Follow Us On

08

September

2024

Sunday

ക്രൈസ്തവ വിശ്വാസസംഹിതകള്‍ക്കെതിരെ ‘നിയമയുദ്ധം’ നടക്കുന്നതായി ഓസ്‌ട്രേലിയന്‍ ആര്‍ച്ചുബിഷപ്

ക്രൈസ്തവ വിശ്വാസസംഹിതകള്‍ക്കെതിരെ ‘നിയമയുദ്ധം’ നടക്കുന്നതായി ഓസ്‌ട്രേലിയന്‍ ആര്‍ച്ചുബിഷപ്

സിഡ്‌നി: ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലിയുമടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഇന്ന് ക്രൈസ്തവവിരുദ്ധമായ നിയമങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സിഡ്‌നി ആര്‍ച്ചുബിഷപ് ആന്റണി ഫിഷര്‍. ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ് നിയമനിര്‍മാണത്തിലൂടെ ക്രൈസ്തവ വിശ്വാസത്തെ തകര്‍ക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഓസ്‌ട്രേലിയയിലെ ഫെഡറല്‍ ഗവണ്‍മെന്റും സ്റ്റേറ്റ് ഗവണ്‍മെന്റുകളും നടത്തിയ ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് അദ്ദേഹം നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു.

അബോര്‍ഷന്‍ ക്രിമിനല്‍ നടപടിയല്ലാതാക്കിയ നടപടിക്ക് പുറമെ ഇന്ന് അബോര്‍ഷന്‍ ക്ലിനിക്കുകളുടെ 150 മീറ്റര്‍ ചുറ്റളവില്‍ നിശബ്ദ പ്രാര്‍ത്ഥന നടത്തുന്നത് പോലും കുറ്റകരമാക്കിയിരിക്കുകയാണ്. ധാര്‍മിക കാരണങ്ങളാല്‍ അബോര്‍ഷന്‍ നടത്തുവാന്‍ വിസമ്മതിക്കുന്ന ഡോക്ടര്‍മാര്‍ അവരെ അബോര്‍ഷന്‍ ദാതാക്കളുടെ അടുക്കലേക്ക് പറഞ്ഞു വിടണമെന്ന് വരെ ചില സംസ്ഥാനങ്ങളില്‍ നിയമം അനുശാസിക്കുന്നു. ദയാവധം നിയമവിധേയമാക്കിയ സാഹചര്യത്തില്‍ കത്തോലിക്ക സ്ഥാപനങ്ങള്‍ നേരിട്ട് ദയാവധം നടത്തണമെന്ന് നിര്‍ബന്ധിക്കുന്നില്ലെങ്കിലും ഇത്തരത്തില്‍ ദയാവധം നടത്തുന്ന ‘കൊലപാതക ടീമുകള്‍ക്ക്’ സ്ഥാപനങ്ങളില്‍ മാരക മരുന്നുകള്‍ കുത്തിവയ്ക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്നും നിയമം അനുശാസിക്കുന്നു.  സഭയുടെ മിഷനെ ഹനിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ  കത്തോലിക്ക സമൂഹം നടത്തിയിരുന്ന കാല്‍വരി ആശുപത്രി നിര്‍ബന്ധപൂര്‍വം ഏറ്റെടുത്ത് നോര്‍ത്ത് കാന്‍ബറാ ഹോസ്പിറ്റല്‍ എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ട് ഗവണ്‍മെന്റ് ആശുപത്രി നടത്തുകയാണ്.

സമാനമായ വിധത്തില്‍ കത്തോലിക്ക മൂല്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിനും സ്റ്റാഫിനെ നിയമിക്കുന്നതിനും കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന പുതിയ നിയമങ്ങള്‍ ഓസ്‌ട്രേലിയന്‍ ലോ റിഫോം കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. മനുഷ്യന്റെ അടിസ്ഥാന അന്തസ് ഹനിച്ചുകൊണ്ട് ചില മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ പൂഴികൊണ്ട് ഭവനം പണിയുന്നത്‌പോലെയാണ്. നിയമങ്ങളും നയങ്ങളും രൂപീകരിച്ചുകൊണ്ട് എന്തൊക്കെ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചാലും സഭയും വിശ്വാസികളും തങ്ങളുടെ ദൗത്യത്തില്‍ ഉറച്ചു നില്‍ക്കണമെന്ന് ആര്‍ച്ചുബിഷപ് ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?