ്. 2020 നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇവാഞ്ചലിക്കൽ വിശ്വാസികളുടെ പിന്തുണ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വളരെയധികം പ്രാധാന്യമേറിയതാണ്. ഈയിടെ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കായി ഫ്‌ളോറിഡയിൽ നടന്ന തിരഞ്ഞെടുപ്പു പ്രചാരത്തിനിടെ ഇവാഞ്ചലിക്കൽ വിശ്വാസികളുടെ പിന്തുണയെ കുറിച്ച് ട്രംപ് എടുത്തു പറഞ്ഞതും ഇതോട് ചേർത്തുവായിക്കണം.
Leave a Comment
Your email address will not be published. Required fields are marked with *