Follow Us On

14

September

2024

Saturday

ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചു

ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം  വിരമിച്ചു
കാക്കനാട്: ചങ്ങനാശേരി അതിരൂപതയുടെ മുഖ്യ അജപാലകനായി കഴിഞ്ഞ 17 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച മാര്‍ ജോസഫ് പെരുന്തോട്ടം  മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നു വിരമിച്ചു. 22 വര്‍ഷം മെത്രാനായും 17 വര്‍ഷം മെത്രാപ്പോലീത്തയായും ചങ്ങനാശേരി അതിരൂപതയെ നയിച്ച മാര്‍ ജോസഫ് പെരുന്തോട്ടം പുന്നത്തുറ കോങ്ങാണ്ടൂര്‍ പെരുന്തോട്ടം ജോസഫ് – അന്നമ്മ ദമ്പതികളുടെ പുത്രനായി 1948 ജൂലൈ 5 ന് ജനിച്ചു.
1974 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. 2002 മെയ് മാസത്തില്‍ ചങ്ങനാശേരി സഹായമെത്രാനായി. 2007മാര്‍ച്ച് 19 മുതല്‍ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായി മാര്‍ ജോസഫ് പവ്വത്തിലിന്റെ പിന്‍ഗാമിയായി ചങ്ങനാശേരി അതിരൂപതയെ നയിക്കുകയായിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകള്‍ ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ ഉള്ള രൂപതകളായി മുന്നോട്ടു നയിക്കുമ്പോള്‍ അതില്‍ മാര്‍ ജോസഫ് പെരുന്തോട്ടം വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്.
പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിനും സീറോമലബാര്‍ ആരാധനാക്രമത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മാര്‍ പെരുന്തോട്ടം അതിരൂപതയുടെ സാരഥ്യം ഏറ്റെടുത്ത ഉടന്‍ തന്നെ ആരാധനാവത്സര മാര്‍ഗരേഖ പുറത്തിറക്കി. പിന്നീട് നിരണം തീര്‍ത്ഥാടനകേന്ദ്രത്തിന് അനുയോജ്യമായ പള്ളി നിര്‍മിച്ചു. കരുവള്ളിക്കാട് കുരിശുമല ക്രമീകരിക്കുകയും നാല്‍പതാം വെള്ളിയാഴ്ച തീര്‍ത്ഥാടനം ആരംഭിക്കുകയും ചെയ്തു. ചമ്പക്കുളം സെന്റ് മേരീസ് പള്ളി ബസിലിക്കയായി മാര്‍പാപ്പ ഉയര്‍ത്തി.
കുടമാളൂര്‍ സെന്റ് മേരീസ് പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. അരമനചാപ്പല്‍ നവീകരിച്ചു മനോഹരമാക്കി. പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ചങ്ങനാശേരി അതിരൂപതാംഗങ്ങളായ അല്‍ഫോന്‍സാമ്മയും ചാവറയച്ചനും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതു ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍, മാര്‍ മാത്യു കാവുകാട്ട്, മാര്‍ തോമസ് കുര്യാളശേരി, മദര്‍ ഷന്താള്‍ എസ്എബിഎസ് എന്നിവരുടെ നാമകരണ നടപടികള്‍ പുരോഗമിച്ചുവരുന്നു.
കുട്ടനാട്ടില്‍ 2018 ലെ പ്രളയദുരിതത്തില്‍പെട്ടവര്‍ക്കായി നടപ്പിലാക്കിയ 100 കോടിരൂപയുടെ ക്ഷേമപദ്ധതികള്‍, കോവിഡ് കാലത്ത് നടപ്പിലാക്കിയ നിരവധി ക്ഷേമപദ്ധതികള്‍, മുണ്ടക്കയം, കൂട്ടിക്കല്‍, മണിമല പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലില്‍ നല്‍കിയ സഹായങ്ങള്‍, ചാസ് വഴി നടത്തുന്ന നിരവധിയായ സാമൂഹിക ക്ഷേമപദ്ധതികള്‍, ജീവകാരുണ്യനിധി എന്നിങ്ങനെ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ പെരുന്തോട്ടം നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?