Follow Us On

21

April

2025

Monday

കത്തോലിക്ക വിശ്വാസിക്ക് 1.27 കോടി ഡോളര്‍ നല്‍കണമെന്ന് യുഎസ് കോടതി വിധി

കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചതിന് ജോലി നഷ്ടമായി

കത്തോലിക്ക വിശ്വാസിക്ക് 1.27 കോടി ഡോളര്‍ നല്‍കണമെന്ന് യുഎസ് കോടതി വിധി

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മിഷിഗന്‍ സ്വദേശിനിയായ ലിസ ഡോംസ്‌കിക്ക്  1.27 കോടി ഡോളര്‍ നല്‍കണമെന്ന് യുഎസ് ജൂറി വിധിച്ചു. ആ സമയത്ത് അംഗീകാരം ലഭിച്ചിരുന്ന മൂന്ന് കോവിഡ് വാക്‌സിനുകളുടെയും വികസനഘട്ടത്തിലോ പരീക്ഷണഘട്ടത്തിലോ ഗര്‍ഭഛിദ്രത്തിനിടയില്‍ ലഭിച്ച ഭ്രൂണ കോശങ്ങള്‍  ഉപയോഗിച്ചിരുന്നതായി ലിസാ ഡോംസ്‌കി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

അബോര്‍ഷന്‍ ദൈവത്തിനെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് വിശ്വസിക്കുന്ന കത്തോലിക്ക വിശ്വാസിയായ ലിസ ഡോംസ്‌കി ഈ പശ്ചാത്തലത്തില്‍ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ  ജീവനക്കാരെല്ലാവും  വാക്‌സിന്‍ എടുക്കണമെന്ന  നയത്തിന്റെ ഭാഗമായി ലിസ ജോലി ചെയ്തിരുന്ന ബ്ലൂ ക്രോസ് ബ്ലൂ ഷീല്‍ഡ് ഓഫ് മിഷിഗന്‍(ബിസിബിഎസ്എം) എന്ന സ്ഥാപനം ലിസയെ പിരിച്ചുവിടുകയായിരുന്നു. ലിസ ഡോംസ്‌കിയുടെ മതവിശ്വാസത്തെ മാനിക്കാതെ സ്ഥാപനം സ്വീകരിച്ച നടപടി മതവിവേചനത്തിനെതിരായ ഫെഡറല്‍ നിയമത്തിന്റെയും സംസ്ഥാന നിയമത്തിന്റെയും ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഭീമമായ പിഴശിക്ഷ സ്ഥാപനത്തിന് വിധിച്ചത്.

എല്ലാ ഗര്‍ഭഛിദ്രവും അധാര്‍മികമായ തിന്മയാണെന്ന് കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം അസന്നിഗ്ധമായി പഠിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഗര്‍ഭഛിദ്രത്തിനിരയായ ഭ്രൂണങ്ങളുടെ കോശങ്ങളുപയോഗിച്ച് നിര്‍മിച്ച വാക്‌സിന്‍ സ്വീകരിക്കുവാന്‍ കത്തോലിക്കര്‍ക്ക് ധാര്‍മികമായ അനുമതി വത്തിക്കാന്റെ വിശ്വാസ തിരുസംഘം കോവിഡ് മൂര്‍ച്ഛിച്ച 2020 ഡിസംബര്‍ മാസത്തില്‍ നല്‍കിയിരുന്നു.  വാക്‌സിന്‍ സ്വീകരിക്കുന്നത് ഗര്‍ഭഛിദ്രവുമായി നേരിട്ട് നടത്തുന്ന സഹകരണമായി കണക്കാക്കാനാവില്ലെന്നും എന്നാല്‍ ഈ പ്രസ്താവന ഇത്തരം ഭ്രൂണകോശങ്ങള്‍ ഭാവിയില്‍ ഉപയോഗിക്കുന്നതിനുള്ള ധാര്‍മിക അനുമതിയായി കാണരുതെന്നുമാണ് അന്ന് വത്തിക്കാന്റെ വിശ്വാസം തിരുസംഘം വ്യക്തമാക്കിയത്.

എന്നിരുന്നാലും വാക്‌സിന്‍ സ്വീകരിക്കുന്നത് സ്വമേധയാ എടുക്കേണ്ട തീരുമാനമാണെന്നും ഗാര്‍ഭഛിദ്രവുമായുള്ള ബന്ധത്തിന്റെ പേരില്‍ വാക്‌സിന്‍ സ്വീകരിക്കാതിരിക്കുന്നവര്‍ ഈ രോഗവാഹകരാകുന്ന സാഹചര്യം ഒഴിവാക്കാന്‍ പരമാവധി ശ്രവിക്കണമെന്നും വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ കുറിപ്പില്‍  പറഞ്ഞിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?