Follow Us On

17

May

2025

Saturday

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം നാളെ ജെ.ഡി വാന്‍സും മാര്‍ക്ക് കാര്‍ണിയുമടക്കം ലോക നേതാക്കള്‍ പങ്കെടുക്കും

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം നാളെ   ജെ.ഡി വാന്‍സും മാര്‍ക്ക് കാര്‍ണിയുമടക്കം ലോക നേതാക്കള്‍ പങ്കെടുക്കും

വത്തിക്കാനില്‍ മേയ് 18ന് നടക്കുന്ന ലിയോ XIV പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിലും ദിവ്യബലിയിലും പ്രമുഖ ലോക നേതാക്കളുടെ സാന്നിധ്യം ഉണ്ടാകും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും, കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും പങ്കെടുക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു.

പുതിയ മാര്‍പാപ്പയുടെ സ്ഥാനാരോഹണ കുര്‍ബാന മെയ് 18, ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടത്തപ്പെടും. തുടര്‍ന്ന്, അദ്ദേഹം പതിവ്, സ്വര്‍ലോക രാജ്ഞി എന്ന ത്രികാല ജപത്തിന് നേതൃത്വം നല്കും. ഇതോടെ ഔദ്യോഗികമായി മാര്‍പാപ്പ എന്ന സ്ഥാനം അദ്ദേഹം ഏറ്റെടുക്കും.

ഇതിനു പിന്നാലെ, വത്തിക്കാനിലെ പ്രധാന പേപ്പല്‍ ബസിലിക്കകളില്‍ അധികാരം ഏറ്റെടുക്കുന്നതിനുള്ള ചടങ്ങുകള്‍ തുടരും. മേയ് 20ന് അദ്ദേഹം സെന്റ് പോള്‍ ബസിലിക്കയുടെ അധികാരം സ്വീകരിക്കും. മേയ് 21ന് വിശ്വാസികളുമായി ആദ്യ പൊതുസമ്മേളനം നടത്തും. മേയ് 24ന് റോമന്‍ ക്യൂരിയയുമായും വത്തിക്കാന്‍ ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും. മേയ് 25ന്, അദ്ദേഹം സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയും സെന്റ് മേരി മേജര്‍ ബസിലിക്കയും ഔദ്യോഗികമായി ഏറ്റെടുക്കും.

അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെ. ഡി വാന്‍സ് ഭാര്യ ഉഷയ്‌ക്കൊപ്പം വത്തിക്കാനില്‍ എത്തും, അവര്‍ക്കൊപ്പം  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയും അദ്ദേഹത്തിന്റെ ഭാര്യ ജെനറ്റും ഉണ്ടാകും.

ലിയോ XIV വടക്കേ അമേരിക്കയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മാര്‍പാപ്പായാണ്, അതിനാല്‍തന്നെ വത്തിക്കാന്റെ അമേരിക്കയുമായുള്ള ബന്ധവും, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള പാപ്പയുടെ സമീപനവും ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നു.

കുടിയേറ്റം, പ്രോലൈഫ് വിഷയങ്ങള്‍, കാലാവസ്ഥാ വ്യതിയാനം  തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ പാപ്പയുടെ സമീപനം ലോക ശ്രദ്ധ നേടും.

കത്തോലിക്കനായെങ്കിലും ഗര്‍ഭച്ഛിദ്രത്തിന് പിന്തുണ നല്‍കുന്ന കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, പോപ്പ് ലിയോ XIVന്റെ പൊന്തിഫിക്കേറ്റിനു  ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ചെങ്കിലും, ഭാവിയില്‍ വത്തിക്കാനുമായുള്ള അദ്ദേഹത്തിന്റെ സമീപനം എങ്ങനെയായിരിക്കും എന്നത് ശ്രദ്ധയോടെ നിരീക്ഷിക്കപ്പെടും.

വത്തിക്കാനില്‍ നടക്കുന്ന ഈ മഹത്തായ ചടങ്ങും, അതിന്റെ രാഷ്ട്രീയമതപരമായ പ്രതിഫലനങ്ങളും  ആഗോള തലത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുമെന്ന് വിശ്വാസികളും രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?