1058ല്‍, ഗെയിറ്റായിലെ കെയ്റ്റാണി കുടുംബത്തിലാണ് വിശുദ്ധ ജെലാസിയൂസ് ജനിച്ചത്. മോന്‍ടെ കാസ്സിനോ ആശ്രമത്തിലെ ഒരു സന്യാസിയായിരുന്നു അദ്ദേഹം. ഉര്‍ബന്‍ രണ്ടാമന്‍ പാപ്പാ വിശുദ്ധനെ റോമിലേക്ക് കൊണ്ടുപോവുകയും 1088 ആഗസ്റ്റില്‍ പാപ്പായുടെ സബ്-ഡീക്കനായി നിയമിച്ചു. അദ്ദേഹത്തിന് 30 വയസ്സായപ്പോള്‍, സാന്താ മരിയ കോസ്മെഡിനിലെ കര്‍ദ്ദിനാള്‍ ഡീക്കനായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. 1089 മുതല്‍ 1118 വരെ റോമന്‍ സഭയുടെ ചാന്‍സിലര്‍ ആയി നിയമിതനായ വിശുദ്ധന്‍ റോമിലെ ഭരണ സംവിധാനത്തില്‍ അടിമുടി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. പരിശുദ്ധ പിതാവിന് വേണ്ട രേഖകള്‍ തയാറാക്കുന്ന താത്ക്കാലിക റോമന്‍ ഉദ്യോഗസ്ഥന്‍മാരെ ആശ്രയിക്കുന്ന പഴയ പതിവൊഴിവാക്കി പാപ്പാ ഭരണത്തിന്‍ കീഴില്‍ സ്ഥിരമായി ഗുമസ്തന്മാരെ (Clerk) നിയമിച്ചു. പാപ്പായുടെ ഔദ്യോഗിക രേഖകളുടെ സംക്ഷിപ്തരൂപം അവതരിപ്പിക്കുകയും ചെയ്തു. ഈ വിശുദ്ധന്റെ കാലത്താണ് പാപ്പായുടെ ചാന്‍സിലര്‍മാര്‍ കര്‍ദ്ദിനാള്‍മാരായിരിക്കണമെന്നും, അവരുടെ കാലാവധി അവരുടെ മരണം വരെ അല്ലെങ്കില്‍ അടുത്ത പാപ്പാ തിരഞ്ഞെടുപ്പ് വരെയായി നിശ്ചയിച്ചത്.
വിശുദ്ധ പ്രസ്സാഡെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വേളയില്‍ ഫ്രാന്‍ഗിപാനിയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യവാദികള്‍ പാപ്പായെ ആക്രമിച്ചു. ഇതേ തുടർന്ന് പാപ്പാ ഒളിവില്‍ പോവുകയും ചെയ്തു. അദ്ധേഹം നേരെ ഫ്രാന്‍സിലേക്കാണ് പോയത്. മാര്‍ഗ്ഗമധ്യേ പിസ്സായിലെ കത്രീഡല്‍ ദേവാലയം അഭിഷേകം ചെയ്യുകയും ചെയ്തു. ആ വർഷം ഒക്ടോബറില്‍ അദ്ദേഹം മാര്‍സില്ലേയില്‍ എത്തി. അവിഗ്നോന്‍, മോണ്ട്പെല്ലിയര്‍ തുടങ്ങിയ നഗരങ്ങളിലെ ജനങ്ങള്‍ വളരെയേറെ ആവേശത്തോടെയാണ് വിശുദ്ധനെ വരവേറ്റത്. 1119 ജനുവരിയില്‍ വിശുദ്ധന്‍ വിയന്നായില്‍ ഒരു സിനഡ് വിളിച്ച്കൂട്ടി. മാര്‍പാപ്പമാരെ വാഴിക്കുവാനുള്ള അധികാരത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുവാന്‍ വേണ്ടി ഒരു പൊതു സമിതി വിളിച്ച് കൂട്ടുവാന്‍ ശ്രമിക്കുന്നതിനിടയിൽ ക്ലൂണിയില്‍ വെച്ച് വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ മാര്‍പാപ്പാ മരണമടഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *