Follow Us On

04

July

2025

Friday

കരുണയും പാപ്പയും വിശുദ്ധ ഫൗസ്റ്റീനയും! അഞ്ച് ‘അടയാളങ്ങൾ’

സ്വന്തം ലേഖകൻ

വിശുദ്ധ ജോൺ പോൾ രണ്ടാമനെപ്പോലെതന്നെ വിശുദ്ധ ഫൗസ്റ്റീനയോടുള്ള ഭക്തി ഉള്ളിൽ സൂക്ഷിക്കുന്ന സഭാ തലവനാണ് ഫ്രാൻസിസ് പാപ്പ എന്ന് വ്യക്തമാക്കുന്ന അഞ്ച് സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടുന്നു വത്തിക്കാൻ നിരീക്ഷകർ.

കരുണ! ഫ്രാൻസിസ് പാപ്പ ഏറ്റവും കൂടുതൽ പറഞ്ഞ വാക്കും ഏറ്റവും അധികം പ്രകടിപ്പിച്ച മനോഭാവവും ഇതുതന്നെ. അഭിനന്ദങ്ങളേക്കാളേറെ വിമർശനങ്ങളും പാപ്പയ്ക്ക് ചാർത്തിക്കൊടുത്തിട്ടുണ്ട് കരുണ! കരുണ വാക്കിലും പ്രവർത്തിയിലും നടപ്പാക്കുന്ന പാപ്പ പക്ഷേ, ‘കരുണയുടെ അപ്പോസ്‌തോല’യായ വിശുദ്ധ ഫൗസ്റ്റീനയോടുള്ള ഭക്തിയെക്കുറിച്ച് പ്രകടമായ സൂചനകളൊന്നും നൽകിയില്ല.

എന്നാൽ, വിശുദ്ധ ജോൺ പോൾ രണ്ടാമനെപ്പോലെതന്നെ വിശുദ്ധ ഫൗസ്റ്റീനയോടുള്ള ഭക്തി ഉള്ളിൽ സൂക്ഷിക്കുന്ന സഭാ തലവൻതന്നെയാണ് ഫ്രാൻസിസ് പാപ്പ. കരുണയുടെ വർഷാചരണം മാത്രമല്ല, മറ്റനേകം പേപ്പൽ നടപടികളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നാണ് വത്തിക്കാൻ നിരീക്ഷകരുടെ അഭിപ്രായം. അതിന്റെ അടയാളമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന അഞ്ച് സന്ദർഭങ്ങൾ ചുവടെ കൊടുക്കുന്നു:

കരുണയുടെ വർഷവും പ്രഖ്യാപന ദിനവും

2015 ഡിസംബർ എട്ടു മുതൽ 2016 നവംബർ 20വരെയായിരുന്നു കരുണയുടെ വർഷാചരണം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ചത് 2015 ഏപ്രിൽ 11നാണ്, ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ!

വിശുദ്ധ ഫൗസ്റ്റീനയുമായി ഏറെ അടുപ്പമുള്ള ദിനമായ കരുണയുടെ തിരുനാൾ ദിവസം പാപ്പ തിരഞ്ഞെടുത്തത് യാദൃശ്ചികമല്ല. കൂടാതെ, ഔദ്യോഗിക അറിയിപ്പിൽ, കരുണയുടെ അപ്പസ്‌തോലയായ വിശുദ്ധ ഫൗസ്റ്റീനയോട് മാധ്യസ്ഥം തേടണമെന്നും പാപ്പ കുറിച്ചിരുന്നു.

വിമാനത്തിലും വിശുദ്ധ ഫൗസ്റ്റീന!

2013ൽ ബ്രസീൽ പര്യടനം പൂർത്തിയാക്കി മടങ്ങവേ വിമാനത്തിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, കരുണയുടെ പ്രാധാന്യത്തെക്കുറിച്ചും വിശുദ്ധ ഫൗസ്റ്റീനയോട് വിശുദ്ധ ജോൺപോൾ രണ്ടാമന് ഉണ്ടായിരുന്ന ഭക്തിയെക്കുറിച്ചും അതുവഴി അദ്ദേഹം ദൈവകരുണയെക്കുറിച്ച് ആഴത്തിൽ അറിഞ്ഞതിനെക്കുറിച്ചും നടത്തിയ പരാമർശം ശ്രദ്ധേയമാണ്.

യുവജന സംഗമത്തിന്റെ രക്ഷാധികാരികൾ

പോളണ്ട് ആതിഥേയത്വം വഹിച്ച ലോക യുവജന സംഗമത്തിന്റെ മുഖ്യരക്ഷാധികാരികളായ വിശുദ്ധ ജോൺ പോൾ രണ്ടാമനെയും വിശുദ്ധ ഫൗസ്റ്റീനയെയും പാപ്പ തിരഞ്ഞെടുത്തത്, അവർ ഇരുവരും പോളണ്ടുകാർ ആയിരുന്നതിനാൽ മാത്രമല്ല. ലോക യുവജന സംഗമത്തെ അഭിസംബോധന ചെയ്യവേ, ‘ദൈവകരുണയുടെ അപ്പസ്‌തോലർ’ എന്നാണ് ഇരുവരെയും ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ചത്.

വാതോരാതെ വൈദികരോട്

2014ൽ പോൾ ആറാമൻ ഹാളിൽ റോമിലെ വൈദികരെ അഭിസംബോധനയിൽ ഉടനീളം മുഴങ്ങിയത്, ദൈവകരുണയേയും വിശുദ്ധ ജോൺപോൾ രണ്ടാമനെയും വിശുദ്ധ ഫൗസ്റ്റീനയെയും കുറിച്ചുമാത്രമാണ്.

വിശുദ്ധയുടെ സാന്നിധ്യത്തിൽ ദിവ്യബലി

2020ലെയും 2021ലെയും ദൈവകരുണയുടെ തിരുനാളിൽ ദിവ്യബലി അർപ്പിക്കാൻ, ദൈവകരുണയുടെ ചിത്രം വെളിപ്പെടുത്തപ്പെട്ട വിശുദ്ധ ഫൗസ്റ്റീനയുടെയും ദൈവകരുണയുടെ തിരുനാളിന് ആരംഭം കുറിച്ച വിശുദ്ധ ജോൺപോൾ രണ്ടാമന്റെയും തിരുശേഷിപ്പുകൾ പ്രതിഷ്ഠിച്ചിട്ടുള്ള തീർത്ഥാടനകേന്ദ്രം തിരഞ്ഞെടുത്തതിൽ വെളിപ്പെടുത്തപ്പെട്ടതും അതുതന്നെ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?