Follow Us On

06

June

2025

Friday

ഇന്ന് നാം നേരിടുന്ന എല്ലാ രോഗങ്ങള്‍ക്കും കാരണം

ഇന്ന് നാം നേരിടുന്ന  എല്ലാ രോഗങ്ങള്‍ക്കും കാരണം

ജെയ്‌മോന്‍ കുമരകം

കേട്ടുകേള്‍വിപോലുമില്ലാത്ത രോഗങ്ങളാണ് മനുഷ്യനിന്ന് അഭിമുഖീകരിക്കേണ്ടി വരുന്നത്. വിദഗ്ധ ചികിത്സയ്ക്കുവേണ്ടി ശിപാര്‍ശ ചെയ്യപ്പെടുന്ന മിക്ക രോഗികളുടെയും യഥാര്‍ത്ഥ രോഗമെന്തെന്ന് വൈദ്യശാസ്ത്രത്തിന് പോലും അജ്ഞാതമാണ്. ഇതുകൊണ്ടൊക്കെയാകാം ശാരീരിക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. ലോകമെങ്ങും കാലാവസ്ഥ മാറുന്നു. പ്രകൃതിക്ഷോഭവും ദുരന്തങ്ങളും വര്‍ദ്ധിക്കുന്നു. ഭൗമാന്തരീക്ഷത്തിലെ താപനില ഉയരുന്നു. ജലത്തിന്റെ ശോഷണമാണ് ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി.

യഥാര്‍ത്ഥത്തില്‍ പ്രകൃതിയോടുള്ള മനുഷ്യന്റെ ദ്രോഹം തന്നെയാണിതിനെല്ലാം പിന്നില്‍. പൂര്‍വികരുടെ തലമുറയ്ക്ക് ആശുപത്രിവാസവും മരുന്നുകളും അപരിചിതമായിരുന്നു. കാരണം, അവര്‍ പ്രകൃതിയെ സ്‌നേഹിച്ചു, പ്രകൃതിയെ ഉള്‍ക്കൊണ്ടു ഇതാണ് അവരുടെ ആരോഗ്യത്തിന്റെയും ബുദ്ധിയുടെയും ഉറവിടം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിന്റെ പകുതിയിലേറെ വനപ്രദേശമായിരുന്നു എന്നാണ് ചരിത്രകാരന്മാരുടെ സാക്ഷ്യം. 1956 ല്‍ അത് 25.5 ശതമാനം മാത്രമായി കുറഞ്ഞു. 2001 ല്‍ 15 ശതമാനമായി വീണ്ടും ചുരുങ്ങി. ഇതില്‍ത്തന്നെ അഞ്ചു ശതമാനമേ മഴക്കാടുകളുള്ളൂ. ഇപ്പോഴാകട്ടെ പിന്നെയും ഇതില്‍ കുറവ് വന്നിരിക്കുന്നു. മനുഷ്യന് അന്യമായ രോഗങ്ങളുടെ ആഗമനം എവിടെനിന്ന് എന്ന് നമുക്ക് ഇപ്പോള്‍ വ്യക്തമാകും.

ദൈവസൃഷ്ടിയിലെ ഏറ്റവും മഹോന്നതവും ശ്രേഷ്ഠവുമായ സൃഷ്ടിയാണ് പ്രകൃതി. ജീവജാലങ്ങളെ സൃഷ്ടിച്ചശേഷം അതു നല്ലതെന്ന് കണ്ടാണ് ദൈവം മനുഷ്യന് ജന്മം കൊടുത്തതെന്ന് വിശുദ്ധ ഗ്രന്ഥം ഓര്‍മിപ്പിക്കുന്നു. പ്രകൃതിയില്‍നിന്നും രൂപപ്പെട്ട മനുഷ്യന്‍ അതുകൊണ്ടുതന്നെ പ്രകൃതിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്തിലായിരിക്കണം പ്രകൃതി ‘അമ്മ’യാണെന്ന് പൂര്‍വികര്‍ പറയുന്നത്. പ്രകൃതിയില്‍നിന്ന് പഠിക്കുവാനായിരുന്നു ആദിമഗുരുക്കളുടെയെല്ലാം ഉപദേശം. ഭക്ഷണവും പ്രാര്‍ത്ഥനയും ചിന്തയും ജോലിയുമെല്ലാം പ്രകൃതിക്കിണങ്ങി ചെയ്യണമെന്ന് ആചാര്യന്മാര്‍ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ ആധുനിക മനുഷ്യനാകട്ടെ, പ്രകൃതിയെ വെറും ഉപഭോഗ ഉത്പന്നം മാത്രമായി കാണുന്നു.

ചെറിയ ജോലികള്‍ പോലും മനുഷ്യനെ ക്ഷീണിതനാക്കുന്നു. ഒരു കിലോമീറ്റര്‍ ദൂരം നടക്കാന്‍ പോലും പലരും തയ്യാറല്ല. എന്നാല്‍ പഴയ തലമുറയെ നോക്കുക. അരി, ഗോതമ്പ്, പഴങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഭക്ഷിച്ചിരുന്ന അവര്‍ അനായാസം പത്തോമുപ്പതോ കിലോമീറ്റര്‍ ദൂരംവരെ ദിവസവും നടന്നിരുന്നുവെന്നുകൂടി മനസിലാക്കുക. പ്രകൃതി അവരുടെ ശരീരത്തിന് ബലവും ബുദ്ധിക്ക് കരുത്തുമേകി. പ്രകൃതിയുടെ ഔഷധക്കൂട്ടുകളാണ് വായു, ജലം, മണ്ണ് ഇവയെല്ലാം. എന്നാല്‍ മനുഷ്യന്‍ നിര്‍ദ്ദയം ഇവയോട് വര്‍ത്തിക്കുന്നു. ജലം മലിനമായിക്കൊണ്ടിരിക്കുന്ന കാഴ്ച നാം കാണുന്നു. ശുദ്ധജലം ധാരാളമായി ലഭിച്ചുകൊണ്ടിരിക്കുന്ന പുഴകളില്‍നിന്ന് മണലൂറ്റിയും തീരം കൈയേറിയും നാം ശുദ്ധജലത്തെ നശിപ്പിക്കുന്നു.

അടുത്ത ഒരു യുദ്ധം ശുദ്ധജലത്തിന് വേണ്ടിയായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഫാക്ടറികള്‍ പുറന്തള്ളുന്ന വിഷപ്പുകയാകട്ടെ നമ്മുടെ അന്തരീക്ഷ വായുവിനെ അനുദിനം മലിനപ്പെടുത്തുന്നു. സൂര്യതാപത്തിന്റെ തീക്ഷ്ണത കുറയ്ക്കുന്ന ഓസോണ്‍ പാളികളില്‍ അടുത്തകാലത്ത് വലിയ വിടവുരൂപപ്പെടുന്നതായി ശാസ്ത്രഗവേഷകര്‍ ഞെട്ടലോടെ വെളിപ്പെടുത്തിയിരുന്നു. അതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്, അന്തരീക്ഷ വായുവിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന വിഷധൂമങ്ങളാണ്.
മണ്ണിനെ മനുഷ്യന്‍ ഇഞ്ചിഞ്ചായി ഇല്ലാതാക്കുകയാണ്; രാസവളങ്ങളും ഉഗ്രവിഷങ്ങളും മണ്ണിന്റെ ഘടനയെ നശിപ്പിക്കുന്നു. പ്രകൃതിയോട് കാട്ടുന്ന ഈ വെല്ലുവിളി ഇനി എത്രകാലം? എന്ന ഒരു ചോദ്യം മാത്രമേ നമുക്ക് മുന്നിലുള്ളൂ. ഏക പരിഹാരം പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ്. നാം പ്രകൃതിയുടെ ഭാഗമാണെന്നും ദൈവം അവയുടെ പരിപാലകനാണെന്നുമുള്ള ബോധ്യത്തിലേക്ക് മടങ്ങുക. അങ്ങനെയെങ്കില്‍ ദൈവത്തെ സ്‌നേഹിക്കുന്നതുപോലെതന്നെ പ്രകൃതിയെയും സ്‌നേഹിക്കാനാകും.

പ്രകൃതിദത്തമായ ഭക്ഷണപദാര്‍ത്ഥങ്ങളോടുള്ള താല്‍പര്യം നമ്മുടെ കുടുംബങ്ങളില്‍ ഉണര്‍ത്തണം. ഇന്ന് ടിന്‍ ഫുഡുകളും നിറം പിടിപ്പിച്ച കൃത്രിമപദാര്‍ത്ഥങ്ങളുമാണ് നമുക്ക് താല്പര്യം. ഇവയെ ഒഴിവാക്കി, പ്രകൃതിക്കനുയോജ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷണമേശയില്‍ വിളമ്പാന്‍ തയ്യാറാകുക; കുട്ടികളെയും പ്രോത്സാഹിപ്പിക്കുക.
വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതപാഠങ്ങള്‍ നമ്മുടെ ജീവിതത്തിലേക്കും പകരണം; ദൈവത്തിന്റെ സൃഷ്ടികളായ മൃഗങ്ങളെയും പക്ഷികളെയും ജീവജാലങ്ങളെയുമൊക്കെ സഹോദരമനസോടെ അസീസി കണ്ടു. അപ്പോള്‍ പ്രകൃതിയുടെ ചലനങ്ങളില്‍ ദൈവസ്തുതികള്‍ മുഴങ്ങുന്നത് ലോകത്തിന് കേള്‍ക്കാന്‍ കഴിഞ്ഞു. കണ്ണു തുറന്ന് പ്രകൃതിയിലേക്ക് നോക്കിയാല്‍ ദൈവത്തിന്റെ ചലനം നമുക്ക് ഇളംകാറ്റില്‍ പോലും അനുഭവിക്കാന്‍ കഴിയും; പ്രകൃതിയെ സ്‌നേഹിക്കുക അതാണ് പ്രധാനം.

ലാഭത്തിനുവേണ്ടി കൃഷിയെ നശിപ്പിക്കാതിരിക്കുക. എണ്‍പതിനായിരത്തിലധികം ടണ്‍ കീടനാശിനികള്‍ ഇതിനോടകം ഭൂമിയുടെ മാറിനെ വിഷലിപ്തമാക്കി കഴിഞ്ഞുവെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും പുതിയ രോഗങ്ങള്‍ ജന്മമെടുക്കുന്നതെങ്ങനെയെന്നും ഇനി മറ്റൊരു വിശദീകരണം വേണ്ട. നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും ഈ വിഷമുണ്ട്. മനുഷ്യന്റെ സ്വാര്‍ത്ഥതയും ലാഭേഛയുടെ അടങ്ങാത്ത ആസക്തിയും കൃഷിയെ മനുഷ്യന്റെ ഘാതകരായി മാറ്റുന്നു. ഉത്പാദിപ്പിക്കുന്നവനും ഉപയോഗിക്കുന്നവനും ഒരു കുടുംബാംഗങ്ങളാണ് എന്ന തിരിച്ചറിവിലേക്ക് നാം എന്ന് കടന്നുവരുമോ അന്നേ നമ്മുടെ സ്വാര്‍ത്ഥതയ്ക്കന്ത്യമാകൂ…

സുഗതകുമാരിയുടെ വാക്കുകളോടെ അവസാനിപ്പിക്കാം. ”നാം വികസനത്തെക്കുറിച്ച് പറയുന്നു; അത് ഭോഗവസ്തുക്കളുടെ സമാഹരണമാണെന്ന് ആര് പറഞ്ഞു? വികസനം പുകവണ്ടികള്‍ തിങ്ങി നിറഞ്ഞ് റോഡുകളിലൂടെ തിങ്ങിയമര്‍ന്ന് പോകുന്നതല്ല. വികസനമെന്നാല്‍ അംബരചുംബികളായ കെട്ടിടങ്ങളും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നഗരങ്ങളുമല്ല, അത് മനോവേദനയും മനസംഘര്‍ഷവുമല്ല, ഇതൊന്നുമല്ലാത്ത സ്ഥായിയായ വികസനമാണ് നമുക്കാവശ്യം.”
പ്രകൃതിയെ സ്‌നേഹിക്കാത്തവന് ദൈവത്തെയും മനുഷ്യനെയും സ്‌നേഹിക്കാനാവില്ല. പ്രകൃതിയെ സ്‌നേഹിച്ചുകൊണ്ട് ഒരു പുതിയ സംസ്‌കാരത്തിന് നമുക്കിന്ന് തുടക്കമിടാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?