Follow Us On

07

June

2025

Saturday

റഷ്യ തടവിലാക്കിയ ഉക്രേനിയക്കാരുടെ പട്ടിക പാപ്പക്ക് കൈമാറി ഉക്രേനിയന്‍ സഭാതലവന്‍

റഷ്യ തടവിലാക്കിയ ഉക്രേനിയക്കാരുടെ പട്ടിക പാപ്പക്ക് കൈമാറി ഉക്രേനിയന്‍ സഭാതലവന്‍

കീവ്: റഷ്യന്‍ സൈന്യം തടവിലാക്കിയ ഉക്രേനിയക്കാരുടെ പേരുകളുടെ പട്ടിക ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് നേരിട്ട് കൈമാറി  ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വിയാസ്ലേവ് ഷെവ്ചുക്ക്. നയതന്ത്ര മധ്യസ്ഥതയിലൂടെ ഇവരെ മോചിപ്പിക്കാന്‍ പാപ്പ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മേജര്‍ ആര്‍ച്ചുബിഷപ് ഷെവ്ചുക്ക് പാപ്പക്ക് തടവുകാരുടെ പട്ടിക കൈമാറിയത്.

‘ഉക്രെയ്‌നിലെ വിവിധ പ്രദേശങ്ങളിലുള്ള ഇടവകകള്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം, യുദ്ധത്തടവുകാരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങള്‍ തടവില്‍ കഴിയുന്ന അവരുടെ പ്രിയപ്പെട്ടവരുടെ പേരുകള്‍ എനിക്ക് നല്‍കാറുണ്ട്. ഞാന്‍ അവ വ്യക്തിപരമായി പാപ്പയെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത്,’ വത്തിക്കാനില്‍ നടന്ന യോഗത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്  പാപ്പയോട്  പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

റഷ്യ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുന്ന ഉക്രേനിയന്‍ കുട്ടികളുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് വത്തിക്കാന്‍ ഇതിനകം നടത്തിയ ശ്രമങ്ങള്‍ ആര്‍ച്ചുബിഷപ് അനുസ്മരിച്ചു. 2022 നവംബറില്‍ റഷ്യന്‍ അധിനിവേശ സേന ബെര്‍ഡിയാന്‍സ്‌കില്‍ തടവിലാക്കിയ ഉക്രേനിയന്‍ റിഡംപ്റ്ററിസ്റ്റ് വൈദികരായ ഇവാന്‍ ലെവിറ്റ്‌സ്‌കി, ബോഹ്ദാന്‍ ഹെലന്റ എന്നിവരടക്കം ഏതാനമാളുകളെ വത്തിക്കാന്‍ മധ്യസ്ഥശ്രമഫലമായി റഷ്യ മോചിപ്പിച്ചിരുന്നു.

റഷ്യന്‍ പക്ഷത്തിന് വത്തിക്കാനില്‍ നിന്ന് ഈ പട്ടികകള്‍ ലഭിക്കുമ്പോള്‍ തന്നെ ഈ തടവുകാരോടുള്ള മനോഭാവം മെച്ചപ്പെടുമെന്ന് ആര്‍ച്ചുബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയുടെ അവസാനം യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു ഉക്രേനിയന്‍ പട്ടാളക്കാരന്റെ പിതാവായ ബോഹ്ദാന്‍ പൈലിപിവ് എന്ന കലാകാരന്റെ ‘റക്വിയം പ്രാര്‍ത്ഥന’ എന്ന പെയിന്റിംഗ് മേജര്‍ ആര്‍ച്ചുബിഷപ് പാപ്പക്ക് സമ്മാനിച്ചു.  തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കുന്ന റഷ്യ- ഉക്രെയ്്ന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ തലേന്നാണ് പാപ്പയും- ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്നതും ശ്രദ്ധേയമാണ്.

മൂന്ന് വര്‍ഷത്തിനിടെ ഉക്രെയ്ന്റെയും റഷ്യയുടെയും  പ്രതിനിധികള്‍ ഒരേ മേശക്ക് ചുറ്റും ഇരുന്ന് നടത്തുന്ന ആദ്യ ചര്‍ച്ച എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചര്‍ച്ചകളെ ലോകം നോക്കി കാണുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?