Follow Us On

30

April

2024

Tuesday

നഗ്‌നനേത്രങ്ങളെ അതിശയിപ്പിക്കും സോകോൽകയിലെ തിരുശരീരരക്തം!

ജോർജ് ജോസഫ്

നഗ്‌നനേത്രങ്ങളെ അതിശയിപ്പിക്കും സോകോൽകയിലെ തിരുശരീരരക്തം!

നഗ്‌നനേത്രങ്ങളെ അതിശയിപ്പിക്കും പോളണ്ടിലെ ഈ ദിവ്യകാരുണ്യ അത്ഭുതം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട, സോകോൽകയിലെ ദിവ്യകാരുണ അത്ഭുതത്തെ കുറിച്ച്…

ബലിവേദിയിൽ അപ്പവും വീഞ്ഞും സത്യത്തിൽ ഈശോയുടെ ശരീരവും രക്തവുമായി മാറുന്നുണ്ടോ? അതോ അതൊക്കെ വെറും പ്രതീകമാണോ? ഇങ്ങനെ ചിന്തിക്കുന്നവർ നിരവധിയുണ്ടാകാം. അപ്രകാരമുള്ള സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ഒരു അത്ഭുതം സംഭവിച്ചു പോളണ്ടിലെ സോകോൽകയിൽ. തിരുവോസ്തിയിൽ പ്രത്യക്ഷപ്പെട്ട രക്തക്കറ മരണാസന്നനായ ഒരാളുടെ ഹൃദയരക്തവും ഹൃദയ ഭാഗവുമാണെന്ന് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഗവേഷകർ കണ്ടെത്തി സ്ഥിരീകരിക്കുകയായിരുന്നു.

ദൈവാലയങ്ങളിലെ ഓരോ അൾത്താരയും ഓരോ ദിവസവും ലോകത്തിലെ ഏറ്റവും വലിയ അത്ഭുതത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ബലിവേദിയിൽ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുന്ന അത്ഭുതം ഇവിടെ നടന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ, ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ പലരും ഈ വിശ്വാസ സത്യത്തെക്കുറിച്ച് തീവ്രമായി ചിന്തിക്കാറില്ല. ക്രിസ്തുവിന്റെ ശരീരവും രക്തവും നഗ്‌നനേത്രങ്ങൾക്കൊണ്ട് നമുക്ക് കാണാൻ കഴിയുകയില്ല. എന്നാൽ, ‘സോകോൽകയിലെ ദിവ്യകാരുണ്യാത്ഭുതം’ നമ്മുടെ നഗ്‌നനേത്രങ്ങളെ പോലും അതിശയിപ്പിക്കും.

2008 ഒക്ടോബർ 12നായിരുന്നു സോകോൽകയിൽ ദിവ്യകാരുണ്യാത്ഭുതം സംഭവിച്ചത്. സോകോൽകയിലെ സെന്റ് ആന്റണി ദൈവാലയത്തിൽ രാവിലെ 8.30നുള്ള കുർബാന നടന്നുകൊണ്ടിരിക്കുന്നു. വിശ്വാസികൾക്ക് ദിവാകാരുണ്യം നൽകിക്കൊണ്ടിരിക്കേ ഒരു തിരുവോസ്തി വൈദികന്റെ കൈയിൽനിന്ന് അറിയാതെ താഴെ വീണു. വൈദികൻ പെട്ടെന്ന് കുനിഞ്ഞ് ആ തിരുവോസ്തി തിരികെയെടുത്തു.

സോകോല്‍ക്കയില്‍, തിരുരക്തമായി മാറിയ തിരുവോസ്തി അരുളിക്കയില്‍ സൂക്ഷിച്ചിരിക്കുന്നു. തിരുവോസ്തിയുടെ ഭാഗം ലിനന്‍ തുണിയിലാക്കിയാണ് അരുളിക്കയില്‍ വെച്ചിരിക്കുന്നത്.

നിലത്തുവീണ തിരുവോസ്തി എടുത്ത് വെള്ളം നിറച്ച ചെറിയൊരു പാത്രത്തിൽ ഇട്ടുവെക്കുകയാണ് പതിവ്. അതനുസരിച്ച് ആ തിരുവോസ്തി വൈദികൻ വെള്ളം നിറച്ചുവെച്ചിട്ടുള്ള ചെറിയൊരു പാത്രത്തിൽ നിക്ഷേപിച്ചു. തിരുവോസ്തി വെള്ളത്തിൽ ലയിച്ച് ചേരുമ്പോൾ ആ വെള്ളം ഭൂമിയിലേക്ക് ഒഴുക്കും.ഇത്തരത്തിൽ വെള്ളം ഭൂമിയിലേക്ക് നേരിട്ടു പതിക്കത്തക്കവിധം വെള്ളം ഒഴുകുന്ന ഒരു സിങ്ക് അതിനായി ക്രമീകരിച്ചിട്ടുണ്ടാകും.

ദിവ്യകാരുണ്യസഭാംഗമായ സിസ്റ്റർ ജൂലിയ ഡുബോസ്‌കയായിരുന്നു ആ ദൈവാലയത്തിൽ ദിവ്യകാരുണ്യ വിതരണത്തിനും മറ്റും സഹായിച്ചിരുന്നത്. ദിവ്യബലിക്കുശേഷം, വികാരിയായ ഫാ. സ്റ്റനിസ്ലാവുസ് ഗ്‌നെയ്ഡിസ്‌കോയുടെ നിർദേശമനുസരിച്ച് സിസ്റ്റർ ജൂലിയ ആ ദിവ്യകാരുണ്യം പതിവുപോലെ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. തിരുവോസ്തി അലിഞ്ഞുപോകാൻ സമയമെടുക്കും എന്ന് അറിയാമായിരുന്നതിനാൽ സങ്കീർത്തിയിലെ പ്രത്യേക ലോക്കറിൽ ആ പാത്രം സുരക്ഷിതമായിവെച്ച് ലോക്ക് ചെയ്തു.

വികാരിയച്ചന്റെയും സിസ്റ്റർ ജൂലിയയുടെയും കൈയിൽ മാത്രമേ അതിന്റെ താക്കോൽ ഉണ്ടായിരുന്നുള്ളു. ഒരാഴ്ചയ്ക്കുശേഷം ഒക്ടോബർ 19ന് മിഷൻ സൺഡേയായിരുന്നു. വികാരിയച്ചൻ സിസ്റ്ററിനെ ആ ഓസ്തിയുടെ കാര്യം ഓർമിപ്പിച്ചു. സിസ്റ്റർ ചെന്ന് ലോക്കർ തുറന്നപ്പോൾ പുളിക്കാത്ത അപ്പത്തിന്റെ നറുമണം മുറി മുഴുവൻ വ്യാപിച്ചു. ലോക്കർ തുറന്ന് പാത്രമെടുത്തപ്പോൾ അതാ ദിവ്യകാരുണ്യം പൂർണമായി അലിയാതെ വെളളത്തിൽ പൊങ്ങിക്കിടക്കുന്നു. മാത്രമല്ല, തിരുവോസ്തിയുടെ നടുവിലായി രക്തക്കറയും. അതൊരു മാംസക്കഷണം പോലെ തോന്നിച്ചു. എന്നാൽ, പാത്രത്തിലെ വെള്ളത്തിന് യാതൊരു നിറമാറ്റവും ഉണ്ടായിരുന്നില്ല.

സിസ്റ്റർ ഓടിച്ചെന്ന് വികാരിയച്ചനെ വിവരം അറിയിച്ചു. അദ്ദേഹം മറ്റ് വൈദികരോടും അവിടെയുണ്ടായിരുന്ന മിഷനറി വൈദികനോടുമൊപ്പം സങ്കീർത്തിയിലെത്തി. ദിവ്യകാരുണ്യത്തിലെ രക്തപ്പാടുകൾ കണ്ടു. അവർ വളരെ വിവേകത്തോടെ ഇക്കാര്യം കുറെക്കാലം രഹസ്യമായി സൂക്ഷിച്ചു. കാരണം, തിരുവോസ്തിയിലുണ്ടായ മാറ്റം ഓർഗാനിക് വളർച്ചയോ കെമിക്കൽ റിയാക്ഷനോ മറ്റെന്തെങ്കിലുമോ ആയിരിക്കുമെന്ന് അവർ സംശയിച്ചു.

പരീക്ഷണം, ഗവേഷണം…

അവർ അത് മെട്രോപോളിറ്റൻ ആർച്ച്ബിഷപ്പ് ബിയാലിസ്റ്റോക് ഒസ്‌റോവിസ്‌കിയെ അറിയിച്ചു. അദ്ദേഹം ചാൻസിലറിനോടൊപ്പം സോകോൽകെയിലെത്തി. അവിടെ കണ്ട കാഴ്ച അവരെയും അത്ഭുതപ്പെടുത്തി. ആർച്ച്ബിഷപ്പ് ആ തിരുവോസ്തി സുരക്ഷിതമായി സൂക്ഷിക്കാനും ഇനി എന്ത് സംഭവിക്കുമെന്ന് നിരീക്ഷിക്കാനും നിർദേശിച്ചു. ഒക്ടോബർ 29ന് തിരുവോസ്തി ഡിവൈൻ മേഴ്‌സി ചാപ്പലിലേക്ക് മാറ്റി, അവിടുത്തെ സക്രാരിയിൽ പ്രതിഷ്~ിച്ചു.

അടുത്ത ദിവസംതന്നെ ആർച്ച്ബിഷപ്പിന്റെ നിർദേശപ്രകാരം തിരുവോസ്തി വെള്ളത്തിൽനിന്ന് എടുത്ത് ഒരു ലിനൻ തുണിയിലേക്ക് മാറ്റി. അത് ചെറിയ കുസ്‌തോതിയിലാക്കി സക്രാരിയിൽ തിരികെ വെച്ചു. മൂന്ന് വർഷത്തോളം തിരുവോസ്തി അവിടെ സൂക്ഷിച്ചു. 2011 ഒക്ടോബർ രണ്ടിന് അത് ആഘോഷമായി ദൈവാലയത്തിലേക്ക് കൊണ്ടുവന്നു. ആദ്യത്തെ വർഷം അത് രഹസ്യമായി സൂക്ഷിച്ചു. ആദ്യത്തെ ഒരുവർഷം സഭ ഇതിനെ രഹസ്യമാക്കിവെക്കുകയാണ് ചെയ്തത്. ഇക്കാലയളവിൽ എന്താണ് വേണ്ടതെന്ന ദൈവത്തിന്റെ മാർഗനിർദേശത്തിനായി സഭ കാത്തിരിക്കുകയായിരുന്നു. ദൈവത്തിൽനിന്നുള്ള അടയാളമാണോയെന്ന് അറിയാൻ അവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ദിവ്യകാരുണ്യ അത്ഭുതത്തിന് സാക്ഷിയായ സിസ്റ്റര്‍ ജൂലിയ.

2009 ജനുവരിയിൽ തിരുവോസ്തിയിലെ രക്തപ്പാടുകൾ സ്വഭാവികമായി ഉണങ്ങി, അതൊരു രക്തക്കറപോലെ, രക്തം കട്ടപിടിച്ചതുപോലെയായി. പിന്നീട് അതിന് ദൃശ്യമായ മാറ്റം വന്നിട്ടില്ല. അതേ മാസം ആർച്ച്ബിഷപ്പ് ആ തിരുവോസ്തിയിൽ ഹിസ്‌റ്റോപത്തോളജിക്കൽ പ~നം നടത്താൻ നിർദേശിച്ചു. മാർച്ച് 30ന് അതിനുവേണ്ടി ഒരു എക്ലേസിയൽ കമ്മീഷനും രൂപംകൊടുത്തു. ആ തിരുവോസ്തിയിൽനിന്നുള്ള ഓരോ കഷണമെടുത്ത് പ്രൊഫ. മരിയ സൊബാനിക് ലോട്ടോവിസ്‌ക എം.ഡി, പ്രൊഫ. സ്റ്റനിസ്ലാവോസ് സുൾക്കോവിസ്‌കി എം.ഡി എന്നീ ഡോക്ടർമാരെ ഏൽപ്പിച്ചു. ‘ബിയാലിസ്റ്റോക് യൂണിവേഴ്‌സിറ്റി’യിലെ ഹിസ്‌റ്റോപത്തോളജിസ്റ്റുകളായിരുന്നു ഇരുവരും.

സ്ഥിരീകരിച്ചു, അത് തിരുരക്തംതന്നെ യൂണിവേഴ്‌സിറ്റിയിലെ പത്തോമോർഫോളോജി ഡിപ്പാർട്ട്‌മെന്റിലായിരുന്നു പഠനം. രണ്ടുപേരും വെവ്വേറെയാണ് പ~നം നടത്തിയത്. ‘പോളിഷ് അക്കാദമി ഓഫ് സയൻസി’ലെ സയന്റിഫിക് എത്തിക്‌സ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ശാസ്ത്രീയമായ നിയമങ്ങളും രീതിയുമനുസരിച്ചായിരുന്നു പഠനം. അത് വളരെ വിപുലമായ രീതിയിൽ വിശകലനം ചെയ്യപ്പെടുകയും ചെയ്തു. അതിനുശേഷം ഫോട്ടോഗ്രാഫുകൾ ഉൾപ്പെടെ പൂർണമായ ഡോക്യുമെന്റേഷനോടുകൂടി ബിയാലിസ്‌റ്റോകിലെ മെത്രാപ്പോലീത്തയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

പോളിഷ് സയൻസ് അക്കാദമിയുടെ മാർഗരേഖകൾക്കനുസൃതമായ ശാസ്ത്രീയ പരീക്ഷണമായിരുന്നു അവർ നടത്തിയത്. പരിശോധനക്കായി സാമ്പിൾ എടുത്തപ്പോൾ, തിരുവോസ്തിയുടെ അലിയാത്ത ഭാഗം ലിനൻ തുണിയിൽ ഒട്ടിച്ചേർന്ന നിലയിലായിരുന്നു. എന്നിരുന്നാലും ചുവന്ന രക്തക്കറ വ്യക്തമായി കാണാമായിരുന്നു. രണ്ടുപേരും വെവ്വേറെയായാണ് പഠനം നടത്തിയതെങ്കിലും കണ്ടെത്തൽ ഒന്നുതന്നെയായിരുന്നു.

മരണാസന്നനായ വ്യക്തിയുടെ ഹൃദയത്തിന്റെ ഭാഗമാണ് അടർത്തിയെടുത്ത തിരുവോസ്തി അതായിരുന്നു നിഗമനം. ഹൃദയത്തിലെ മസിലിന്റെ അംശമാണ് അപ്പത്തിലുണ്ടായിരുന്നത്. ഗോതമ്പിൽനിന്നുണ്ടാക്കുന്ന തിരുവോസ്തിയും ഹൃദയപേശിയുടെ ഭാഗവും ചേർത്തുവെക്കുക എന്നത് മനുഷ്യന് അസാധ്യമായ കാര്യമാണെന്ന് പ്രൊഫ. മരിയ സോബിക് പറഞ്ഞു. പുറത്തുനിന്ന് ഒരു പദാർത്ഥവും ആ തിരുവേസ്തിയിൽ ചേർന്നിട്ടില്ലെന്നും മറിച്ച് ആ അപ്പത്തിന്റെ ഒരു ഭാഗം മരണാസന്നനായ വ്യക്തിയുടെ ഹൃദയത്തിന്റെ ഒരംശമായി മാറുകയാണ് ചെയ്തതെന്നും അവർ അസന്നിഗ്ദ്ധമായി സ്ഥാപിച്ചു.

ദിവ്യകാരുണ്യ അത്ഭുതം സംഭവിച്ച സെന്റ് ആന്റണീസ് ദൈവാലയം.

ഹൃദയപേശികളുടെ നാരുകൾ തിരുവോസ്തിയുമായി ശരിക്കും ഇഴപിരിഞ്ഞിരിക്കുന്നു. മരിയ സൊബാനിക് ലോട്ടോവിസ്‌കയുടെ വാക്കുകളിൽ പറഞ്ഞാൽ, മനുഷ്യരെക്കൊണ്ട് ചെയ്യാൻ സാധിക്കാത്ത കാര്യം. അത് ശാസ്ത്രത്തിന് അതീതമാണെന്നും അവർ വ്യക്തമാക്കി. ഈ സംഭവിച്ച മാറ്റവും ശാസ്ത്രീയഫലവും ലോകത്തിന് മുന്നിൽ ഇന്നും അജ്ഞാതമാണ്. 2009 ജനുവരി 21ന് നടത്തിയ ഹിസ്‌റ്റോപത്തോളജിക്കൽ പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് കൂരിയ നടത്തിയ പ്രഖ്യാപനം ഇങ്ങനെ:

‘സോകോൽകയിലെ അത്ഭുതം സഭയുടെ പഠനത്തിന് എതിരല്ല, മറിച്ച് അത് സഭയുടെ വിശ്വാസത്തെ സാധൂകരിക്കുകയാണ് ചെയ്യുന്നത്. കൂദാശാവചനങ്ങൾ ചൊല്ലിക്കഴിയുമ്പോൾ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുമെന്ന് സഭ പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അപ്പം ക്രിസ്തുവിന്റെ ശരീരവും വീഞ്ഞ് ക്രിസ്തുവിന്റെ രക്തവുമായി മാറുന്നു. അനുദിനം ലോകത്തെങ്ങുമുള്ള അൾത്താരകളിൽ ഈ അത്ഭുതം സംഭവിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് സോകോൽകയിലെ അത്ഭുതം സാക്ഷ്യപ്പെടുത്തുന്നു.’

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?