ഭോപാല്‍: മധ്യപ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് തടയുന്നതിനായി എഡ്യൂക്കേഷന്‍ ഓഫീസര്‍ ഇറക്കിയ സര്‍ക്കുലറിന്റെ വിവാദം അവസാനിക്കുന്നില്ല. കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് മാതാപിതാക്കളുടെ അനുവാദം ചോദിക്കണമെന്നായിരുന്നു ഷാജാപൂര്‍ ജില്ലയിലെ ഏഡ്യൂക്കേഷന്‍ ഓഫീസര്‍ എല്ലാ പ്രൈവറ്റ് സ്‌കൂളുകള്‍ക്കും അയച്ച സര്‍ക്കുലറിലുണ്ടായിരുന്നത്. ഈ സര്‍ക്കുലര്‍ പ്രദേശത്തെ ജനങ്ങളെ ഒന്നാകെ ഞെട്ടിച്ചു.
ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു സര്‍ക്കുലറെന്ന് ജാബുവ രൂപത പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. റോക്കി ഷാ പറഞ്ഞു. മധ്യപ്രദേശിലെ അധികം പ്രൈവറ്റ് സ്‌കൂളുകളും നടത്തുന്നത് ക്രൈസ്തവരാണ്. ക്രൈസ്തവരെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഹൈന്ദവ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇത്തരത്തിലുള്ള ഓര്‍ഡറുകളൊന്നും തങ്ങള്‍ക്ക് ലഭിക്കാറില്ലെന്നും ഫാ. റോക്കി പറഞ്ഞു.
കുട്ടികളെ സാന്റാക്ലോസിന്റെ വേഷം ധരിപ്പിക്കരുതെന്നും ക്രിസ്മസ് ട്രീ ഉണ്ടാക്കാന്‍ അനവുദിക്കരുതെന്നും അങ്ങനെ വേണമെങ്കില്‍ മാതാപിതാക്കളുടെ രേഖാമൂലമായ അനുവാദം വേണമെന്നുമായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശമെന്ന് ഫാ. റോക്കി എടുത്തുപറഞ്ഞു.
മാത്രമല്ല, ഇതിനുവിരുദ്ധമായി എന്തെങ്കിലും സംഭവമുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സ്‌കൂളിനായിരിക്കുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ സൂചിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ഗവണ്‍മെന്റ് ഓര്‍ഡറുകള്‍ ഞെട്ടിപ്പിക്കുന്നതും രാജ്യത്തിന്റെ മതേതര സ്വഭാവത്തെ വെല്ലുവിളിക്കുന്നതാണെന്നും ഫാ. റോക്കി പറഞ്ഞു. സാന്റാ ക്ലോസിന്റെ വേഷം ധരിക്കുന്നതും ക്രിസ്മസ് ട്രീ സ്ഥാപിക്കുന്നതും മതപരമായ പ്രവൃത്തിയല്ല, മറിച്ച് അത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്ന് ഓള്‍ ക്രിസ്ത്യന്‍ ഫെഡറേഷന്‍ നാഷണല്‍ പ്രസിഡന്റ് ജെറി പോള്‍ പറഞ്ഞു.
കഴിഞ്ഞ 5 വര്‍ഷമായി മധ്യപ്രദേശിലെ ക്രൈസ്തവ സ്ഥാപനങ്ങളില്‍ റെയ്ഡും പ്രശ്‌നങ്ങളും സര്‍വസാധാരണമാണ്. ബിജെപി ഭരണകൂടം ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കുമെതിരെ മതപരിവര്‍ത്തനക്കുറ്റം ചുമത്തി കേസെടുക്കുന്നത് പതിവാണ്.
ഈ വര്‍ഷം മധ്യപ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരെ 35 അക്രമങ്ങള്‍ നടന്നു. അവിടുത്തെ 72 മില്യണ്‍ ജനങ്ങളില്‍ ക്രൈസ്തവര്‍ വെറും 0.29 ശതമാനം മാത്രമാണ്.
Leave a Comment
Your email address will not be published. Required fields are marked with *