വിളക്കന്നൂര്‍ ക്രിസ്തുരാജ പള്ളിയില്‍ വികാരിയായിരുന്ന ഫാ. തോമസ് പതിക്കല്‍ അച്ചന്റെ കൈകളിലിരിക്കവേയാണ് കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നത്. 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സ്വര്‍ഗത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ സംഭവം ഫാ. തോമസ് പതിക്കല്‍ അനുസ്മരിക്കുന്നു
2013 നവംബര്‍ 15 ാം തീയതി വെള്ളിയാഴ്ച ഞാന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. കുര്‍ബാനയില്‍ വിശുദ്ധ രഹസ്യങ്ങള്‍ കൂദാശ ചെയ്തു കഴിഞ്ഞാല്‍ ”കര്‍ത്താവേ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വന്ന് ഈ ദിവ്യരഹസ്യങ്ങളില്‍ ആവസിക്കട്ടെ” എന്ന് പറയുന്ന പ്രാര്‍ത്ഥന ഭാഗമുണ്ട്. റൂഹാക്ഷണ പ്രാര്‍ത്ഥന എന്നാണ് പൊതുവേ പറയുക. വിശുദ്ധ രഹസ്യങ്ങള്‍ പൂര്‍ണമാകുന്നത് അപ്പോഴാണ്.
വിശുദ്ധ കുര്‍ബാനയില്‍ പുരോഹിതന്‍ ”ഇതെന്റെ ശരീരമാകുന്നു. നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍” എന്നും ”ഇത് എന്റെ രക്തമാകുന്നു നിങ്ങള്‍ വാങ്ങി പാനം ചെയ്യുവിന്‍” എന്നും പറയുമ്പോള്‍ കര്‍ത്താവിന്റെ ശരീരവും രക്തവുമായി അപ്പവും വീഞ്ഞും യഥാര്‍ഥത്തില്‍ മാറുന്നു. അതുകൊണ്ട് തന്നെ വൈദികപട്ടം സ്വീകരിക്കുന്ന എല്ലാ വൈദികരും ആ വിശുദ്ധകര്‍മത്തെ അതിസൂക്ഷ്മമായാണ് കൈകാര്യം ചെയ്യുക. വിശുദ്ധബലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണ് അത്.
”ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്തവിധം എന്നോടു കൃപ തോന്നണേ”-യെന്ന പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന അനുതാപശുശ്രൂഷയ്ക്കുശേഷം കുനിഞ്ഞ് ആചാരം ചെയ്തതിന് ശേഷമാണ് അപ്പം കൈയിലെടുത്ത് കാര്‍മ്മികന്‍ ഉയര്‍ത്തിപ്പിടിച്ച് ”ഞാന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന ജീവനുള്ള അപ്പമാകുന്നു” എന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുക. അങ്ങനെ ഉയര്‍ത്തുന്നതിന് തൊട്ടുമുന്‍പ് കുനിഞ്ഞ് ആചാരം ചെയ്യുമ്പോഴാണ് കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയില്‍ അത്ര വ്യക്തമല്ലാത്ത ഒരു രൂപം ഞാന്‍ കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് ഒരു മനുഷ്യമുഖത്തിന്റെ രൂപമാണ് എന്ന് എനിക്കു മനസിലാക്കാന്‍ സാധിച്ചു. സംശയനിവൃത്തിക്കായി അടുത്തുണ്ടായിരുന്ന ദൈവാലയശുശ്രൂഷിയെയും അടുത്തേക്ക് വിളിച്ചു. അദ്ദേഹം വന്നു കുനിഞ്ഞ് നോക്കിയിട്ട് ”ഇത് ഒരു മനുഷ്യരൂപമാണ്” എന്ന് പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ അള്‍ത്താരയില്‍ ഞാന്‍ സ്തബ്ധനായി നിന്നു പോയി. പതുക്കെ പതുക്കെ ആ രൂപം തെളിയുന്നതും അത് നമുക്ക് പരിചിതമായ യേശുക്രിസ്തുവിന്റെ മുഖം പോലെ തോന്നുകയും ചെയ്തു.
എനിക്ക് ഒത്തിരി ഭയവും വിറയലും ഉണ്ടായി എന്നുള്ളതാണ് വാസ്തവം. കൂദാശവചനങ്ങള്‍ ഉച്ചരിക്കുന്ന നിമിഷത്തില്‍ തന്നെ തിരുവോസ്തി കര്‍ത്താവിന്റെ ശരീരമായി മാറുന്നു എന്ന് ഉറപ്പുള്ള വ്യക്തിയാണെങ്കില്‍ പോലും അപ്രതീക്ഷിതമായി കര്‍ത്താവിന്റെ മുഖഛായ ആ തിരുവോസ്തിയില്‍ പതിഞ്ഞത് കണ്ടപ്പോള്‍ ഞാന്‍ ഭയപ്പെട്ടു എന്നുള്ളതാണ് വാസ്തവം. പെട്ടെന്ന് ഞാന്‍ ഭയങ്കരമായി വിറക്കുകയും വിയര്‍ക്കുകയും ചെയ്തു. ശുശ്രൂഷി രണ്ട് വശത്തെയും ഫാനുകള്‍ എന്റെ അടുത്തേക്ക് അടുപ്പിച്ചു വെച്ചു. വെള്ളം കൊണ്ട് വന്നു തന്നു. അതിനിടയില്‍ പള്ളിയിലുണ്ടായിരുന്ന പലരും എനിക്ക് അറ്റാക്ക് വരികയാണോ എന്നു പോലും സംശയിച്ചു.എങ്കിലും വീണ്ടും കുര്‍ബാന തുടരാന്‍ ദൈവം എനിക്കു കൃപ നല്കി.
കൂദാശ ചെയ്ത ആ തിരുവോസ്തി മുറിച്ച് തിരുരക്തത്തില്‍ മുക്കി അടയാളപ്പെടുത്തേണ്ടതാണ്. പക്ഷേ തിരുമുഖം കണ്ടപ്പോള്‍ അത് മുറിക്കാനുള്ളൊരു മനസ്സ് എനിക്ക് വന്നില്ല. ധൈര്യക്കുറവ് കൊണ്ടാണോ എന്ന് എനിക്കിപ്പോള്‍ നല്ല നിശ്ചയമില്ല. ഞാന്‍ ആ തിരുവോസ്തി അവിടെ അനക്കാതെ വച്ചിട്ട് മറ്റൊരു ചെറിയ തിരുവോസ്തി എടുത്ത് മുറിച്ച് അതാണ് ബാക്കി കുര്‍ബാനയ്ക്ക് വേണ്ടി ഉപയോഗിച്ചത്. ജനങ്ങള്‍ക്കു ദിവ്യകാരുണ്യം എഴുന്നള്ളിച്ചു നല്‍കിയതിനുശേഷം കുര്‍ബാന തുടര്‍ന്നു. കുര്‍ബാനയ്ക്ക് ശേഷം സക്രാരിയില്‍ വച്ച് പൂട്ടുന്നതിന് തൊട്ടുമുന്‍പ് പള്ളിയില്‍ ഉണ്ടായിരുന്ന വിശ്വാസികളെ ഞാന്‍ ആ അത്ഭുതം കാണിച്ചു.
അന്നു പള്ളിയില്‍ 62 ഓളം പേരുണ്ടായിരുന്നു. അവര്‍ ഓടി വന്ന് ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചിലരൊക്കെ ഉറക്കെ കരഞ്ഞു നിലവിളിക്കുകയും ചെയ്തു. ദൈവത്തിന്റെ സജീവമായ സാന്നിധ്യം ഞങ്ങള്‍ക്ക് ദൃശ്യമായി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വാര്‍ത്ത പെട്ടെന്ന് പരന്നു. സോഷ്യല്‍ മീഡിയ ഒക്കെ സജീവമായി തുടങ്ങിയ കാലമാണ്. വളരെ പെട്ടെന്ന് ആളുകള്‍ ന്യൂസ് എല്ലായിടത്തും എത്തിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പള്ളി ജനനിബിഡമായി എന്നുള്ളതാണ് സത്യം. റോഡുകളില്‍ വലിയ വാഹന ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഒത്തിരി ആള്‍ക്കാര്‍ നടന്നും വാഹനങ്ങള്‍ക്കും ഒക്കെ പള്ളിയില്‍ എത്തി. ഒമ്പതര വരെ ഞാന്‍ അത് വന്ന മനുഷ്യരെയെല്ലാം കാണിച്ചു. അതിനുശേഷം രൂപതയില്‍ നിന്നും നിയോഗിച്ചിരിക്കുന്ന വൈദികര്‍ വന്ന് കണ്ട് സാക്ഷ്യപ്പെടുത്തിയതിനു ശേഷം മാത്രം പൊതുദര്‍ശനം മതി എന്നുള്ള നിര്‍ദേശം പിതാവില്‍ നിന്ന് വന്നു. ഞാന്‍ പൊതുദര്‍ശനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. കുറച്ച് കഴിഞ്ഞ് രണ്ടു മണിയോടുകൂടി രൂപതാ കേന്ദ്രത്തില്‍ നിന്ന് നാല് വൈദികര്‍ എത്തുകയും. അവര്‍ സക്രാരിയില്‍ സൂക്ഷിച്ചിരുന്ന ഈ തിരുവോസ്തി കാണുകയും ചെയ്തു. അത് കയ്യില്‍ വച്ച് വിശ്വാസ സമൂഹത്തിന് കണ്ട് മടങ്ങാനുള്ള സൗകര്യം ചെയ്യുകയുമാണ് ചെയ്തത്.
അന്നു രാത്രി 10:00 വരെ പൊതുദര്‍ശനം തുടര്‍ന്നു. 10 മണിക്ക് കണ്ണൂര്‍ എസ്പി ഓഫീസ് ല്‍ നിന്ന് ബഹുമാനപ്പെട്ട എസ്പി എന്നെ വിളിച്ചിരുന്നു. രാത്രിയില്‍ പൊതു വാഹനഗതാഗതം ഒരുപാട് കൂടുതലുള്ള ഏരിയ ആകുമ്പോള്‍ അപകടസാധ്യത കൂടുതലുള്ളതുകൊണ്ട് ഇനി രാവിലെ പൊതുദര്‍ശനം പോരേ? എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ താല്‍പര്യം അനുസരിച്ച് രാവിലെ വരെ ഞാന്‍ അത് നിര്‍ത്തിവെച്ചു. എങ്കിലും അതൊന്നും അറിയാത്ത വിശ്വാസികള്‍ ദൂരദേശങ്ങളില്‍ നിന്ന് വണ്ടി വിളിച്ച് അവിടെ പള്ളിയില്‍ എത്തിക്കൊണ്ടേയിരുന്നു. ആളുകളുടെ തിരക്ക് കൂടിയപ്പോള്‍ അരമണിക്കൂര്‍ കൂടുമ്പോള്‍ ദിവ്യകാരുണ്യം പൊതുവായി ജനങ്ങളെ കാണിച്ച ശേഷം അവരെ പറഞ്ഞയച്ചു. പിറ്റേന്ന് ശനിയാഴ്ച രാവിലെ മുതല്‍ രാത്രി വരെ പൊതു ദര്‍ശനം അനുവദിച്ചു. ക്രൈസ്തവര്‍ മാത്രമല്ല മറ്റ് മതസ്ഥരും ഈശോയേ കാണാന്‍ കരഞ്ഞുകൊണ്ട് ഓടിയെത്തി. ശബരിമലക്ക് പോകാന്‍ മാലയിട്ട് വന്ന ആളുകള്‍ വരെ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും വലിയ ദൈവീക സാന്നിധ്യം അനുഭവിച്ചാണ് പള്ളിയില്‍ നിന്നും പോയത്.
പിന്നീട് സക്രാരിയില്‍ സൂക്ഷിച്ച തിരുവോസ്തി ഞായറാഴ്ച അതിരാവിലെ അഞ്ച് മണിയോടുകൂടി തലശേരിയില്‍ നിന്ന് അന്ന് വൈദികനായിരുന്ന പാംപ്ലാനി പിതാവും അന്ന് സണ്‍ഡേ സ്‌കൂള്‍ അതിരൂപതാ ഡയറക്ടര്‍ ആയിരുന്ന ജോര്‍ജ് കാഞ്ഞിരക്കാട്ട് അച്ചനും അന്നത്തെ മെത്രാപ്പോലീത്ത ജോര്‍ജ് വലിയമറ്റം പിതാവിന്റെ കത്തുമായി എന്റെ അടുത്ത് വന്നു. കര്‍ത്താവിന്റെ തിരുമുഖം പതിഞ്ഞ തിരുവോസ്തി തലശേരിയിലേക്ക് കൊടുത്തയക്കണമെന്നും സഭയുടെ നിയമങ്ങള്‍ക്കനുസരിച്ച് ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അത് അതിരൂപത കേന്ദ്രത്തിലാണ് സൂക്ഷിക്കേണ്ടതെന്നും എന്നെ അറിയിച്ചു. അതനുസരിച്ച് അഞ്ചേ പത്തോട് കൂടി തിരുമുഖം പതിഞ്ഞ തിരുവോസ്തി ഞാന്‍ എടുത്ത് കാഞ്ഞിരക്കാട്ടച്ചനെ ഏല്‍പ്പിക്കുകയും അദ്ദേഹം അത് കുസ്‌തോതിയില്‍ ഭദ്രമായി നിക്ഷേപിച്ച് തലശേരിയിലേക്ക് കൊണ്ടു പോവുകയുമാണ് ചെയ്തത്.
അതിനുശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റുള്ള ജനങ്ങളില്‍ നിന്നും ഈ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ സത്യാവസ്ഥ സംബന്ധിച്ച് വളരെയേറെ കുത്തുവാക്കുകള്‍ എനിക്ക് കേള്‍ക്കേണ്ടതായി വന്നു. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ സജീവമായ കാലഘട്ടമായതുകൊണ്ട് വളരെയധികം മോശമായ കമന്റുകള്‍ അന്ന് വന്നിരുന്നു. ആദ്യമൊക്കെ ഞാന്‍ വായിച്ചിരുന്നെങ്കിലും പിന്നീട് വായിക്കാനുള്ള മനസ്സ് വന്നില്ല. അപ്പോഴെല്ലാം എന്റെ മനസ്സില്‍ വന്ന ചിന്ത ഇങ്ങനെയാണ്. ‘തിരുമുഖം ഇങ്ങനെ തിരുവോസ്തിയില്‍ പതിക്കാന്‍ ഈശോയ്ക്ക് അറിയാമെങ്കില്‍, ഇവരുടെ എല്ലാം കുത്തുവാക്കുകളെ നിഷ്പ്രഭമാക്കുന്ന രീതിയില്‍ ഇതൊരു സത്യമാണെന്ന് തിരുസഭ പ്രഖ്യാപിക്കാന്‍ ഈശോ ഇടയാക്കും’ എനിക്ക് ഉറപ്പുണ്ടായിരുന്നു. അന്നുണ്ടായ സഹനങ്ങളും ഞാന്‍ ദൈവമഹത്വത്തിനായി കാഴ്ചവച്ചു. അടയാളങ്ങളും അത്ഭുതങ്ങളും എവിടെയെല്ലാം ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം അതില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് വളരെ സഹനങ്ങളും നേരിട്ടിരുന്നുവെന്നു നേരിട്ട് പരിചയം പോലുമില്ലാത്ത ഒരു ധ്യാനഗുരു എന്നെ വിളിച്ച് ഓര്‍മപ്പെടുത്തി. ഫാത്തിമായിലെ കുട്ടികളും മറ്റ് വിശുദ്ധരും നേരിട്ട വെല്ലുവിളികള്‍ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. ശാരീരികമായ പീഡകള്‍ വന്നാലും നേരിടാന്‍ ഒരുങ്ങണമെന്ന് അച്ചന്‍ എന്നെ ഓര്‍മിപ്പിച്ചു. അതിനു ശേഷം കുറേ വേദനകള്‍ ഉണ്ടായി, അവിടെയും ദൈവം എന്നെ ഒരു ഉപകരണമായി തിരഞ്ഞെടുത്തില്‍ ഞാന്‍ സന്തോഷിച്ചു.
റോമിലേക്ക് കൊണ്ടു പോയതിന് ശേഷം ആ തിരുവോസ്തിയേപ്പറ്റി ഞാന്‍ അന്വേഷിച്ചിട്ടില്ല. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി സഭയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വത്താണ്. അത് കൂദാശ ചെയ്ത വൈദികന്റെയോ, ഇടവകയിലെ വിശ്വാസികളുടെയോ അവകാശമല്ല. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് തിരു സഭയാണ്. അതുകൊണ്ടുതന്നെ സഭ എന്ത് തീരുമാനം എങ്ങനെ എടുത്താലും അത് ഞാന്‍ അംഗീകരിക്കും. എന്റെ ഉള്ളില്‍ നിറഞ്ഞു നിന്ന ഈശോയുടെ തിരുമുഖം എപ്പോഴും എന്നോട് മന്ത്രിക്കുന്നത് ”നീ ഭയപ്പെടേണ്ട നിന്നോട് കൂടെ ഞാനുണ്ട്” എന്നായിരുന്നു. ആ ഉറപ്പ് മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാണ് ഞാന്‍ ജീവിക്കുന്നതും.
റോമിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വത്തിക്കാന്‍ പ്രതിനിധികള്‍ എന്റെ ഇന്റര്‍വ്യു എടുത്തിരുന്നു. ഭൗതിക ശാസ്ത്രജഞരും, വൈദ്യ ശാസ്ത്രജ്ഞരും, ദൈവ ശാസ്ത്രജ്ഞരും പരിശോധിച്ച് നിഗമനങ്ങള്‍ റോമിലേക്ക് അയക്കുകയും പിന്നീട് റോമിലെ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്ത് ഇതൊരു അസാധാരണ സംഭവമാണെന്ന് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. ഓര്‍ക്കണം, 12 വര്‍ഷം മുന്‍പ് കൂദാശ ചെയ്ത തിരുവോസ്തി ഇപ്പോളും ഭക്ഷ്യയോഗ്യമാണ്! അന്ന് കണ്ട ഈശോയുടെ രൂപവും അതേപടി നില്‍ക്കുന്നു!
ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇത് വത്തിക്കാന്‍ തിരുസംഘം അംഗീകരിച്ച് അത്ഭുതമായി പ്രഖ്യാപിക്കും എന്നൊരു ചിന്ത എനിക്കില്ലായിരുന്നു. കാരണം ഇതെല്ലാം നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം സംഭവിക്കാന്‍ പോകുന്ന കാര്യമല്ലേ, അത് വരും തലമുറകള്‍ അറിയേണ്ട കാര്യമാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഇപ്പോള്‍ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആ അത്ഭുതം അംഗീകരിക്കപ്പെട്ടു എന്നുള്ളത് എന്നെ കണ്ണീരണിയിക്കുന്നു.
വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ ഈ കൊച്ചുദൈവലയം ഇനി ലോകം മുഴുവന്‍ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രമാകും. ദൈവം പ്രത്യേകം തിരഞ്ഞെടുത്ത് ഈ അത്ഭുതത്തിന് സാക്ഷിയാക്കിയ വൈദികനും ഇടവക ജനത്തിനും ഇത് ദൈവാനുഗ്രഹത്തിന്റെയും ആഹ്ലാദത്തിന്റെയും അവസരമാണ്. നമുക്കായി മുറിയപ്പെട്ട് വിശുദ്ധ കുര്‍ബാനായില്‍ ഇന്നും ജീവിക്കുന്ന ക്രിസ്തുവിന്റെ പ്രത്യേക സാക്ഷികളായി ഇവരും മാറിയിരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *