Follow Us On

22

September

2024

Sunday

സീറോമലബാര്‍ സഭാഅസംബ്ലി ഇനി പഠനത്തിന്റെയും പ്രാര്‍ത്ഥനയുടെയും നാല് ദിനരാത്രങ്ങള്‍

സീറോമലബാര്‍ സഭാഅസംബ്ലി  ഇനി പഠനത്തിന്റെയും പ്രാര്‍ത്ഥനയുടെയും നാല് ദിനരാത്രങ്ങള്‍

കാക്കനാട്: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം 2024 ഓഗസ്റ്റ് 22നു പാലാ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ ആരംഭിക്കുന്നു. അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടനും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ പ്രതിനിധികളായി എത്തിച്ചേരുന്നവരുടെ റജിസ്‌ട്രേഷന്‍ ആരംഭിക്കും. അഞ്ചുമണിക്ക് സായാഹ്‌ന പ്രാര്‍ത്ഥനയ്ക്കും ജപമാലയ്ക്കുമായി അസംബ്ലി അംഗങ്ങള്‍ ദൈവാലയത്തില്‍ ഒരുമിച്ചുകൂടും. തുടര്‍ന്ന് അസംബ്ലിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഫാ. ജോജി കല്ലിങ്ങല്‍ നല്‍കും. മുന്‍ അസംബ്ലിയുടെ റിപ്പോര്‍ട്ട് സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവതരിപ്പിക്കും. ഏഴുമണിക്ക് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് ആമുഖ പ്രഭാഷണം നടത്തും. അത്താഴത്തിനും നിശാപ്രാര്‍ത്ഥനകള്‍ക്കും ശേഷം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിനിധികള്‍ പരസ്പരം പരിചയപ്പെടും. രാത്രി പത്തുമണിക്ക് അസംബ്ലിയുടെ ആദ്യദിവസത്തെ പരിപാടികള്‍ അവസാനിക്കും.

പ്രാതിധ്യസ്വഭാവത്തോടെ അല്മായരും സമര്‍പ്പിതരും വൈദികരും പങ്കെടുക്കുന്ന ഈ സഭായോഗത്തിലേക്ക് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡിനിടയിലാണ് പിതാക്കന്മാര്‍ എത്തിച്ചേരുന്നത് എന്നത് അസംബ്ലിയുടെ പ്രാധാന്യവും ഗൗരവവും വ്യക്തമാക്കുന്നതാണ്. സീറോമലബാര്‍സഭയുടെ അടുത്ത അഞ്ചുവര്‍ഷങ്ങളിലേക്കുള്ള കര്‍മ്മപദ്ധതി തയ്യാറാക്കാനുള്ള പഠനത്തിന്റെയും പ്രാര്‍ത്ഥനയുടെയും നാല് ദിനരാത്രങ്ങളാണിവ. രണ്ടാംദിനമായ 23നു രാവിലെ ഒമ്പതുമണിക്ക് അസംബ്ലിയുടെ ഔദ്യോഗികമായ ഉദ്ഘാടനസമ്മേളനം നടക്കും. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അധ്യക്ഷതയില്‍ ഇന്ത്യയുടെ അപ്പസ്‌തോലിക്ക് നുണ്‍സിയോ ആര്‍ച്ചുബിഷപ്പ് ലിയോപോള്‍ദോ ജിറേലി ഉദ്ഘാടനം നിര്‍വ്വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുരിയനും യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പ് ജോസഫ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും ആശംസകളര്‍പ്പിച്ചു സംസാരിക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതമാശംസിക്കുകയും മുഖ്യ വികാരി ജനറല്‍ റവ.ഡോ. ജോസഫ് തടത്തില്‍ ചടങ്ങില്‍ കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് പ്രവര്‍ത്തനരേഖയിലെ വിവിധ വിഷയങ്ങളിന്മേല്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞു മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ തലവന്‍ ബസേലിയോസ് മാര്‍ത്തോമാ തൃദീയന്‍ പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കും. ഓഗസ്റ്റ് 25നു ഞായറാഴ്ച മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി സമാപിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?