Follow Us On

06

May

2025

Tuesday

കരുണയോടെ കാലഘട്ടത്തെ നയിച്ച പ്രത്യാശയുടെ പാപ്പ

കരുണയോടെ കാലഘട്ടത്തെ നയിച്ച പ്രത്യാശയുടെ പാപ്പ

വിശാലമായ ഹൃദയംകൊണ്ട് മനുഷ്യരെയും ലോകത്തെയും പ്രപഞ്ചത്തെയും വലിയവരെയും ചെറിയവരെയും ഒരുപോലെ  പുഞ്ചിരിതൂകി ആശ്ലേഷിച്ച വ്യക്തിത്വത്തിന്റെ പേരാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘ക്ഷമിച്ചു ക്ഷീണിതനാകാത്ത ദൈവത്തെ’ അദ്ദേഹം ലോകത്തിന് പരിചയപ്പെടുത്തി.

 

 

ഫാ. ജോയി ചെഞ്ചേരില്‍
എംസിബിഎസ്‌

 

വിശാലമായ ഹൃദയംകൊണ്ട് മനുഷ്യരെയും ലോകത്തെയും പ്രപഞ്ചത്തെയും വലിയവരെയും ചെറിയവരെയും ഒരുപോലെ പുഞ്ചിരിതൂകി ആശ്ലേഷിച്ച വ്യക്തിത്വത്തിന്റെ പേരാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്നിധ്യംകൊണ്ടും സംഭാഷണം കൊണ്ടും ലോകത്തിന് പ്രത്യാശയും പോസിറ്റിവ് വൈബും നല്‍കിയ ചരിത്രപുരുഷന്‍. ദൈവത്തിന്റെ പരമകരുണയില്‍ സകലര്‍ക്കും ഇടമുണ്ടെന്നും അതില്‍ ആശ്രയിച്ചുവേണം സഭയും സമൂഹവും നവലോക നിര്‍മിതിയും പൊതുമാനവികതയും രൂപപ്പെടുത്തേണ്ടതെന്നും നിലപാടുകൈക്കൊണ്ട ആത്മീയ നേതാവ്. അതിവേഗം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന തലമുറകള്‍ക്ക് ‘ക്ഷമിച്ചു ക്ഷീണിതനാകാത്ത ദൈവത്തെ’ അദ്ദേഹം പരിചയപ്പെടുത്തി.

സാഹോദര്യത്തിന്റെ പ്രഭാപൂരം

കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളില്‍ നിന്നുകൊണ്ടുതന്നെ അജപാലനത്തിന്റെയും അരികുവല്കരിക്കപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തുന്നതിന്റെയും ആത്മീയത പാപ്പ പ്രഘോഷിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ക്രിസ്തുവിനെയും മുറിവേറ്റ സകലര്‍ക്കും ഇടംനല്‍കുന്ന സഭയാകുന്ന ആതുരാലയത്തെയും വാക്കിലും പ്രവൃത്തിയിലും അദ്ദേഹം വെളിപ്പെടുത്തി. ആടുകളുടെ മണമുള്ള ഇടയനെന്ന് അജപാലനത്തെ പുനര്‍നിര്‍വചിച്ചു.

രണ്ടാമത്തെ ക്രിസ്തുവായ അസീസിയിലെ ഫ്രാന്‍സിസിന്റെ നാമം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പകര്‍ന്നത് സര്‍വസംഗപരിത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും പ്രഭാപൂരമായിരുന്നു. സാമൂഹിക ചിന്താഗതികള്‍കൊണ്ടും സാമ്പത്തിക വ്യവസ്ഥകള്‍ കൊണ്ടും രാഷ്ട്രീയനിലപാടുകൊണ്ടും വിഭജിതമായ ലോകത്തിന് സാഹോദര്യവും സൗഹൃദവും പൊതുനന്മയും പ്രതിവിധി കല്‍പ്പിച്ചുകൊണ്ടായിരുന്നു 2020 ല്‍ ഫ്രാന്‍സിസ് പാപ്പ ‘ഏവരും സോദരര്‍’ എന്ന ചാക്രികലേഖനം എഴുതിയത്. ആശ്രിതര്‍ക്ക് അഭയംനല്‍കാനും അസമത്വത്തെ ഉന്മൂലനംചെയ്യാനും സമ്പന്ന രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി നിലകൊണ്ട പാപ്പയായിരുന്നു അദ്ദേഹം.

സന്യാസസമര്‍പ്പിതരോട് അമ്മയെപ്പോലെ നമ്മെ ആശ്വസിപ്പിക്കുന്ന കര്‍ത്താവിനെ അനുദിനം കണ്ടുമുട്ടാനും ആ സ്‌നേഹനിറവില്‍ ദൈവജനത്തെ ആശ്വസിപ്പിക്കാനുമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.

അനുരഞ്ജനത്തിന്റെ തീര്‍ത്ഥാടനം

പ്രകൃതിയും പ്രപഞ്ചവുമായി അനുരഞ്ജന പ്പെട്ടുകൊണ്ടുള്ള തീര്‍ത്ഥാടനം കാലഘട്ടത്തിന് ആവശ്യമെന്ന് ഫ്രാന്‍സിസ് പാപ്പ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സൃഷ്ടപ്രപഞ്ചത്തോടുചേര്‍ന്ന് ഈശ്വരാന്വേഷണം നടത്താനുള്ള ആഹ്വാനമാണ് പാപ്പ നല്‍കിയത്. സുന്ദരവും വാസയോഗ്യവുമായ ഒരു ലോകം നമ്മില്‍നിന്നു സ്വീകരിക്കാന്‍ ഭാവിതലമുറകള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് ദൈവത്തിന്റെ ഉദാരതയാല്‍ നമുക്കു ലഭിച്ച സൃഷ്ടവസ്തുക്കളുടെ നേര്‍ക്ക് ഗൗരവപൂര്‍ണമായ ഉത്തരവാദിത്വമാണ് നമുക്കുള്ളതെന്ന് പാപ്പാ ഓര്‍മപ്പെടുത്തി.

കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി ചൂഷണവും എത്രമാത്രം മനുഷ്യജീവിതത്തെ രോഗാതുരമാക്കുന്നു എന്ന ഉത്ക്കണ്ഠയാണ് ‘ലൗദാത്തോ സി’ എന്ന ചാക്രികലേഖനത്തിലൂടെ അദ്ദേഹം പങ്കുവെച്ചത്. എല്ലാവരെയും ബാധിക്കുന്ന നിശബ്ദരോഗം എന്നാണ് കാലാവസ്ഥാ വ്യതിയാനത്തെ പാപ്പ വിശേഷിപ്പിച്ചത്. 2015-ല്‍ പുറത്തിറങ്ങിയ ഈ പ്രബോധനം പൊതുഭവനമായ ഭൂമിയെയും അതിന്റെ സന്തുലിതാവസ്ഥയെയും പരിരക്ഷിച്ചു മുന്നേറാനുള്ള ആഹ്വാനമായിരുന്നു. പരിസ്ഥിതി നാശം കുറയ്ക്കുന്നതിന് പെട്രോളിയം ഉപയോഗം പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. സകലരെയും പ്രത്യേകിച്ച് ദരിദ്രരെയും ദുര്‍ബലരെയും ബാധിക്കുന്ന പാരിസ്ഥിതിക നാശവും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്തുകൊണ്ട് അതിനെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ലോകനേതാക്കളോടും സഭാസമൂഹത്തോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ലോകത്തിന്റെ ഭാവിക്കായി എല്ലാവരുടെയും കരങ്ങള്‍ മാലിന്യങ്ങള്‍ക്കിടയിലും പ്രവര്‍ത്തനനിരതമാക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മണ്ണിനോടുള്ള ചങ്ങാത്തം മനുഷ്യരോടുള്ള ചങ്ങാത്തമായി രൂപപ്പെടുമ്പോള്‍ അത് ആത്മസംതൃപ്തിയുടെയും പാരസ്പര്യത്തിന്റെയും സമൂഹനിര്‍മിതിയുടെയും അടിസ്ഥാന പാഠമാകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

യുദ്ധം വേണ്ട, വിശപ്പ് തുടച്ചുനീക്കാം

സമാധാന സ്ഥാപകന്‍ എന്ന പേരിന് തികച്ചും യോഗ്യനാണ് ഫ്രാന്‍സിസ് പാപ്പ. മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള യുദ്ധബാധിതപ്രദേശങ്ങളില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്തു. യുദ്ധസന്നാഹങ്ങള്‍ക്കുവേണ്ടി ചെലവിടുന്ന ഭീമമായ തുക ലോകത്തില്‍നിന്ന് വിശപ്പ് തുടച്ചുനീക്കാനുള്ള ആഗോളഫണ്ടിനായി വകയിരുത്തണം എന്നതായിരുന്നു പാപ്പയുടെ നിലപാട്. ഓരോ മനുഷ്യന്റെയും അന്തസ് അംഗീകരിക്കാനും ഒരുമിച്ചു പ്രവര്‍ത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

കുടുംബജീവിതത്തിന്റെ അടിത്തറ ദൈവസ്‌നേഹമായിരിക്കണമെന്നും അതു മുഴുവന്‍ സ്‌നേഹത്തിന്റെ സുവിശേഷമായിരിക്കണമെന്നും ‘മാീൃശ െഹമലശേശേമ’ എന്ന പ്രബോധനത്തില്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. അതേസമയം വിവാഹമോചിതരെയും പുനര്‍വിവാഹിതരെയും കൂടുതല്‍ അജപാലനപരമായ വിവേകത്തോടും കരുണയോടുംകൂടെ ചേര്‍ത്തുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കടുത്ത നിലപാടുകളെക്കാള്‍ കരുണയും ഐക്യവും സൗഹൃദവും പോഷിപ്പിച്ചുകൊണ്ട് വിശ്വാസം മുറുകെ പിടിക്കാന്‍ അദ്ദേഹം പഠിപ്പിച്ചു. തള്ളിക്കളയുന്നതിനേക്കാള്‍ കൂടെക്കൂട്ടുന്നതിനും മാറ്റിനിര്‍ത്തുന്നതിനുപകരം ചേര്‍ത്തുനിര്‍ത്തുന്നതിനും മനസുമടുപ്പിക്കുന്നതിനേക്കാള്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന രീതിയാണ് ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചത്.

മാധ്യമങ്ങളും സാമൂഹ്യപ്രതിബദ്ധതയും

ആശയവിനിമയത്തിന്റെയും ആധുനികവത്ക്കരണത്തിന്റെയും സാങ്കേതിക വിപ്ലവത്തിന്റെയും ഇക്കാലത്ത് ഹൃദയഭാവങ്ങളെ മറന്ന് യന്ത്രങ്ങള്‍ക്കും നിര്‍മിതബുദ്ധിക്കും മറ്റുപകരണങ്ങള്‍ക്കും മനുഷ്യന്‍ അടിമയാകരുതെന്ന ശക്തമായ താക്കീതും പാപ്പ നല്‍കിയിട്ടുണ്ട്. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയാണ്. മനുഷ്യബുദ്ധിയും കൃത്രിമബുദ്ധിയും രണ്ടും രണ്ടാണ്. പഴയതും പുതിയതും ചേര്‍ത്തുപിടിച്ചു കൊണ്ട് എങ്ങനെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാമെന്നും യുഗപരിണാമത്തിന്റെ കാലഘ ട്ടത്തില്‍ നമുക്കുണ്ടായ വ്യതിയാനങ്ങളില്‍ എങ്ങനെ ഹൃദയജ്ഞാനം ഉപയോഗപ്പെടുത്തണമെന്നും ഫ്രാന്‍സിസ് പാപ്പ പഠിപ്പിച്ചു (Antiqua et Nova).

മാധ്യമങ്ങള്‍ അതിന്റെ സാമൂഹികപ്രതി ജ്ഞാബദ്ധതയും ജനാധിപത്യമൂല്യങ്ങളും മറന്ന് ഭിന്നതയുടെ രാഷ്ട്രീയം വളര്‍ത്താനും ചേരിതിരിവുണ്ടാക്കാനും വിദ്വേഷം വളര്‍ത്താനും തമ്മിലടിപ്പിക്കാനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ശ്രമിക്കാതെ നീതിപൂര്‍വം സമൂഹത്തിന്റെ ജിഹ്വയായി മാറണമെന്ന് പാപ്പ ഓര്‍മപ്പെടുത്തി. നമ്മുടെ ആശയവിനിമയത്തെ ‘നിരായുധീകരിക്കേണ്ടത്’ ആവശ്യമാണെന്നും ഭയാശങ്കകളും ഭീകരതയുമുണ്ടാക്കാതെ പ്രത്യാശയുളവാക്കുന്ന മാധ്യമപ്രവ ര്‍ത്തനം വേണമെന്നും അദ്ദേഹം പറഞ്ഞു.

മതങ്ങളെയും മതനേതാക്കളെയും കാണാനും അവരുമായി സംവദിക്കാനും ദൈവാന്വേഷണമാര്‍ഗങ്ങളെ വിലമതിക്കാനും പ്രോത്സാഹിപ്പിക്കാനും ഫ്രാന്‍സിസ് പാപ്പ ബദ്ധശ്രദ്ധനായിരുന്നു. മതവും സംസ്‌കാരവും അക്രമത്തിലേക്കല്ല സാഹോദര്യ-സഹകരണവ്യവസ്ഥയിലേക്ക് നയിക്കുന്നതാവണം. മതങ്ങള്‍ വൈവിധ്യങ്ങള്‍ക്കിടയിലും തുല്യത ഉറപ്പാക്കുന്നവയും പൗരത്വ അവകാശങ്ങള്‍ അംഗീകരിക്കുന്നവയുമാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കുട്ടികളുടെ ജീവിതം പോലെ വിലമതിക്കപ്പെടേണ്ട മറ്റൊന്നില്ലെന്നായിരുന്നു നൊമ്പരങ്ങള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങളെ നോക്കി പാപ്പ ലോകത്തോട് പറഞ്ഞത്. സ്ത്രീകള്‍ക്ക് സഭയിലും സമൂഹത്തിലും ഗണ്യമായ സ്ഥാനം കൊടുക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു. ലളിത ജീവിതത്തിനും പുരോഗമന സമീപനങ്ങള്‍ക്കും ആര്‍ദ്രഭാവങ്ങള്‍ക്കും പേരുകേട്ട പാപ്പയായിരുന്നു അദ്ദേഹം.

 

യുവജനങ്ങള്‍ വളക്കൂറുള്ള മണ്ണ്

മനുഷ്യജീവനോടുള്ള ആദരം എന്നും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യമാണ്. ദയാവധം, ഗര്‍ഭഛിദ്രം, വധശിക്ഷ തുടങ്ങിയവ അംഗീകരിക്കാന്‍ പാടില്ലെന്ന നിലപാട് അദ്ദേഹം ശക്തിയുക്തം പ്രഖ്യാപിച്ചു.സുതാര്യതയും സഭാനവീകരണവും എന്നും ഫ്രാന്‍സിസ് പാപ്പയ്ക്ക് ശ്രദ്ധാവിഷയങ്ങളായിരുന്നു. വത്തിക്കാന്‍ ബാങ്കിലെ സാമ്പത്തിക ഇടപാടുകള്‍ ക്രമീകരിക്കാനും സുതാര്യമാക്കാനും അതിലുപരി ജീവനക്കാരെ ഉത്തരവാദിത്വബോധമുള്ളവരാക്കാനും പാപ്പ മുന്‍കൈയെടുത്തിരുന്നു.

‘കുട്ടികളുടെ ജീവിതം പോലെ വിലമതിക്കപ്പെടേണ്ട മറ്റൊന്നില്ല’ എന്നതായിരുന്നു യുദ്ധത്തിന്റെയും ദാരിദ്രത്തിന്റെയും കുടിയേറ്റത്തിന്റെയും നൊമ്പരങ്ങള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങളെ നോക്കി ലോകത്തോട് അദ്ദേഹം പറഞ്ഞത്. വലിച്ചെറിയലിന്റെ സംസ്‌കാരം ജീവന് ഭീഷണിയാണെന്നും അതിനു പകരം കുഞ്ഞുങ്ങളെ സ്‌നേഹിച്ചു സംരക്ഷിക്കുയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

യുവജനങ്ങള്‍ വളക്കൂറുള്ള മണ്ണാണെന്ന് ഫ്രാ ന്‍സിസ് പാപ്പ ചൂണ്ടിക്കാട്ടി. അവര്‍ സഭയുടെ ജീവനുള്ള പ്രതീക്ഷകളാണ്. യുവജനത്തിന്റെ പ്രേഷിതസേവനത്തെ അദ്ദേഹം എന്നും വിലമതിച്ചു. ചെറുപ്പക്കാരിലെ നിസംഗത കാന്‍സറിനേക്കാള്‍ അപകടകരമാണെന്ന് അദ്ദേഹം അവരെ ഓര്‍മപ്പെടുത്തി. തിന്മയില്‍നിന്ന് അകന്ന് സാഹോദര്യത്തിലും മൂല്യങ്ങളിലും ജീവിക്കാ ന്‍ അദ്ദേഹം അവരെ ആഹ്വാനം ചെയ്തു.

 

സ്ത്രീകളെ ശ്രവിക്കണം

സ്ത്രീകള്‍ക്ക് ഗണ്യമായ സ്ഥാനം സഭയിലും സമൂഹത്തിലും കൊടുക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് പാപ്പ പറഞ്ഞു. മുന്‍വിധികള്‍ കൂടാതെ സ്ത്രീകളെ ശ്രവിക്കാനുള്ള മനസുണ്ടായെങ്കിലേ അവരുടെ സമ്മര്‍ദ്ദങ്ങളും അവര്‍ കടന്നുപോകുന്ന വേദനാജനകമായ അവസ്ഥകളും താഴ്ത്തപ്പെടലും തഴയപ്പെടലും സമൂഹത്തിനു ബോധ്യമാകൂ. അങ്ങനെ മാത്രമേ ഒരു സിനഡല്‍ ചര്‍ച്ച് അഥവാ സഹനടത്തത്തിന്റെ സഭ രൂപപ്പെടൂവെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

കുര്‍ബാന, കൂദാശാജീവിതത്തിന്റെ പൂര്‍ണതയാണെങ്കിലും അതു പൂര്‍ണത പ്രാപിച്ചവര്‍ക്കുള്ള ഒരു സമ്മാനമല്ല. മറിച്ച്, ദുര്‍ബലര്‍ക്കുള്ള ശക്തമായ ഔഷധവും പോഷണവുമാണ് (സുവിശേഷത്തിന്റെ ആനന്ദം) എന്നുപറഞ്ഞുകൊണ്ട് പരിശുദ്ധ കുര്‍ബാനയില്‍ കാഴ്ചക്കാരായല്ല നിലകൊള്ളേണ്ടതെന്നും സ്‌നേഹിക്കുകയും സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത ദിവ്യകാരുണ്യനാഥനെ കണ്ടുമുട്ടുകയും ചെയ്യുന്നതാവണം വിശ്വാസ തീര്‍ത്ഥാടനമെന്ന് അദ്ദേഹം പഠിപ്പിച്ചു. പ്രാദേശിക സഭയുടെ തനിമയും ദൈവശാസ്ത്രവും ആരാധന ക്രമവും വീണ്ടെടുത്തുകൊണ്ട് അതിനോട് അടുപ്പവും അനുസരണയുമുള്ളവരായി ജീവിക്കാനുള്ള പൈതൃക പാഠവും പാപ്പ നല്‍കിയിരുന്നു.

നിലപാടുകള്‍ കരുണാര്‍ദ്രം

വിനയഭാവങ്ങള്‍ക്കും ലളിതജീവിതത്തിനും പുരോഗമനസമീപനങ്ങള്‍ക്കും വേദനിക്കുന്നവരോടുള്ള ആര്‍ദ്രഭാവങ്ങള്‍ക്കും പേരുകേട്ട പാപ്പയായിരുന്നു അദ്ദേഹം. പാപ്പയുടെ തുറന്ന സമീപനവും കരുണാര്‍ദ്രമായ നിലപാടും ധാരാളം വിമര്‍ശനങ്ങളും മറ്റും നേരിട്ടിട്ടുണ്ടെങ്കിലും സഭയുടെ പ്രബോധനങ്ങളും ധാര്‍മികകെട്ടുറപ്പും ഇളക്കിമറിച്ചു കൊണ്ടായിരുന്നില്ല അത് എന്നത് സുവ്യക്തമാണ്.

മൂന്നാം സഹസ്രാബ്ദത്തില്‍ ദൈവം പ്രതീക്ഷിക്കുന്ന സഭയുടെ യാത്ര സഹനടത്തത്തിന്റെതായിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ പ്രബോധിപ്പിച്ചു. പ്രേഷിതയായ സഭ എന്നും അവലംബിക്കേണ്ട മാര്‍ഗം ശ്രവണത്തിന്റെയും ഒരുമയുടെയും സഹകരണത്തിന്റെയുമാണെന്ന് അദ്ദേഹം അടിവരയിട്ടു. ബഹുസ്വരതകളെ അംഗീകരിക്കാനും അവയോട് തുറന്ന മനസുപുലര്‍ത്താനും അങ്ങനെ ഐക്യത്തിന്റെയും ഒരുമിച്ചുനടക്കലിന്റെയും ഒരു ആധ്യാത്മികത രൂപപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അനുകമ്പയിലൂന്നി, അരികത്തുനിര്‍ത്തി, അനശ്വരമായ പ്രത്യാശയിലേക്കു നയിക്കുന്ന ഹൃദയസ്പന്ദങ്ങളായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?