Follow Us On

19

April

2024

Friday

പന്തക്കുസ്തായുടെ കാലികപാഠങ്ങൾ

ഫാ. ജോഷി മയ്യാറ്റിൽ

പന്തക്കുസ്തായുടെ കാലികപാഠങ്ങൾ

പന്തക്കുസ്താ തിരുനാൾ ദിനത്തിൽ, കേരളസഭയിൽ പരിശുദ്ധാത്മാവിന്റെ നെടുനായകത്വവും തദ്ഫലമായുണ്ടായ പ്രേഷിതതീക്ഷ്ണതയും വിലയിരുത്തുന്നു ലേഖകൻ.

”പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” (അപ്പ. 1:8).

ആദിമസഭയില്‍ സുവിശേഷപ്രഘോഷണത്തിന്റെ നെടുനായകത്വം വഹിച്ച പരിശുദ്ധാത്മാവുതന്നെയാണ് ഇന്നും സഭയെ നയിക്കുന്നത്. കേരളസഭയുടെ കാര്യത്തില്‍ ഈ പരിശുദ്ധാത്മ നായകത്വവും തദ്ഫലമായ പ്രേഷിതതീക്ഷ്ണതയും വിലയിരുത്താന്‍ ഈ പന്തക്കുസ്താകാലഘട്ടം സമുചിതമാണെന്നു തോന്നുന്നു.

സുവിശേഷപ്രഘോഷണത്തിന്റെ ആത്മാവ്

ക്രിസ്തുവിനെ വേണ്ടവിധം അറിയാത്തവര്‍ക്ക് സുവിശേഷം പകര്‍ന്നുകൊടുക്കുക എന്നതാണ് സഭയുടെ മുഖ്യദൗത്യം. ”സഭയുടെ ആചാരങ്ങളും പ്രവര്‍ത്തനശൈലിയും സമയങ്ങളും സമയക്രമീകരണങ്ങളും ഭാഷയും സംവിധാനങ്ങളും സ്വന്തം സംരക്ഷണത്തിന് എന്നതിനെക്കാള്‍ ഇന്നത്തെ ലോകത്തിന്റെ സുവിശേഷവത്കരണത്തിനായി തിരിച്ചുവിടുന്നതിനുവേണ്ടി ഒരു പ്രേഷിതത്വ തിരഞ്ഞെടുപ്പ്- എല്ലാം പരിവര്‍ത്തനം ചെയ്യിക്കാന്‍ കഴിവുള്ള പ്രേഷിതത്വ പ്രചോദനം- ഞാന്‍ സ്വപ്നം കാണുന്നു” (സുവിശേഷത്തിന്റെ സന്തോഷം, 27) എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എത്രയോ കാലികപ്രസക്തം!

ഈ അപ്പസ്‌തോലികാഹ്വാനത്തിന്റെ ഒന്നാം അധ്യായത്തിന്റെ ശീര്‍ഷകംതന്നെ ‘സഭയുടെ പ്രേഷിതത്വപരമായ മാനസാന്തരം’ എന്നാണ്! ഓരോ സഭാംഗവും ഒരോ ഇടവകയും ഓരോ സന്യാസസമൂഹവും ശുദ്ധമായ പ്രേഷിത തീക്ഷ്ണതയാൽ ജ്വലിച്ച് ആത്മാക്കളുടെ രക്ഷയ്ക്കായി ലോക രക്ഷകനായ ക്രിസ്തുവിനെ എപ്പോഴും എവിടെയും പ്രഘോഷിക്കാൻ ഉണർവു കാണിക്കുമ്പോഴാണ് ഈ പ്രേഷിതമാനസാന്തരം സാക്ഷാത്കൃതമാകുന്നത്.

പ്രചോദനവും പ്രസ്ഥാനവും

ആത്മാവിന്റെ പ്രേഷിതത്വ പ്രചോദനങ്ങളോട് ബധിരകര്‍ണം പുലര്‍ത്താന്‍ സ്ഥാപനാത്മകതയുടെ സങ്കീര്‍ണബഹളങ്ങള്‍ നമുക്ക് ഇടയാക്കുന്നുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ഹിന്ദുത്വവാദികളുടെ വ്യാജാരോപണത്തിനു മുന്നില്‍, ഭരണഘടന നല്കുന്ന ന്യായമായ പ്രഘോഷണാവകാശംപോലും തള്ളിപ്പറയുംവിധമുള്ള പ്രസ്താവനകൾ ചിലപ്പോഴെങ്കിലും കാണാൻ ഇടയാകുന്നുണ്ട്.
സത്യത്തില്‍, സ്ഥാപനപരത ഒരു കാരണവശാലും ആത്മാവിന്റെ സ്വൈരവിഹാരത്തിനും സഭയുടെ പ്രേഷിതത്വനിര്‍വഹണത്തിനും വിഘാതമാകേണ്ടതല്ല.

സഭയെക്കുറിച്ച് ക്രിസ്തുവിനുണ്ടായിരുന്ന ദർശനത്തിൽ പ്രചോദനപരതയ്ക്കും (inspirational dimension) സ്ഥാപനപരതയ്ക്കും (institutional dimension) സ്ഥാനമുണ്ട്. പന്ത്രണ്ടു പേരെ കൂടെച്ചേർത്തു കൊണ്ടുനടന്നതും ‘ഇത് നിങ്ങൾ എൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ’ എന്നു പറഞ്ഞതുമെല്ലാം ഈ നിവേശന- സ്ഥാപനതലങ്ങളുടെ പരസ്പര്യം വെളിവാക്കുന്നതല്ലേ? മിഷന് അനുകൂലമായ തീരുമാനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ജറുസലേംസൂനഹദോസിന്റെ കത്തിലെ ”പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി” (15:28) എന്ന പ്രയോഗം എത്ര സുന്ദരമാണ്!

സഭയുടെ കരസ്മാറ്റിക്- സ്ഥാപനാപര തലങ്ങളുടെ സമ്യക്കായ പ്രകാശനമാണത്. തങ്ങളോടൊപ്പം പരിശുദ്ധാത്മാവും ക്രിസ്തുസംഭവത്തിനു സാക്ഷിയാണെന്ന് (5:32) വലിയ പ്രര്‍ത്ഥനാ ചെതന്യത്തോടെ പ്രഖ്യാപിക്കുന്ന അപ്പസ്‌തോലന്മാരാണ് സഭയുടെ ശക്തി. അവരുടെ പരിശുദ്ധാത്മ സാന്നിധ്യാനുഭവമാണ് സഭയുടെ മുതൽക്കൂട്ട്‌.

ദൈവമക്കൾക്ക് അവിടുന്ന്‌ സമ്മാനിക്കുന്ന അച്ചാരമെന്നും ആദ്യഫലമെന്നുമാണ് വിശുദ്ധ പൗലോസ് അപ്പസ്തോലൻ ദൈവാത്മാവിനെ വിശേഷിപ്പിക്കുന്നത്. ഓരോ ക്രൈസ്തവൻ്റെയും അവകാശമാണ് പരിശുദ്ധാത്മാവ്. എന്നാൽ, പരിശുദ്ധാത്മാവിന്റെ മന്ത്രണങ്ങള്‍ ധ്യാനഗുരുക്കന്മാര്‍ക്കും വരങ്ങളുള്ളവര്‍ക്കും മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന തരത്തിലുള്ള അപകടകരമായ ഒരു ട്രെന്റ് ഇന്നു കേരളസഭയില്‍ കാണുന്നുണ്ടെന്നു പറയാതെവയ്യാ. മൊണ്ടാനിസം എന്ന പാഷണ്ഡതയുടെ സൂക്ഷ്മരൂപമാണിത്.

സഭയെ നയിക്കേണ്ട മെത്രാന്മാര്‍ സഭാംഗങ്ങളിലൂടെ തങ്ങളോടു സംസാരിക്കുന്ന ദൈവാത്മാവിന്റെ നിവേശനങ്ങളും തിരിച്ചറിഞ്ഞ് നിലപാടുകളെടുക്കാൻ ബാധ്യസ്ഥരാണെങ്കിലും വിവേചിച്ചറിയാതെയും ഉള്‍വെളിച്ചമില്ലാതെയും അന്ധമായി ചില നിർദേശങ്ങൾ പിന്തുടരുന്നത് സഭയ്ക്ക് ഏറെ ദോഷംചെയ്യും. അപ്പസ്‌തോലിക സ്ഥാനീയരായ ചിലരുടെ പതനത്തിനും അത്തരം നിലപാടുകള്‍ കാരണമായിട്ടുണ്ട് എന്ന അനുഭവപരമായ യാഥാര്‍ത്ഥ്യം ഈ മേഖലയിൽ ജാഗ്രത പാലിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു.

ജ്ഞാനവും വിശ്വാസസമര്‍ത്ഥനവും

ആര്‍ക്കും എതിര്‍ത്തുനില്ക്കാന്‍ കഴിയാത്ത ജ്ഞാനത്തിന്റെ ആത്മാവ് സ്‌തേഫാനോസില്‍ പ്രകടമായി (അപ്പ. 6:10) എന്ന തിരിച്ചറിവ് വിശ്വാസ പ്രഘോഷണത്തിൻ്റെയും (കെറിഗ്മ) പ്രബോധനത്തിന്റെയും (കാറ്റെക്കേസിസ്) സമര്‍ത്ഥനത്തിന്റെയും (അപ്പോളജെറ്റിക്‌സ്) ആത്മവഴിയിലേക്കും വിരല്‍ചൂണ്ടുന്നുണ്ട്. സഭയുടെ വിവിധ തലങ്ങളിലുള്ള ഡോക്‌ട്രൈനല്‍ സമിതികളും ദൈവശാസ്ത്രപണ്ഡിതരും കാലാകാലങ്ങളില്‍ സഭനേരിടുന്ന പ്രബോധനപരമായ പ്രശ്‌നങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് മജിസ്‌തേരിയത്തിലൂടെ വിശ്വാസികള്‍ക്ക് സമയബന്ധിതമായി പ്രബോധനങ്ങള്‍ നല്കുന്നില്ലെങ്കില്‍ സഭതന്നെയാണ് ശുഷ്‌കിച്ചുപോകുന്നത്; അപ്പസ്‌തോലികാധികാരംതന്നെയാണ് ദുര്‍ബലമായിപ്പോകുന്നത്. ജറുസലേം സൂനഹദോസ് (അപ്പ. 15) അക്കാലത്ത് സമയബന്ധിതമായ തീരുമാനം എടുത്തിരുന്നില്ലെങ്കില്‍ അവസ്ഥ എന്താകുമായിരുന്നു?

ഇതോടൊപ്പം, ആദ്യത്തെ ഏതാനും നൂറ്റാണ്ടുകള്‍ക്കുശേഷം സഭ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത അപ്പോളജെറ്റിക്‌സ് ഇന്ന് സഭയില്‍ ഏറെ ആവശ്യമായി വന്നിരിക്കുന്നു എന്ന തിരിച്ചറിവും നമുക്കു വേണം. വിവിധ ക്രൈസ്തവസഭകളില്‍പ്പെട്ടവര്‍ ഈ മേഖലയില്‍ മുന്നിട്ടിറങ്ങുമ്പോഴും ഇക്കാര്യത്തില്‍ കേരള കത്തോലിക്കാസഭയ്ക്ക് ഇനിയും വേണ്ടത്ര ഉണര്‍വു പുലർത്തുന്നില്ല. തെറ്റായ ബോധ്യങ്ങളിലേക്ക് സഭാമക്കള്‍തന്നെയും നീങ്ങാന്‍ ഈ അലംഭാവം ഇടയാക്കും.

വഴിമുടക്കിയായ പരിശുദ്ധാത്മാവ്!

ചിലപ്പോഴെങ്കിലും ആത്മാവ് വഴിമുടക്കിയാണ്. ചിലയിടങ്ങളിലെ പ്രേഷിതത്വത്തില്‍നിന്ന് ശിഷ്യരെ പിന്തിരിപ്പിക്കുന്നവനാണ് പരിശുദ്ധാത്മാവ് (അപ്പ 16:6). പക്ഷേ, അത് ആത്മാവിന്റെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായിരിക്കും എന്ന് ഫിലിപ്പിയിലെ ജയില്‍ കാവല്ക്കാരന്റെയും കുടുംബത്തിന്റെയും അനുഭവത്തില്‍നിന്ന് (16:25-34) നമുക്കു ബോധ്യമാകുന്നു. ആത്മാവിന്റെ പദ്ധതികള്‍ക്ക് ചേരാത്ത ഏത് നിലപാടുകളും, അത് എത്ര നല്ലതായാലും, മാറ്റിവയ്ക്കാനുള്ള ആര്‍ജവം നമുക്കുണ്ടാവേണ്ടതുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കാലത്തിന്റെ അടയാളങ്ങള്‍ ആത്മാവിന്റെ വെളിപ്പെടുത്തലുകള്‍ കൂടിയായി കാണാനുള്ള വിവേകം നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

ഒരു കാലത്ത് പ്രേഷിതത്വത്തിന് ഏറെ സഹായകമായിരുന്ന മാര്‍ഗങ്ങള്‍ ഇന്ന് തീരെ ആവശ്യമില്ലാത്തവയാകാം. പഴഞ്ചന്‍ ശുശ്രൂഷകളില്‍ അള്ളിപ്പിടിച്ചുകിടക്കുന്നത് വലിയ സുരക്ഷിതത്വബോധം നല്കിയേക്കാമെങ്കിലും അത് ദൈവരാജ്യശുശ്രൂഷയ്ക്കും ക്രിസ്തുപ്രഘോഷണത്തിനും ഇന്ന് വലിയ തടസ്സമായിത്തീര്‍ന്നിട്ടുണ്ടാകാം. ഒപ്പം, ഇന്നിന്റെ സഭയ്ക്കായി ദൈവാത്മാവ് കരുതിവച്ചിരിക്കുന്ന വിവിധ മേഖലകള്‍ ചിതലരിച്ചുപോയെന്നും വരാം. സാങ്കേതികവിദ്യകളുടെ ലോകവും മാധ്യമശുശ്രൂഷയും ജുഡീഷ്യറി പരിസരങ്ങളും സര്‍ക്കാര്‍ സര്‍വീസുകളും ചേരിനിര്‍മാര്‍ജനങ്ങളും സംശുദ്ധഭക്ഷണ-ജല-വായു പരിഗണനകളും വെയിസ്റ്റു മാനേജുമെന്റും ഒന്നും പ്രേഷിതത്വത്തിന്റെ കാലികപാതകളായി കാണാന്‍ സഭയ്ക്കു കഴിയാത്തത് വിദ്യാഭ്യാസ- ആതുരശുശ്രൂഷാമേഖലകളോടുള്ള അള്ളിപ്പിടുത്തം കൊണ്ടല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ്?

ധീരതയുടെയും തുറവിന്റെയും ആത്മാവ്

പെന്തക്കുസ്താനുഭവം ആദിമസഭയ്ക്കു സമ്മാനിച്ച ഏറ്റവും പ്രകടമായ നന്മ ധൈര്യമായിരുന്നു. ‘പറേസിയ’ എന്ന ഗ്രീക്കുവാക്കാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വിദ്യാവിഹീനരായ അപ്പസ്‌തോലന്മാരുടെ ധൈര്യംകണ്ട് സാന്‍ഹെദ്രിന്‍സംഘം വരെ അദ്ഭുതപ്പെട്ടു എന്നാണ് അപ്പ. 4:13 വ്യക്തമാക്കുന്നത്. ”അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ദൈവവചനം ധൈര്യപൂര്‍വം പ്രസംഗിച്ചു” എന്ന് അപ്പ 4:31ല്‍ കുറിച്ചിരിക്കുന്നത് ഭീഷണികളുടെ മധ്യേ പ്രാര്‍ത്ഥിച്ചു ബലപ്പെട്ട വിശ്വാസീസമൂഹത്തെക്കുറിച്ചാണ്. പൗലോസ് റോമായില്‍ ”ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു നിര്‍ബാധം ധൈര്യപൂര്‍വം പഠിപ്പിക്കുകയും ചെയ്തു” എന്ന വാക്യത്തോടെ അവസാനിക്കുന്ന അപ്പസ്‌തോലപ്രവര്‍ത്തനഗ്രന്ഥം സമകാലീന കേരളസഭയ്ക്കു നല്കുന്ന ശക്തമായ സന്ദേശം ആത്മാവില്‍നിന്നു ധൈര്യം സംഭരിക്കുക എന്നതാണ്.

ആത്മധൈര്യമില്ലാതെ വേണ്ടവിധം ക്രിസ്തുവിനെ പ്രഘോഷിക്കാനാവില്ല. സുവിശേഷത്തിന്റെ പരക്കലിലൂടെ വ്യക്തിപരവും സാമൂഹികവുമായ തിന്മയുടെ ഇരുളകലുമ്പോഴാണല്ലോ ദൈവരാജ്യവിസ്തൃതിയുണ്ടാകുന്നത്. അപ്പോഴാണല്ലോ മനുഷ്യശ്രേഷ്ഠത മാനിക്കപ്പെടുന്നതും കുടുംബങ്ങള്‍ ഐശ്വര്യം പ്രാപിക്കുന്നതും സമൂഹം ആരോഗ്യകരമാകുന്നതും പ്രകൃതി സംരക്ഷിക്കപ്പെടുന്നതും. ക്രിസ്തുപ്രഘോഷണത്തിന്റെ പ്രായോഗികതയാണ് സാമൂഹികമായ ഇടപെടലുകള്‍. യുഗാന്തപരവും ആത്മീയവും ആരാധനക്രമപരവുമായവ മാത്രമേ സഭയുടെ വിഷയങ്ങളായുള്ളൂ എന്ന പാഷണ്ഡതയിലേക്ക് ചിലരെങ്കിലും നിപതിച്ചുകഴിഞ്ഞോ എന്ന ചോദ്യം ഇന്ന് ഏറെ പ്രസക്തമാണെന്നു ഞാന്‍ കരുതുന്നു.

ക്രൈസ്തവര്‍ ഇന്ന് കേരളത്തില്‍ സാമുദായികമായ അവഗണനകള്‍ അനുഭവിക്കുന്നതിന്റെയും അധോഗതിയിലേക്കും അപ്രസക്തിയിലേക്കും മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെയും മുഖ്യകാരണം ക്രൈസ്തവികമായ സാംസ്‌കാരികബോധം വന്‍തോതില്‍ നമുക്കു നഷ്ടപ്പെട്ടതല്ലേ? സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായ മേഖലകളില്‍ നമ്മള്‍ ഇത്രയ്ക്കു പിന്നോട്ടടിക്കാന്‍ കാരണം ഈ നിസസ്സംഗതയും അരാഷ്ട്രീയതയും തന്നെയല്ലേ?

ഒരു കാര്യം വ്യക്തമാണ്: സഭാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും സുസ്ഥിതിയും സമഗ്രവളര്‍ച്ചയും നല്ലൊരു പരിധിവരെ ആശ്രയിച്ചിരിക്കുന്നത് സഭാംഗങ്ങളുടെയും സഭാനേതൃത്വത്തിന്റെയും ധീരതയുള്ള നിലപാടുകളെയും തുറന്നുപറച്ചിലുകളെയും ഇടപെടലുകളെയുമാണ്. അസാന്നിധ്യവും മെല്ലെപ്പോക്കുകളും അലംഭാവങ്ങളും ഒത്തുതീര്‍പ്പുകളും ദുര്‍സൂചനകളാണ്. ധൈര്യച്ചോര്‍ച്ചയ്ക്കു കാരണമാകുന്ന നിക്ഷിപ്തതാല്പര്യങ്ങളും കുറുക്കുവഴികളും ഉപേക്ഷിക്കുക എന്നതാണ് അവ ഒഴിവാക്കാനുള്ള മുഖ്യമായ പോംവഴി! ആത്മാവിന്റെ ജീവനും ധീരതയും തുറവും സ്വന്തമാക്കി സാമൂഹിക പ്രതിബദ്ധതയോടെയുള്ള സാത്വികപ്രതികരണങ്ങളും ഇടപെടലുകളും നടത്താന്‍ സഭയ്ക്ക് കഴിയട്ടെ! ഈ പെന്തക്കുസ്താദിനം അതിന് സഹായകമാകട്ടെ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?