Follow Us On

19

October

2024

Saturday

ക്രൈസ്തവരോട് ക്ഷമ ചോദിച്ച് പാക്കിസ്ഥാനിലെ മുസ്ലീം നേതാക്കൾ; ദൈവാലയങ്ങൾ വീണ്ടും തുറന്നു

ക്രൈസ്തവരോട് ക്ഷമ ചോദിച്ച് പാക്കിസ്ഥാനിലെ മുസ്ലീം നേതാക്കൾ; ദൈവാലയങ്ങൾ വീണ്ടും തുറന്നു

ലാഹോർ: പാക് പഞ്ചാബിലെ ജരൻവാല പട്ടണത്തിൽ ക്രൈസ്തവർക്കെതിരെ നടന്ന ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ചും മാപ്പു ചോദിച്ചും പാക്കിസ്ഥാനിലെ മുസ്ലിം നേതാക്കൾ. ഏതാനും വർഷം മുമ്പുവരെ ചിന്തിക്കാനാകാത്ത ഒന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന വാക്കുകളോടെ അക്കാര്യത്തിലുള്ള സന്തുഷ്ടി പ്രകടിപ്പിച്ച് ലാഹോർ ആർച്ച്ബിഷപ്പ് സെബാസ്റ്റ്യൻ ഷാ.

സുന്നികളും ഷിയാകളും ഉൾപ്പെടെ വ്യത്യസ്ത ഇസ്ലാമിക ചിന്താധാരകളിൽ നിന്നുള്ള മൂന്ന് വ്യത്യസ്ത പ്രതിനിധി സംഘങ്ങളെ താൻ അനുഗമിക്കുകയുണ്ടായെന്ന് പറഞ്ഞ ആർച്ച്ബിഷപ്പ് ഷാ, അവരുമായി സ്ഥാപിച്ച സൗഹാർദപരമായ ബന്ധം, ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മോടൊപ്പമായിരിക്കാൻ അവരെ പ്രേരിപ്പിച്ചെന്നും വ്യക്തമാക്കി.

പഞ്ചാബ്, ലാഹോർ, ഉൾപ്പടെ പാക്കിസ്ഥാനിലെ വിവിധ രൂപതകളിൽ ആരംഭിച്ച ഇസ്ലാം- ക്രൈസ്തവ സൗഹൃദ ബന്ധങ്ങളും മതാന്തര സംവാദങ്ങളും ക്രൈസ്തവരെ സംബന്ധിച്ചെടുത്തോളം വളരെ വലിയ വേദനയിലൂടെ കടന്നുപോകേണ്ടി വന്ന ഈ നാളുകളിൽ ആശ്വാസം പകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അനിഷ്ട സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിക്കാനും അവിടെത്തെ യഥാർത്ഥ സാഹചര്യം മനസ്സിലാക്കാനും അവർ എല്ലാവരും ആഗ്രഹിച്ചു. നാശ നഷ്ടങ്ങളും എല്ലാം നഷ്ടപ്പെട്ടവരുടെ വേദനയും കണ്ട് അവരിൽ പലരും വികാരാധീനരായി. ആക്രമങ്ങൾക്കിരയായ കുടുംബങ്ങളോട് ഐക്യദാർഢ്യവും മാനുഷിക സാമീപ്യവും പ്രകടിപ്പിച്ച അവർ തങ്ങളോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു.’

പാക്കിസ്ഥാനിലെ ഏറ്റവും പ്രമുഖമായ ലാഹോർ റോയൽ മോസ്‌കിലെ ഇമാം അബ്ദുൾ കബീർ ആസാദും പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരുന്നു. നിരപരാധികൾക്കെതിരായ അക്രമം ഇസ്ലാമിന്റെ വിഷയമല്ലെന്നും അക്രമങ്ങളെ മതത്തിന്റെ പേരിൽ ന്യായീകരിക്കാൻ പാടില്ലെന്നും വ്യക്തമാക്കിയ കബീർ ആസാദും മറ്റ് നേതാക്കളും പാക്കിസ്ഥാനിലെ മുസ്ലിം സമൂഹം രാജ്യത്തെ ക്രൈസ്തവരോട് നടത്തിയ അതിക്രമങ്ങളെപ്രതി ക്ഷമ ചോദിക്കുകയും ചെയ്തു.

അക്രമത്തിനിരയാവർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ വേഗതയിലാക്കാനുള്ള പരിശ്രമങ്ങൾക്ക് തങ്ങൾ മുൻകൈയെടുക്കുമെന്നും യൂണിവേഴ്‌സിറ്റി തലം വരെയുള്ള കുട്ടികളുടെ പഠനച്ചെലവ് തങ്ങൾ വഹിക്കുമെന്നും മുസ്ലീം നേതാക്കൾ പറഞ്ഞു.

ഖുർആനെ അവഹേളിച്ചെന്ന വ്യാജ ആരോപണത്തത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ 21 ദൈവാലയങ്ങളും 100ൽപ്പരം വീടുകളുമാണ് തീവ്രനിലപാടുകാരായ ഇസ്ലാമിസ്റ്റുകൾ അഗ്നിക്കിരയാക്കയത്. അക്രമത്തിനിരയായ നാല് ദൈവാലയങ്ങൾ ഇതിനകം പുനഃസ്ഥാപിക്കപ്പെടുകയും കത്തോലിക്കാ സഭയുടേത് ഉൾപ്പെടെ ഏതാനും ദൈവാലയങ്ങൾ ആരാധനയ്ക്കായി വീണ്ടും തുറക്കുകയും ചെയ്തു. അക്രമങ്ങൾ നേരിട്ടു ബാധിച്ച ഓരോ കുടുംബത്തിനും രണ്ട് ദശലക്ഷം പാകിസ്ഥാനി രൂപയുടെ ധനസഹായം സർക്കാർ നൽകിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?