Follow Us On

18

October

2024

Friday

സ്‌നേഹ നിലാവ്‌

സ്‌നേഹ നിലാവ്‌

ടി. ദേവപ്രസാദ്
മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍, ദീപിക

ദീപികയുടെ പ്രതിനിധിയായി 1979-ല്‍ തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തകനായി എത്തിയതുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ്, സി.അച്യുതമേനോന്‍, കെ. കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍, സിഎച്ച് മുഹമ്മദ് കോയ, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ അടുത്തു കാണുന്നതിനും സംസാരിക്കുന്നതിനും അവരുടെ പത്രസമ്മേളനങ്ങളില്‍ സംബന്ധിക്കുന്നതിനും സാധിച്ചിട്ടുണ്ട്. എല്ലാവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നൊന്നും പറയാനാവില്ലെങ്കിലും അടുത്തുനിന്ന് വീക്ഷിക്കാനും വിലയിരുത്താനും സാധിച്ചിട്ടുണ്ട്.
ഇ.എം.എസ് ഒഴികെയുള്ളവരെല്ലാം മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പത്രപ്രവര്‍ത്തകനായിരുന്നതുകൊണ്ട് ആവശ്യം വന്നാല്‍ ആരെയും നേരിട്ടുകാണാനാവുന്ന നിലയുണ്ടായിരുന്നു. ഓരോ മുഖ്യമന്ത്രിമാരെക്കുറിച്ചും നല്ല ഓര്‍മ്മകളുണ്ട്. എന്നാല്‍ ഏതവസരത്തിലും ഏതു ബുദ്ധിമുട്ടിനും പരിഹാരം തേടി കടന്നുചെല്ലാവുന്ന ഒരു മുഖ്യമന്ത്രിയെ ഉണ്ടായിട്ടുള്ളു. ഏതു വിഷയത്തിലും ആര്‍ദ്രതയോടെ ഇടപെടും-അതായിരുന്നു ഉമ്മന്‍ ചാണ്ടി.

തിക്രിത്തിലെ നഴ്‌സുമാര്‍

2014 ജൂലൈയില്‍ അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കെ ഒരു ദിവസം രാത്രി മറിന ജോസഫ് എന്ന നഴ്‌സ് അദ്ദേഹത്തെ പരിഭ്രാന്തയായി വിളിച്ചു. ഇറാഖ് തിക്രിത്തിലെ ആശുപത്രിയില്‍ പെട്ടുപോയ 46 മലയാളി നഴ്‌സുമാരില്‍ ഒരാളായിരുന്നു അവര്‍. 23 ദിവസമായി അവര്‍ ഐഎസ് തടവിലാണ്. ഒരു ദിവസം രാത്രി മറിന എവിടെ നിന്നോ മുഖ്യമന്ത്രിയുടെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. തങ്ങള്‍ക്കുചുറ്റം ഉയരുന്ന ബോംബ് സ്‌ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം അവര്‍ ഫോണിലൂടെ മുഖ്യമന്ത്രിയെ കേള്‍പ്പിച്ചു. തങ്ങളെ രക്ഷിക്കണം അവള്‍ ഇടറിയ ശബ്ദത്തില്‍ ആവശ്യപ്പെട്ടു. ഇറാഖില്‍ ഐഎസ് കലാപം നടക്കുന്നു. അവിടെ സര്‍ക്കാറില്ല, ഇന്ത്യന്‍ എംബസിപോലും ഇല്ല. അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. നിങ്ങളെ രക്ഷിക്കും, അദ്ദേഹം അവര്‍ക്ക് ഉറപ്പു നല്‍കി. എങ്ങനെ എന്ന് ഒരു വിവരവുമില്ല. ഉമ്മന്‍ ചാണ്ടി പക്ഷേ നീക്കങ്ങള്‍ ആരംഭിച്ചു. ഗള്‍ഫിലെ ഒരു വ്യവസായിയെ ഇടനിലക്കാരനായി കണ്ടെത്തി. ഡല്‍ഹിയില്‍ പോയി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കണ്ടു. അവര്‍ ഒരുമിച്ച് നടപടികള്‍ നീക്കി. നഴ്‌സുമാര്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു.

ഒരു ദിവസം അവര്‍ വിളിച്ചു. ആശുപത്രി കെട്ടിടം ഒഴിയാന്‍ ഐഎസ് ഭീഷണിപ്പെടുത്തുന്നു, എന്തു ചെയ്യണം? അദ്ദേഹം പറഞ്ഞു, വേഗം അവിടം വിടുക. അവര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നു. അന്ന് അവരോട് ആ ഉപദേശം കൊടുത്തത് എങ്ങനെയാണെന്ന് പിന്നീട് ആരോ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥിച്ചെടുത്ത തീരുമാനം, അല്ലാതെ എന്താ പറയുക. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് അവരോട് ഇര്‍ബില്‍ വിമനത്താവളത്തിലേക്ക് നീങ്ങാന്‍ നിര്‍ദേശിച്ചു. അവര്‍ വിമാനത്താവള ത്തിലെത്തി. രക്ഷപെടും എന്ന് ഏതാണ്ട് ഉറപ്പായ അവസരം. എന്നാല്‍ രക്ഷപ്പെടുത്താനുള്ള വിമാനം അവിടിറക്കുവാന്‍ കുവൈറ്റ് സമ്മതി ക്കുന്നില്ല. വിമാനം ഇറങ്ങാന്‍ അനുവദിക്കുന്നില്ല എന്ന വാര്‍ത്ത ജൂലൈ അഞ്ചിന് രാത്രി ഒന്നരയ്ക്കാണ് കേരളാ ഹൗസില്‍നിന്നും ഉമ്മന്‍ ചാണ്ടിയ്ക്ക് കിട്ടിയത്. നഴ്‌സുമാരെ രക്ഷിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ വേണം.

രാത്രി ഒന്നരയ്ക്ക് അദ്ദേഹം ഔചിത്യം നോക്കാതെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ വിളിച്ചു. 15 മിനിറ്റിനകം സുഷമാ സ്വരാജ് ഉമ്മന്‍ ചാണ്ടിയെ തിരിച്ചു വിളിച്ചു പറഞ്ഞു. എല്ലാ തടസവും നീങ്ങി. നഴ്‌സുമാരെ രക്ഷിക്കുന്നതിനുള്ള വിമാനം ഇറങ്ങി. ആരുടെയും വിജയത്തിന്റെ പ്രശ്‌നമല്ല. യോജിച്ചുള്ള പ്രവര്‍ത്തനമാണ് നഴ്‌സുമാരുടെ രക്ഷയ്ക്ക് സഹായകമായത്; ഉമ്മന്‍ ചാണ്ടി പിന്നീട് പറഞ്ഞു. മരണശയ്യയിലായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരനോട് നേര്‍ത്ത ശബ്ദത്തില്‍ അദ്ദേഹം തിരക്കിയത്ല ബനനിലെ ജയിലില്‍ മരണംകാത്തു കിടക്കുന്ന നിമിഷ പ്രിയയെക്കുറിച്ചായിരുന്നു. കോവിഡ് കാലത്ത് അന്യനാടുകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കുവാന്‍ ഉമ്മന്‍ ചാണ്ടി ഓരോ നാട്ടിലുമുള്ള സുഹൃത്തുക്കള്‍ വഴി ഇടപെട്ടതിന്റെ കഥകള്‍ നിരവധിയാണ്. ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്ന പനക്കലച്ചന്‍ പറഞ്ഞ ഒരു സംഭവമുണ്ട്. ഇംഗ്ലണ്ടിലായിരുന്ന അച്ചനെ ഒരു ദിവസം മുഖ്യമന്ത്രി വിളിച്ചു. ഒരു കുടുംബത്തില്‍ വലിയ പ്രശ്‌നം, കൗണ്‍സലിംഗ് വേണം. ഒരു മുഖ്യമന്ത്രി ഇടപെടുന്ന വിഷയം! അതായിരുന്നു ഉമ്മന്‍ ചാണ്ടി. ലളിതവും സ്‌നേഹാര്‍ദ്രവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയത്തില്‍ സിംഹാസനം ചമച്ച മനുഷ്യസ്‌നേഹി.

വല്ലാത്ത അപവാദങ്ങള്‍

അടിസ്ഥാനമുള്ളതോ ഇല്ലാത്തതോ ഒക്കെയാകാവുന്ന ആരോപണങ്ങള്‍ക്ക് വിധേയരായ മുഖ്യമന്ത്രിമാര്‍ പലരുണ്ട്. എന്നാല്‍ ആര്‍ക്കും നേരിടേണ്ടി വരാത്തത്ര ക്രൂരമായ ആരോപണങ്ങള്‍ക്കു വിധേയനായ മുഖ്യമന്ത്രിയുമാണ് അദ്ദേഹം. നിയമസഭയില്‍പോലും മകളെക്കുറിച്ച് ദുഃസുചനയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച സംഭവമുണ്ടായി. ഉമ്മന്‍ ചാണ്ടി പ്രതികരിച്ചില്ല. ഒരു കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ സഹപ്രവര്‍ത്തകരായിരുന്ന പലരും അദ്ദേഹത്തെ കല്ലെറിഞ്ഞു. കേരളത്തിലെ മിക്കവാറും മാധ്യമങ്ങളും റേറ്റിംഗ് കൂട്ടാനായി ആ അപവാദങ്ങളെ ആഘോഷിച്ചു. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യം ഒരു ദിവസം പുറത്തു വരും. ഞാന്‍ ദൈവവിശ്വാസിയാണ്. എല്ലാ ആശ്രയവും ദൈവത്തിന്റെ സത്യത്തില്‍ അര്‍പ്പിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആ വിശ്വാസം തെറ്റിയില്ല പി.സി ജോര്‍ജും കെ.ബി. ഗണേഷ് കുമാറും സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ കണ്‍സല്‍ട്ടിംഗ് എഡിറ്ററായിരുന്ന ഗോവിന്ദന്‍കുട്ടിയും ചില യുട്യൂബ് ചാനലുകാരും, ഓട്ടം പൂര്‍ത്തിയാക്കിയ അദ്ദേഹത്തോട് മാപ്പുപറയുന്നതു കേള്‍ക്കുവാന്‍ ദൈവം ഇടയാക്കി. ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ വിവാദത്തിന്റെ ഭാഗമായി ലൈംഗികാരോപണം വന്ന 2013-ല്‍, ദേശാഭിമാനിയുടെ കണ്‍സല്‍ട്ടിംഗ് എഡിറ്ററായിരുന്ന എന്‍. മാധവന്‍കുട്ടി ഇക്കാര്യത്തില്‍ താന്‍ പാലിച്ച നിശബ്ദതയ്ക്ക് സോഷ്യല്‍ മീഡിയയില്‍ മാപ്പുപറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തലസ്ഥാ നത്തെ ബ്യൂറോ ചീഫ് പദവിയടക്കം ഉന്നത പദവികള്‍ വഹിച്ചിട്ടുള്ള മാധവന്‍കുട്ടി ഉമ്മന്‍ ചാണ്ടിയെ ഏറെക്കാലമായി അടുത്തറിയുന്ന മാധ്യമ പ്രവര്‍ത്തകനാണ്.

യേശുവിന്റെ കുരിശുമരണത്തിന്റെ വിവരണം അവസാനിപ്പിച്ചുകൊണ്ട് വിശുദ്ധ ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തുന്ന വാക്കുകളല്ലേ ഓര്‍മയില്‍ എത്തുക. ‘ഈ സംഭവമെല്ലാം കണ്ടു നിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു. ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു. കാഴ്ച കാണാന്‍ കൂടിയിരിന്ന ജനം മാറത്തടിച്ചുകൊണ്ട് തിരിച്ചു പോയി.’ ആരോടും പകയില്ലാതെ ധാരാളം പേര്‍ക്ക് നന്മചെയ്ത് കടന്നുപോയ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചോരയ്ക്കുവേണ്ടി കള്ളക്കഥകള്‍ മെനഞ്ഞവരും പ്രചരിപ്പിച്ചവരും ഓരോരുത്തരായി തങ്ങള്‍ പറഞ്ഞത് തെറ്റായിരുന്നു എന്ന് ഏറ്റുപറയുന്നതു കാണുമ്പോള്‍ മറ്റെന്താണ് ചിന്തിക്കാനാവുക? ഉമ്മന്‍ ചാണ്ടിയുടെ ജീവനറ്റ ശരീരത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ പൊതുപ്രവര്‍ത്തകര്‍ ചിന്തിക്കണം, ഇതാണോ സമൂഹത്തെ ധന്യമാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം? ഇതാണോ നാടിനെ സമ്പന്നമാക്കുന്ന മാധ്യമ പ്രവര്‍ത്തനം?

 

ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്ന പനക്കലച്ചനെ ഒരു ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചു. ഒരു കുടുംബത്തില്‍ വലിയ പ്രശ്‌നം, കൗണ്‍സലിംഗ് വേണം. ഒരു മുഖ്യമന്ത്രി ഇപെടുന്ന വിഷയം! അതായിരുന്ന ഉമ്മന്‍ ചാണ്ടി. ലളിതവും സ്‌നേഹാര്‍ദ്രവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സിംഹാസനം ചമച്ച മനുഷ്യസ്‌നേഹി.

 

കേരളത്തിന്റെ മുഖഛായ
മാറ്റിയ പദ്ധതികള്‍

1970 മുതല്‍ മരണംവരെ അദ്ദേഹം പുതുപ്പള്ളിയുടെ കേരള നിയമസഭയിലെ അംഗമായിരുന്നു. രണ്ടു തവണയായി ഏഴു വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രി, ആഭ്യന്തരം, ധനകാര്യം, തൊഴില്‍ വകുപ്പുകളുടെ മന്ത്രി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 2004 ല്‍ കേരളത്തിലെ മുഖ്യമന്ത്രിയായി. 2006-ല്‍ പ്രതിപക്ഷ നേതാവായി. 2011 മുതല്‍ 2016 വരെ വീണ്ടും മുഖ്യമന്ത്രിയായി. കേരളത്തിന്റെ മുഖഛായ മാറ്റിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോയുടെ തടസങ്ങള്‍ നീക്കുവാന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ നേരിട്ട് കണ്ട് സംസാരിച്ച് മെട്രോമാന്‍ ശ്രീധരന്റെ സഹായം ഉറപ്പാക്കി. കണ്ണൂര്‍ വിമാനത്താവളം, തലസ്ഥാനനഗരിയിലെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച്, പാളയം അടിപ്പാത, തകരപ്പറമ്പ് മേല്‍പ്പാത, കൊച്ചി സ്മാര്‍ട്ട് സിറ്റി എല്ലാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സംഭാവനകളാണ്. തലസ്ഥാനത്ത് ലൈറ്റ് മെട്രോ പദ്ധതി, തിരുവന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍വെ തുടങ്ങിയ വമ്പന്‍ പദ്ധതികള്‍ക്കും തുടക്കംകുറിച്ചു. നാടിന്റെ വികസനവും പുരോഗതിയും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളായിരുന്നു. അത് അതിവേഗം ചെയ്യണമെന്നും ബഹുദൂരം എത്തണമെന്നും അദ്ദേഹം ആഗ്രഹിച്ചു.

2015-ല്‍ വിഴിഞ്ഞം തുറമുഖ കരാര്‍ ഒപ്പിട്ടു. കരാറെടുക്കുവാന്‍ ആരും ഇല്ലാതിരുന്ന കാലത്താ യിരുന്നു അദാനിയുടെ വരവ്. അദാനി ഗ്രുപ്പുമായി കരാര്‍ ഒപ്പിട്ടപ്പോള്‍ തുറമുഖം നിര്‍മ്മാണം ആരംഭിക്കുന്നതു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ഉണ്ടാകാവുന്ന പ്രത്യക്ഷവും പരോക്ഷവുമായ നഷ്ടങ്ങള്‍ നികത്തുന്നതിനായി മത്സ്യത്തൊഴിലാളികള്‍ക്കായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 471 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. തുറമുഖ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന തീരശോഷണം അടക്കമുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കുന്നതിനാണ് സര്‍ക്കാര്‍ 471 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി വലിയ വേളി മുതല്‍ പനത്തുറ വരെയൂള്ള 7876 കുടുംബങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് സ്ഥലം ഏറ്റെടുക്കലിനും വീടു നിര്‍മ്മാണത്തിനായി 350 കോടിയും ജീവനോപാധിക്കായി 59 കോടിയും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നീക്കിവച്ചത്. എന്നിട്ടും പദ്ധതിക്കായി കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ 2018 മുതല്‍ വലിയതുറയിലെ സിമിന്റ് ഗോഡൗണില്‍ താമസിക്കേണ്ടിവന്നിരിക്കുകയാണ്. എന്തുകൊണ്ട്? എവിടെപ്പോയി 471 കോടിയുടെ പദ്ധതി എന്ന് ഇപ്പോള്‍ ആര്‍ക്കും ഉത്തരമില്ല. അതാണ് ഉമ്മന്‍ ചാണ്ടിയും പുതിയ ഭരണകര്‍ത്താക്കളും തമ്മിലുള്ള വ്യത്യാസം.

ദുരന്തമുഖങ്ങളില്‍

ദുരന്തമുഖങ്ങളില്‍ സഹായവുമായി പറന്നെത്തുന്ന മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം. 2004 ഡിസംബര്‍ 26-ന് സുനാമി കേരളതീരത്തെ കവര്‍ന്നപ്പോള്‍ അടൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന ഉമ്മന്‍ ചാണ്ടി അവിടെ നിന്നും നേരെ ദുരന്തമുഖത്തെത്തി പാതിരാത്രിവരെ അവിടെ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. തലസ്ഥാനത്ത് വന്ന അദ്ദേഹം രാത്രി മന്ത്രിസഭാ യോഗം വിളിച്ച് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. തീരുമാനങ്ങള്‍ എടുത്തു. കൊല്ലം പുറ്റംഗല്‍ വെടിക്കെട്ട് അപകടം ഉണ്ടായപ്പോള്‍ മന്ത്രിമാരെ എല്ലാം കൊല്ലത്തിനു വിളിച്ചു അവിടെ മന്ത്രിസഭാ യോഗം കൂടി. ഉമ്മന്‍ ചാണ്ടിയോളം മരിച്ചടക്കുകളില്‍ പങ്കെടുത്തിട്ടുള്ള ഒരു വ്യക്തി കേരളത്തില്‍ ഉണ്ടാവില്ല. ചിലപ്പേള്‍ ലോകത്തില്‍ തന്നെ കാണില്ല.

 

 

കാരുണ്യത്തിന്റെ മഹാദിനങ്ങളായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ 2011 മുതല്‍ 16 വരെയുള്ള ഭരണ കാലം. അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ കാരുണ്യ പദ്ധതിയും മുഖ്യമന്ത്രി നേരിട്ട് നടത്തിയ കോക്ലിയര്‍ ഇംപാന്റേഷന്‍ (കേള്‍വി ശക്തി ഇല്ലാത്ത കുട്ടികള്‍ക്ക് അതിനുള്ള ഉപകരണം വാങ്ങുന്നതിനുള്ള പദ്ധതി) എന്നിവയിലൂടെ എത്രയോ ജിവിതങ്ങളെ അക്കാലത്ത് പ്രകാശ പൂരിതമാക്കി.
ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്ന ജീവിതങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടികള്‍ നാട്ടിലെ മഹോത്സവങ്ങളായിരുന്നു. തുടര്‍ച്ചയായി 19 മണിക്കൂര്‍ വരെയാണ് അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് ജനങ്ങള്‍ക്കിടയില്‍ ചെലവഴിച്ചത്. യുഎന്‍പോലും അമ്പരന്നുപോയി ഈ ബഹുജന പരിപാടി കണ്ട്.

പകയില്ലാത്ത പോരാളി
അധികാരം നേടുന്നത് ജനങ്ങളെ സഹായിക്കുവാനും അവര്‍ക്കായി സ്വപ്‌നങ്ങള്‍ കാണാനും നന്മ ചെയ്യാനുമാണെന്നും അദ്ദേഹം വിശ്വസിച്ചു. കുപ്രസിദ്ധമായ സോളാര്‍ കേസില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചവരോടുപോലും അദ്ദേഹത്തിന് പകയോ വിദ്വേഷമോ ഉണ്ടായിരുന്നില്ല. അവരില്‍ ചിലര്‍ അദ്ദേഹത്തെ കണ്ട് തങ്ങള്‍ സിബിഐയോട് സത്യം പറഞ്ഞതായി അറിയിച്ചപ്പോഴും അദ്ദേഹം നന്ദി പറയുക മാത്രം ചെയ്തു.

സോളാര്‍ വിവാദം കത്തിനിന്ന നാളുകളില്‍ 2013 ഒക്‌ടോബര്‍ 27-ന് അദ്ദേഹത്തെ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചത് കേരള ചരിത്രത്തിലെ കറുത്ത അധ്യായമാണ്. പരിക്കേറ്റ ഉമ്മന്‍ ചാണ്ടി ആദ്യം നടത്തിയ അഭ്യര്‍ത്ഥന ഇതിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കരുത് എന്നായിരുന്നു. കേസിലെ പ്രതികളോട് ഉമ്മന്‍ ചാണ്ടി ക്ഷമിക്കുകയും ചെയ്തു. ഈ കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് 2014 ജൂണ്‍ ആറിന് ഉമ്മന്‍ ചാണ്ടി തന്നെ പരിസ്ഥിതി പ്രവര്‍ത്തനത്തിന് സമ്മാനം കൊടുക്കുകയും ചെയ്തു. രാഷ്ട്രീയ ത്തിലെ കളികളെ അദ്ദേഹം കളികളായി കണ്ടിരുന്നു. കളിക്കുന്നവരുടെ അവകാശം എന്ന മട്ട്. എത്ര രൂക്ഷമായി കുറ്റം പറയുന്നവരെക്കുറിച്ചും മോശമായി ഒന്നും പറഞ്ഞിരുന്നില്ല.

ക്രൈസ്തവ മുഖ്യമന്ത്രി
താന്‍ ക്രൈസ്തവനാണെന്ന സത്യം മറച്ചു വയ്ക്കാതെ മുഖ്യമന്ത്രിപദവി വഹിച്ച ധീരനാണ് ഉമ്മന്‍ ചാണ്ടി. യഥാര്‍ത്ഥ ക്രൈസ്തവന് ദൈവം പിതാവും മനുഷ്യരെല്ലാം സഹോദരങ്ങളും ആണെന്നും ഓരോ മനുഷ്യനും ചെയ്യുന്ന സഹായങ്ങള്‍ ദൈവത്തിനു കൊടുക്കുന്ന കാഴ്ചകളാണെന്നും വിശ്വസിച്ച് ജാതിയോ മതമോ ദേശമോ ഒന്നും നോക്കാതെ എല്ലാ മതത്തിലും വിശ്വാസത്തിലും പെട്ടവരെ അദ്ദേഹം സഹോദരങ്ങളായി കണക്കാക്കി. അവരുടെ നന്മക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ചു.

എല്ലാവരുടെയും നല്ല അയല്‍ക്കാരനായി. ഓര്‍ത്തഡോക്‌സ് സഭക്കാരനായ അദ്ദേഹം മരണംവരെ ഓര്‍ത്തഡോക്‌സ് വിശ്വാസിയായിരുന്നു. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഇടവകയിലെ സജീവ അംഗം. അദ്ദേഹത്തിന്റെ ഞായറാഴ്ചകള്‍ ആരംഭിക്കുന്നത് പുതുപ്പള്ളി പള്ളിയിലെ വിശുദ്ധ കുര്‍ബാനയോടെ ആയിരുന്നു.

മരണവും ഒരു സാക്ഷ്യം
ഈ മരണവും അപൂര്‍വ സാക്ഷ്യമാവുകയാണ്. അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ രാവിലും പകലിലും മഴയിലും വെയിലിലും കാത്തുനിന്ന ജനം എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും ഒരു ഓര്‍മപ്പെടുത്തല്‍ നല്‍കുന്നുണ്ട്. ജനങ്ങളെ സ്‌നേഹിക്കുന്ന ഭരണാധികാരികള്‍ എങ്ങനെ തിരിച്ചു സ്‌നേഹിക്കപ്പെടുമെന്ന്. എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചാലും സത്യം നിറഞ്ഞ പ്രഭയോടെ പുറത്തു വരുന്ന കാലം ഉണ്ടാകുമെന്നൊരു യാഥാര്‍ത്ഥ്യവും ഇവിടെ വെളിവാകുകയാണ്.
അതെ, ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നവനുവേണ്ടി നീതിയുടെ സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?