Follow Us On

24

May

2025

Saturday

കര്‍മ്മമണ്ഡലത്തില്‍ വിസ്മയം തീര്‍ത്ത് മോണ്‍. ജോസ് പ്ലാച്ചിക്കല്‍ പടിയിറങ്ങി

കര്‍മ്മമണ്ഡലത്തില്‍ വിസ്മയം തീര്‍ത്ത് മോണ്‍. ജോസ് പ്ലാച്ചിക്കല്‍ പടിയിറങ്ങി
ഇടുക്കി: കര്‍മ്മോത്സുകതകൊണ്ടും പ്രവര്‍ത്തന വൈദഗ്ധ്യം കൊണ്ടും കര്‍മ്മമണ്ഡലത്തില്‍ വിസ്മയം തീര്‍ത്ത മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഇടുക്കി രൂപതയുടെ വികാരി ജനറാള്‍ സ്ഥാനത്തു നിന്നും പടിയിറങ്ങി. കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ വികാരി ജനറാളായി നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ശേഷമാണ് പടിയിറക്കം.
 1975 ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇംഗ്ലണ്ടിലെ എഡിന്‍ബറോ യൂണിവേഴ്‌സിറ്റി, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നായി കമ്മ്യൂണിക്കേഷനില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. തൊടുപുഴ, മുതലക്കോടം പള്ളികളില്‍ സഹവികാരിയായി ശുശ്രൂഷ ആരംഭിച്ച അദ്ദേഹം കോതമംഗലം രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ രൂപതാ ഡയറക്ടറായി തന്റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പൊതുചരിത്രം എഴുതാന്‍ ആരംഭിച്ചു. അവിഭക്ത കോതമംഗലം രൂപതയുടെ പള്ളികളിലൂടെ സുദീര്‍ഘമായി യാത്രകള്‍ നടത്തി കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയില്‍ അദ്ദേഹം മിഷന്‍ ചൈതന്യം പകര്‍ന്നു നല്‍കി.
തുടര്‍ന്ന് പാലാരിവട്ടം പിഒസി യില്‍ നിയമതനായ അദ്ദേഹം ‘താലന്ത് ‘മാസികയുടെ എഡിറ്ററായും കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറിയായും  ശുശ്രൂഷ ചെയ്തു. പിഒസിയില്‍ ഇപ്പോഴും നടക്കുന്ന അഖിലകേരള നാടക മത്സരം ജോസ് അച്ചന്‍ കലാകേരളത്തിന് നല്‍കിയ സംഭാവനയാണ്. തുടര്‍ന്ന് ഡല്‍ഹിയില്‍ സിബിസിഐ യുടെ മാധ്യമ കമ്മീഷന്‍ അംഗമായി സേവനം ചെയ്യുമ്പോള്‍ അദ്ദേഹം ആരംഭിച്ച മാധ്യമ പരിശീലന കേന്ദ്രമാണ് ‘നിസ്‌കോര്‍ട്ട്’.
മാധ്യമ ശുശ്രൂഷയില്‍ ഭാരത സഭയുടെ അഭിമാന സ്തംഭമാണ് ഈ സ്ഥാപനം. തുടര്‍നാട്ടിലെത്തിയ ജോസ് അച്ഛന്‍ ചെമ്മണ്ണാര്‍, വെള്ളയാംകുടി പള്ളികളുടെ വികാരിയായി സേവനം ചെയ്തു. അവിസ്മരണീയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഇടുക്കി രൂപതയുടെ വികാരി ജനറാളായുള്ള ചരിത്ര നിയോഗം അദ്ദേഹം ഏറ്റെടുത്തത് 2017 ലാണ്.
ഇടുക്കി രൂപതയുടെ രണ്ട് മെത്രാന്മാര്‍ക്ക് ഒപ്പം എട്ടു വര്‍ഷങ്ങളായി ചടുലവും കൃത്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഇടുക്കിയിലെ സാമൂഹിക വിഷയങ്ങളിലും കര്‍ഷകര്‍ക്ക് വേണ്ടിയുള്ള അവകാശ പോരാട്ടങ്ങളിലും എല്ലാ കാലത്തും ശക്തമായ നിലപാടുകള്‍ എടുത്ത് മുന്‍പന്തിയില്‍ അദ്ദേഹം ഉണ്ടായിരുന്നു.
ജോസച്ചന് വിരമിക്കല്‍ പ്രായം കഴിഞ്ഞെങ്കിലും   അദ്ദേഹത്തിന്റെ കര്‍മ്മോത്സുകതയും അര്‍പ്പണബോധവും അജപാലന മേഖലയില്‍ തുടരാന്‍ പര്യാപ്തവുമാണെന്ന് കണ്ട് രൂപതാനേതൃത്വം പഴയരികണ്ടം പള്ളിയുടെ വികാരിയായാണ് നിയമിച്ചിരിക്കുന്നത്.
ചെറിയ കാര്യങ്ങളിലും വലിയ വിസ്മയങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്ന ജോസച്ചന് അജപാലന മേഖലയില്‍ വലിയ അത്ഭുതങ്ങള്‍ സമ്മാനിക്കാന്‍ കഴിയും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?