Follow Us On

08

June

2025

Sunday

അള്‍ത്താരബാലന്‍ പത്രോസിന്റെ സിംഹാസനത്തില്‍

അള്‍ത്താരബാലന്‍ പത്രോസിന്റെ  സിംഹാസനത്തില്‍

മോണ്‍. റോക്കി റോബി കളത്തില്‍
(കോട്ടപ്പുറം രൂപതാ വികാരി ജനറല്‍)

ദ്വിമുഖ ദൗത്യമാണ് ഓരോ മാര്‍പാപ്പയും നിര്‍വഹിക്കേണ്ടത.് ലോകമെമ്പാടുമുള്ള 140 കോടി കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ ആചാര്യന്‍ എന്ന നിലയില്‍ വിശ്വാസം മുറുകെ പിടിച്ചു മൂല്യങ്ങള്‍ കൈവിടാതെയും വിശ്വാസി സാഗരത്തെ നന്മയുടെ പാതയില്‍ ക്രിസ്തുവിലേക്ക് അടുപ്പിക്കുക എന്ന ദൗത്യം നിര്‍വഹിക്കാനുള്ള ദൈവവിളിയാണ് ഒന്നാമത്തേത്. സഭയുടെ ഭരണനിര്‍വഹണവും നയരൂപീകരണവുമൊക്കെ ഈ ഗണത്തില്‍പ്പെടുന്ന ചുമതലകളാണ്. വത്തിക്കാന്‍ രാഷ്ട്രത്തലവനെന്ന നിലയില്‍ രാജ്യാന്തര വിഷയങ്ങളില്‍ മനുഷ്യത്വപരവും നീതിയുടെപക്ഷത്തു നില്‍ക്കുന്നതുമായ നിലപാടുകള്‍ എടുത്ത് തിരുത്തല്‍ ശക്തിയായി നിലകൊള്ളുക എന്ന രാഷ്ട്രീയ ദൗത്യമാണ് രണ്ടാമത്തെത്. കത്തോലിക്ക സഭയുടെ മൂല്യങ്ങളുടെ തീക്ഷ്ണതയും അജഗണ കേന്ദ്രീകൃതമായ ശുശ്രൂഷ രീതിയും സമന്വയിപ്പിക്കുന്ന വ്യക്തിയെ തിരഞ്ഞെ ടുക്കുകയാണ് ലക്ഷ്യമെന്ന് കോണ്‍ക്ലേവിന് മുമ്പ് തന്നെ കര്‍ദിനാള്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. കര്‍ദിനാള്‍ പ്രെവോസ്റ്റില്‍ കോണ്‍ക്ലേവ് അംഗങ്ങള്‍ ദര്‍ശിച്ചത് ഇത്തരത്തിലുള്ള ഒരു വ്യക്തിത്വത്തെ ആയിരിക്കണം.

ഗായകസംഘത്തിലെ അംഗം

1955 സെപ്റ്റംബര്‍ 14 ന് ഫ്രഞ്ച് -ഇറ്റാലിയന്‍ വംശജനായ ലൂയി മാരിയസ് പ്രെവോസ്റ്റിന്റെയും സ്പാനിഷ് വംശജയും ന്യൂ ഓര്‍ലിയന്‍സ് സ്വദേശിയായ മില്‍ഡ്രഡ് മാര്‍ട്ടിനെസിന്റെയും മകനായി യുഎസിലെ ഇല്ലിനോയിസിലെ ബ്രോണ്‍സ് വില്ലയിലാണ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് ജനിച്ചത്. ലൂയിസ് മാര്‍ട്ടിന്‍, ജോണ്‍ ജോസഫ് എന്നിവരാണ് സഹോദരങ്ങള്‍. പിതാവ് ലൂയിസ് മാരിയസ് രണ്ടാം ലോകമഹാ യുദ്ധകാലത്ത് നാവികസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ചിക്കാഗോയുടെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലെ സ്‌കൂളുകളുടെ സൂപ്രണ്ടായി ജോലി ചെയ്തു. എജുക്കേഷനില്‍ മാസ്റ്റേഴ്‌സ് ബിരുദമുണ്ടായിരുന്ന അമ്മ മില്‍ഡ്രഡ് മാര്‍ട്ടിനെസ് ലൈബ്രേറിയനായിരുന്നു. ചിക്കാഗോയുടെ തെക്ക് ഭാഗത്തുള്ള സെന്റ് മേരി ഓഫ് ദ അസംപ്ഷന്‍ ദൈവാലയത്തില്‍ അള്‍ത്താര ബാലനായി സേവനമനുഷ്ഠിച്ചും ഗായകസംഘത്തില്‍ അംഗമായും തന്റെ ദൈവാലയ ശുശ്രൂഷക്ക് റോബര്‍ട്ട് പ്രെവോസ്റ്റ് തുടക്കംകുറിച്ചത്.

സമാധാനം നിങ്ങളോടുകുടെ എന്നാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കാത്തുനിന്ന വിശ്വാസികളോട് പുതിയ പാപ്പ ലിയോ പതിനാലാമന്‍ ആദ്യമായി പറഞ്ഞത്. ലോകം യുദ്ധങ്ങളുടെയും അസമാധാനത്തിന്റെയും നിഴലില്‍ കഴിയുമ്പോള്‍ ലോക സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ ദൗത്യം എന്നതിന് പരിശുദ്ധ പിതാവ് അടിവരയിടുകയായിരുന്നിരിക്കാം. വളരെ വൈകാരികമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സഭയുടെ മിഷണറി സ്വഭാവത്തെയും സാമൂഹ്യനീതിയെയും സംഭാഷണങ്ങളിലൂടെ പണിയേണ്ട പാലങ്ങളെയുംകുറിച്ചും അദ്ദേഹം സംസാരിച്ചു.
ചത്വരത്തില്‍ കൂടിനിന്ന ജനക്കൂട്ടത്തിനു നേര്‍ക്ക് കൈവീശിക്കാണിച്ച് സ്‌നേഹോഷ്മളതയോടെയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.

ഫ്രാന്‍സിസ് പാപ്പയുടെ
നിലപാടുകള്‍ക്കൊപ്പം
മിതവാദിയായി അറിയപ്പെടുന്ന വ്യക്തിയാണ് ലിയോ 14-ാമന്‍ പാപ്പ. അധികം സംസാരിക്കില്ല, ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കും. കാമ്പുള്ള സംശയങ്ങ ള്‍ ചോദിക്കും എന്നൊക്കെയാണ് പാപ്പയെകുറിച്ച് പലരും പറയുന്നത്. മാധ്യമങ്ങളില്‍നിന്ന് അകലം പാലിച്ചയാളെന്നാണ് ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ അദ്ദേഹത്തെ പറ്റി അഭിപ്രായപെട്ടത്. അശരണരുടേതാണ് തന്റെ പക്ഷമെന്നായിരുന്നു പെറുവിലുള്‍പ്പെടെ അദ്ദേഹം വ്യക്തമാക്കിയത്. ‘യുഎസ് സൂപ്പര്‍ പവറിനോട്’ ചേര്‍ന്നു നില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നയാളല്ല. നിലപാടുകളോടുള്ള വിമര്‍ശനങ്ങള്‍ തുറന്നു പറയുന്ന, ലോകനേതാക്കള്‍ക്കൊപ്പം തലയെടുപ്പു നേടുമെന്ന് ഉറപ്പുള്ളയാളാണ് പാപ്പയെന്നാണ് കര്‍ദിനാള്‍മാരില്‍ പലരുടെയും അഭിപ്രായം. ഏറെ പറയില്ലായിരിക്കാം എന്നാല്‍ പറയേണ്ടത് പറയും എന്നിവര്‍ ഉറപ്പിച്ചു പറയുന്നു.

ഫ്രാന്‍സിസ് പാപ്പയുടെയും ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെയും ശൈലികള്‍ ചേരുന്ന വ്യക്തിത്വമെന്ന് ലെയോ 14-ാമന്‍ പാപ്പയെ വിശേഷിപ്പിക്കുന്നവരുണ്ട്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലേക്ക് വന്നപ്പോള്‍ ധരിച്ച വസ്ത്രത്തില്‍ ബനഡിക്ട് പാപ്പയുടെ സാന്നിധ്യം കണ്ടവരുണ്ട്. സ്വീകരിച്ച പേരിലും പറഞ്ഞ വാക്കുകളിലും ഫ്രാന്‍സിസ് പാപ്പയുടെ ശൈലി വായിച്ചെടുത്തവരുമുണ്ട്. പരിസ്ഥിതി സംരക്ഷണം, അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങള്‍, പുനര്‍വിവാഹിതര്‍ക്ക് ദിവ്യകാരുണ്യം നല്‍കല്‍, വനിതകള്‍ക്ക് ഡീക്കന്‍പട്ടം നല്‍കല്‍ തുടങ്ങിയവയില്‍ ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകള്‍ക്കൊപ്പമായിരുന്നു കര്‍ദിനാള്‍ പ്രെവോസ്റ്റ്.

ദയാവധം, ഗര്‍ഭഛിദ്രം, വധശിക്ഷ എന്നിവയെ ശക്തമായി എതിര്‍ത്ത വ്യക്തിയാണ് കര്‍ദിനാള്‍ പ്രെവോസ്റ്റ്. ചിക്ലായോയില്‍ ആയിരുന്ന കാലത്ത് പെറുവിലെ വെനിസ്വേലന്‍ അഭയാര്‍ത്ഥികളെ അദ്ദേഹം പിന്തുണച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെയും കീഴിലുള്ള യുഎസ് കുടിയേറ്റ നയങ്ങളെ വിമര്‍ശിച്ചു.

കാത്തിരിക്കുന്ന
വെല്ലുവിളികള്‍
വിശ്വാസം, സമാധാനം, മനുഷ്യാവകാശങ്ങള്‍, സാമൂഹ്യനീതി, മതസൗഹാര്‍ദ്ദം എന്നിവയെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ പാപ്പയ്ക്ക് ഇടപെടേണ്ടതുണ്ട്. സഭയുടെ ആന്തരിക നവീകരണം മുതല്‍ ആഗോള വിഷയങ്ങള്‍ വരെ അദ്ദേഹത്തിന് നേരിടേണ്ട വെല്ലുവിളികളാണ്. ക്രൈസ്തവ മൂല്യങ്ങള്‍ക്ക് ഉണ്ടായിരുന്ന പരമ്പരാഗത മേല്‍ക്കൈ കൈമോശം വന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. സഭയില്‍ നിന്ന് അകന്നുപോകുന്ന യുവജനതയെ സഭയോടൊപ്പം നിര്‍ത്തുക എളപ്പമായ കാര്യമല്ല. എല്‍ജിബിടി വിഷയങ്ങള്‍, സഭയില്‍ സ്ത്രീകളുടെ സ്ഥാനം, സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിക്കല്‍ എന്നീ വിഷയങ്ങളില്‍ പാപ്പ നയപരമായ സമീപനം എടുക്കേണ്ടതുണ്ട്.

2025 ലെ സിനസ് സമ്മേളനം, റോമന്‍ കൂരിയയിലെ പുതിയ നിയമനങ്ങള്‍ എന്നിവയെയും ലോകം ഉറ്റുനോക്കുന്നുണ്ട്. വി. ജോണ്‍ പോള്‍ പാപ്പയുടെ പ്രവാചക ധീരതയും ബനഡിക്ട് 16-ാമന്‍ പാപ്പയുടെ ദൈശാസ്ത്ര അടിസ്ഥാനവും ഫ്രാന്‍സിസ് പാപ്പയുടെ ജനകീയ ശൈലിയും സമന്വയിപ്പിക്കുന്ന ഒരു ശൈലി പിന്‍തുടരാന്‍ ലിയോ 14-ാമന്‍ പാപ്പയ്ക്ക് കഴിയുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.
പ്രത്യേകിച്ച്, കൂടിയാലോചിച്ച് മുന്നോട്ടു പോകുന്ന സിനഡല്‍ രീതിയും പാരമ്പര്യ രീതിയും ഒന്നിച്ചു ചേര്‍ത്ത് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നു തന്നെയാണ് അദ്ദേഹത്തെക്കുറിച്ച് അറിയുന്നവരും പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?