Follow Us On

17

March

2025

Monday

നായകന്റെ മാനസാന്തരം ചര്‍ച്ചയായ സിനിമ തീയേറ്ററുകളില്‍ തരംഗമാകുന്നു

നായകന്റെ മാനസാന്തരം ചര്‍ച്ചയായ സിനിമ തീയേറ്ററുകളില്‍ തരംഗമാകുന്നു

കാലിഫോര്‍ണിയ: നായകന്റെ മാനസാന്തരം ചര്‍ച്ചയായ വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ‘പാദ്രേ പിയോ’ യു.എസിലെ തീയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്നു. പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രേ പിയോയെ സിനിമയില്‍ അവതരിപ്പിച്ച പ്രശസ്ത ഹോളിവുഡ് താരം ഷിയ ലബൂഫിന്റെ മാനസാന്തരത്തിലൂടെ റിലീസിംഗിന് മുമ്പേ സിനിമ ഏറെ ചര്‍ച്ചയായിരുന്നു. ഹോളിവുഡിലെ ഹിറ്റ് ചിത്രമായ ‘ട്രാന്‍സ്‌ഫോമേഴ്‌സ്’എന്ന സിനിമയിലൂടെയാണ് ഷിയ ലബൂഫ് പ്രശസ്തിലേക്ക് ഉയര്‍ന്നത്. വിശുദ്ധ പിയോയുടെ ജന്മനാടായ ഇറ്റലിയിലെ പുഗ്ലിയയിലായിരുന്നു ചിത്രീകരണം. ഒന്നാം ലോക മഹായുദ്ധ കാലത്ത് വിശുദ്ധ പാദ്രേ പിയോയ്ക്ക് ഉണ്ടായ ജീവിതാനുഭവങ്ങളും പഞ്ചക്ഷതം ലഭിച്ച കാലഘട്ടത്തില്‍ നേരിട്ട പ്രതിസന്ധികളുമെല്ലാം സിനിമയില്‍ മിഴിവോടെ പകര്‍ത്തിയിട്ടുണ്ട്. ആബല്‍ ഫെറാരയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രശസ്ത നടന്‍ വില്യം ഡാഫോയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയുടെ ചിത്രീകരണത്തിനുമുമ്പ് വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം അടുത്തറിയുന്നതിനായി ഷിയ ലബൂഫ് ഫ്രാന്‍സിസ്‌കന്‍ കപ്പൂച്ചിന്‍ സന്യാസിമാരുടെ ആശ്രമത്തില്‍ ഏതാനും ദിവസങ്ങള്‍ താമസിച്ചിരുന്നു. വിശുദ്ധന്റെ ജീവിതക്കുറിച്ച് ആഴത്തില്‍ മനസിലാക്കിയപ്പോള്‍ അദ്ദേഹം കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. ”സിനിമക്കുവേണ്ടി പ്രവര്‍ത്തിച്ച മറ്റെല്ലാവരും ഉത്തമ വിശ്വാസികളായിരുന്നു. അവരുടെ ജീവിതത്തിന്റെ ക്രമവും ജീവിതശൈലിയുമെല്ലാം എന്നെ ഏറെ സ്വാധീനിച്ചു.” പ്രമുഖ മാധ്യമമായ ‘ചര്‍ച്ച് പോപ്പിന്’ സിനിമിയുടെ റിലീസിംഗുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിന്റെ ഭാഗമായ വിശ്വാസ പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്നും അടുത്ത വര്‍ഷത്തോടെ മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കാ സഭയില്‍ അംഗമാകാമെന്ന് പ്രത്യാശിക്കുന്നു വെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
1887 മേയ് 25ന് ജനിച്ച പാദ്രേ പിയോ 15-ാം വയസിലാണ് ഫ്രാന്‍സിസ്‌ക്കന്‍ സന്യാസ സഭയില്‍ ചേര്‍ന്നത്. 1968 സെപ്തംബര്‍ 23ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പാദ്രേ പിയോയെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 1999-ല്‍ വാഴ്ത്തപ്പെട്ടവനായും 2002-ല്‍ വിശുദ്ധനായും പ്രഖ്യാപിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മിസ്റ്റിക്കെന്നു വിശേഷിപ്പിക്കാവുന്ന വിശുദ്ധ പാദ്രേ പിയോയ്ക്ക് നിരവധി തവണ പഞ്ചക്ഷതാനുഭവം ഉണ്ടായിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?