Follow Us On

18

May

2024

Saturday

ബന്ധങ്ങള്‍

ബന്ധങ്ങള്‍

ബന്ധങ്ങളുടെ ഊഷ്മളത നിറഞ്ഞ വേദിയായിരുന്നു കാല്‍വരി. ഒരു മകന്‍ അപ്പനെ ഇത്രമേല്‍ സ്‌നേഹിക്കുന്നുണ്ടെന്ന് മാനവകുലം കണ്ടെത്തിയത് കാല്‍വരിക്കുന്നില്‍ വച്ചാണ്. ‘പിതാവേ എന്റെ ഇഷ്ടമല്ല; നിന്റെ ഇഷ്ടം നിറവേറട്ടെ’ എന്ന് മകന്‍ അപ്പനോട് പറഞ്ഞത് കുരിശില്‍ക്കിടന്നാണ്. ബന്ധങ്ങള്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് ബന്ധങ്ങളുടെ ഞാറ്റുവേല സമ്മാനിച്ചതും കാല്‍വരിയില്‍ വച്ച്. തനിച്ചായിപ്പോയ പ്രിയ ശിഷന് പെറ്റമ്മയേക്കാള്‍ സ്‌നേഹം നല്‍കുന്ന അമ്മയെ നല്‍കി ബന്ധങ്ങളുടെ പുത്തന്‍ കണക്കു പുസ്തകം യോഹന്നാന് ക്രിസ്തു കൈമാറിയതും കുരിശിന്‍ ചുവട്ടിലാണ്. പുതുവര്‍ണ്ണത്തിന്റെ കവിത ക്രിസ്തു ചൊല്ലിയത് കാല്‍വരിയില്‍ വച്ചാണ്. നീ ഇന്നെന്നോടൊപ്പം പറുദീസയിലായിരിക്കുമെന്ന് നല്ല കള്ളനോട് പറഞ്ഞ് പാപികളെപ്പോലും സ്‌നേഹിക്കുന്നതും, പുത്തന്‍ബന്ധം നല്ല കള്ളനുമായി രൂപപ്പെടുത്തിയതുമെല്ലാം കുരിശിനരികെ നിന്നുകൊണ്ടാണ്.

ബന്ധങ്ങള്‍ക്ക് മാറ്റുകുറഞ്ഞു വരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കുരിശും ക്രൂശിതനും പുനരവതരിച്ചെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. സ്വന്തം ചേട്ടനെ സ്വത്തിന് വേണ്ടി വീട്ടുവളപ്പില്‍ കൊന്നുതള്ളുന്ന സഹോദരനെപ്പോലെ ബന്ധങ്ങള്‍ കാറ്റില്‍ പറത്തുന്ന വ്യക്തികളുടെ എണ്ണം കുറയുകയല്ല കൂടുകയാണ്. ഞാന്‍ നിന്റെ സഹോദരന്റെ കാവല്‍ക്കാരനല്ലെന്ന് ഒരു മടിയും കൂടാതെ പറയുന്ന ചേട്ടായിമാര്‍ക്ക് ഇന്ന് പശ്ചാതാ പമില്ലാതായിരിക്കുന്നു.
നിന്റെ ബന്ധത്തില്‍ വീഴ്ചയുണ്ടായോ എന്നാണ് നോമ്പില്‍ ഓര്‍ക്കേണ്ടത്. അബ്രാഹവും ലോത്തും ഏകമനസോടെ ജീവിച്ച നാളുകളിലെല്ലാം അവര്‍ അത്ഭുതങ്ങള്‍ കണ്മുന്നില്‍ കണ്ടിരുന്നു. വഴക്കിട്ടു ബന്ധം വലിച്ചെറിഞ്ഞപ്പോള്‍ പൊട്ടിയ പട്ടം പോലെ ലോത്തിന്റെ ജീവിതം തകര്‍ന്നുപോയി എന്നാണ് പഴയനിയമ വായന. ബന്ധങ്ങള്‍ ഊഷ്മളമായി തുടരുന്നുണ്ടോയെന്ന് നോമ്പില്‍ ആത്മശോധന ചെയ്യാന്‍ സഹായിക്കുന്ന ഒരു സംഭവം കൂടെ പങ്കുവച്ച് ഈ നോമ്പ് വിചാരങ്ങള്‍ അവസാനിപ്പിക്കാം.

വിവാഹിതരായ അവര്‍ തീരുമാനിച്ചു. നമുക്ക് ഒന്നിച്ച് ആഹാരം പാകം ചെയ്യാമെന്ന്. കറിക്ക് അരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവളുടെ കൈ മുറിഞ്ഞു. അവള്‍ അവനോട് പറഞ്ഞു. ദേ നോക്കിയേ എന്റെ കൈമുറിഞ്ഞു ചോര വരുന്നു. അവന്‍ കറിക്കരിഞ്ഞ കത്തികൊണ്ട് സ്വന്തം വിരല്‍ മുറിച്ചു. ചോര വാര്‍ത്തു നില്‍ക്കുന്ന ഭര്‍ത്താവിനോട് അവള്‍ ചോദിച്ചു. എന്തിനാണ് ഇങ്ങനെ ചെയ്തത്. അവന്‍ പറഞ്ഞു നിന്റെ കൂടെ മുറിവേല്‍ക്കുമ്പോള്‍ അതിനൊരു സുഖമുണ്ട്. അവനത് പറഞ്ഞു തീരുമ്പോഴേക്കും പതിയെ മഴ ചാറാന്‍ തുടങ്ങി. അവള്‍ ഓടി മഴയിലേക്കിറങ്ങി. ഉണങ്ങിയ വസ്ത്രങ്ങള്‍ മഴ നനയാതിരിക്കാന്‍ പെട്ടെന്ന് എടുത്ത് മഴ കൊണ്ട് തിരിച്ചു വരുമ്പോള്‍, അവന്‍ ദാ… മഴ കൊണ്ട് നില്‍ക്കുന്നു… അതേ എന്തിനാണ് മഴ കൊള്ളുന്നത്. പനിവരുംട്ടാ..അതിനെന്താ. അവന്‍ പറഞ്ഞു; നിന്നോടൊപ്പം മഴ നനയുമ്പോള്‍ അതിനും ഒരു സുഖമുണ്ട്.
ബന്ധങ്ങള്‍ അങ്ങനെയാണ്. ക്രിസ്തുവിനെപ്പോലെ മുറിയാനും ചോര ചിന്താനും നീ തയാറാണോ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?