സ്വന്തം ലേഖകന്‍
ഗുജറാത്തിലെ ഒരു ഗ്രാമം ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ് സന്യാസ സമൂഹം ദത്തെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് അതിന് നേതൃത്വം നല്‍കിയിരുന്ന ബ്രദര്‍ ജോസഫ് തുരുത്തിക്കുളങ്ങരയോട് ആഫ്രിക്കയിലേക്ക് പോകാന്‍ പറ്റുമോ എന്ന് ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ്‌സ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ചോദിച്ചത്. കര്‍ത്താവിനുവേണ്ടി ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ ഒരുക്കമായിരുന്ന ബ്രദര്‍ തുരുത്തിക്കുളങ്ങര സമ്മതം അറിയിച്ചു. അധികാരികളിലൂടെ സംസാരിക്കുന്നത് ദൈവമാണെന്ന് അദ്ദേഹത്തിന് നിശ്ചയം ഉണ്ടായിരുന്നു. അങ്ങനെയാണ് 12 വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്രദര്‍ ബോണിഫസ് എന്ന ബ്രദര്‍ ജോസഫ് തുരുത്തിക്കുളങ്ങര ഘാനയില്‍ എത്തിയത്. സെമിനാരിയില്‍ ചേര്‍ന്ന സമയത്ത് ജോസഫ് പേരുകാരായ നിരവധി പേര്‍ ഉണ്ടായിരുന്നതിനാല്‍ ബ്രദര്‍ ബോണിഫസ് എന്ന് പേരു സ്വീകരിച്ചിരുന്നു. കോണ്‍ഗ്രിഗേഷനില്‍ ബ്രദര്‍ ബോണിഫസ് എന്നാണ് വിളിക്കുന്നതെങ്കിലും ഔദ്യോഗിക രേഖകളില്‍ ഇപ്പോഴും ജോസഫ് തുരുത്തിക്കുളങ്ങര എന്നാണ്.
കോഴ്‌സുകള്‍ സൗജന്യം
ഘാനയിലെ ബിഷപ്പിന്റെ ക്ഷണം അനുസരിച്ചാണ് ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ്‌സ് ഘാനയില്‍ എത്തിയത്. വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചുകിടന്നിരുന്ന ടെക്‌നിക്കല്‍ സ്‌കൂള്‍ വീണ്ടും ആരംഭിക്കുകയായിരുന്നു അവരുടെ ദൗത്യം. വിദേശ എന്‍ജിഒ നടത്തിയിരുന്ന സ്‌കൂള്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ വന്ന് അടച്ചുപൂട്ടുകയായിരുന്നു. അത് എങ്ങനെ പുനഃരാംഭിക്കാമെന്ന് ഘാനയിലെ ബിഷപ് ആലോചിക്കുമ്പോഴാണ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ നടത്തുന്നതില്‍ ഏറെ പരിചയമുള്ള ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ്‌സിനെക്കുറിച്ച് അറിയുന്നത്. സാമ്പത്തികവും വിദ്യാഭ്യാസപരമായും ഏറെ പിന്നില്‍നിന്നിരുന്ന ഘാനയിലെ യുവജനങ്ങള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസം നല്‍കി അവരുടെ ഭാവി സുരക്ഷിതമാക്കുക എന്നതായിരുന്നു ബിഷപ്പിന്റെ ലക്ഷ്യം.
ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ്‌സിന്റെ ഘാനയിലേക്കുള്ള കടന്നുവരവ് ആ രാജ്യത്തിന്റെ പുരോഗതിയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് കാരണമായി. ജീവിതം വഴിമുട്ടിനിന്നിരുന്ന അനേകം ചെറുപ്പക്കാര്‍ക്ക് മുമ്പില്‍ സാധ്യതകളുടെ ലോകം തുറക്കുകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞ് സമീപത്തുള്ള മറ്റു രണ്ടു രൂപതകള്‍കൂടി ഇവരുടെ സഹായം തേടി. അങ്ങനെ ഘാനയില്‍ മൂന്ന് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. കോഴ്‌സ് സൗജന്യമാണ്. അതിന്റെ ചെലവ് വഹിക്കുന്നത് ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ്‌സ് സഭയാണ്.
കാര്‍പ്പെന്ററിയും ബില്‍ഡിംഗ് കണ്‍സ്ട്രക്ഷനുമാണ് കൂടുതല്‍ പേരും പഠിക്കുന്നത്. വെല്‍ഡിംഗും ഇലക്ട്രിക്കല്‍സ് കോഴ്‌സും നടത്തുന്നുണ്ട്. രണ്ടുവര്‍ഷത്തെ കോഴ്‌സായ മള്‍ട്ടി സ്‌കില്‍ ട്രെയിനിങ്ങ് എന്നൊരു പ്രോഗ്രാമുണ്ട്. അതില്‍ മൂന്ന് ട്രേഡ് പഠിക്കാം. രണ്ടെണ്ണം ആറുമാസവും മെയിന്‍ കോഴ്‌സ് ഒരുവര്‍ഷവുമാണ്. സാങ്കേതിക പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ ഗവണ്‍മെന്റു തലത്തില്‍ നടത്തുന്നുണ്ടെങ്കിലും മതിയായ പരിശീലനം നല്‍കാനുള്ള സൗകര്യങ്ങളില്ല.
സാധ്യതകളുടെ ലോകം
ഇപ്പോള്‍ ഘാനയിലൂടെ സഞ്ചരിച്ചാല്‍ ഈ മേഖലയിലുള്ള നിരവധി സ്‌മോള്‍സ്‌കെയില്‍ ഇന്‍ഡസ്ട്രികള്‍ കാണാനാകും. അതില്‍ മിക്കവയും ടെക്‌നിക്കല്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളുടെ സ്ഥാപനങ്ങളാണ്. അനേകര്‍ക്ക് തൊഴില്‍ ലഭിച്ചു എന്നുമാത്രമല്ല, രൂക്ഷമായ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും പിടിയിലമര്‍ന്നിരുന്ന രാജ്യത്തിന് സാമ്പത്തിക മേഖലകളില്‍ കുതിച്ചുചാട്ടത്തിന് കാരണമായി. കൂടാതെ, പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് മറ്റൊരു സാധ്യതയും ഇല്ലാതെ വഴിയടഞ്ഞുപോയ അനേകര്‍ക്ക് സാധ്യകതളുടെ ലോകം അതുവഴി തുറന്നുകിട്ടി.
ടെക്‌നിക്കല്‍ സ്‌കൂള്‍ മുമ്പോട്ടുകൊണ്ടുപോകാന്‍ തുടക്കത്തില്‍ ഏറെ പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു. അതിനെയെല്ലാം മിഷനറി കാഴ്ചപ്പാടോടെ അതിജീവിച്ചു. ഡച്ച്‌മെന്‍ രൂപതാ ബിഷപ്പിന്റെ ആവശ്യപ്രകാരം ടെക്‌നിക്കല്‍ സ്‌കൂളിനൊപ്പം ഇപ്പോള്‍ പ്രൈമറി സ്‌കൂളും ആരംഭിച്ചിരിക്കുകയാണ്. എല്‍കെജി, യുകെജി, ഒന്ന് എന്നീ ക്ലാസുകളാണ് ഇപ്പോഴുള്ളത്. കൂടുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടത്തിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഇവിടുത്തെ ആളുകളുടെ സാമ്പത്തികാവസ്ഥ വളരെ പിന്നോക്കമാണ്. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും കാര്യമായ ഡവലപ്‌മെന്റ് പ്രൊജക്ടുകളൊന്നും ഉണ്ടാകുന്നില്ല. സ്വര്‍ണം, ബോക്‌സൈറ്റ്, മഗ്നീഷ്യം, പെട്രോളിയം പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ രാജ്യമാണിത്. വ്യവസായികമായ അതിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല; ബ്രദര്‍ ജോസഫ് തുരുത്തിക്കുളങ്ങര പറയുന്നു. ഇവിടെ കൂലി കുറവായതുകൊണ്ട് പുറത്തുനിന്നുള്ള കമ്പനികള്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്. ഘാനക്ക് ഭൂവിസ്തൃതി ഉണ്ടെങ്കിലും അതു ഫലപ്രദമായി ഉപയോഗിക്കാനുള്ള കാഴ്ചപ്പാടില്ല. കുറച്ചു സ്ഥലം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
സ്വപ്‌നങ്ങള്‍ ഇല്ലാത്തവര്‍
കുടുംബത്തിന് വലിയ പ്രാധാന്യമില്ലാത്ത നാടാണിത്. പ്രായപൂര്‍ത്തിയായവര്‍ വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നത് പതിവാണ്. കുറച്ചുകഴിയുമ്പോള്‍ പിരിയുന്നതും രണ്ടു പേരും പുതിയ പങ്കാളികളെ കണ്ടെത്തുന്നതും സാധാരണ സംഭവങ്ങള്‍ മാത്രം. അങ്ങനെ വരുമ്പോള്‍ മക്കളുടെ ഉത്തരവാദിത്വം ഗ്രാന്റ്‌പേരന്‍സിനാകും. അതിനാല്‍ത്തന്നെ മക്കള്‍ക്ക് മാതാപിതാക്കളോട് അടുപ്പം ഉണ്ടാകാറില്ല. മാതാപിതാക്കള്‍ക്ക് മക്കളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തയൊന്നുമില്ല. വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടായിരിക്കാം മക്കളുടെ ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ അവര്‍ക്ക് ഇല്ലാതെപോകുന്നത്.
തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ അഞ്ചേരിയിലാണ് ബ്രദര്‍ ജോസഫിന്റെ വീട്. മരിയാപുരം മലബാര്‍ മിഷനറി ബ്രദേഴ്‌സിന്റെ ഹൗസ് വീടിനടുത്തുണ്ട്. അവിടെ വേദോപദേശം പഠിക്കാനും അള്‍ത്താര ബാലനായുമൊക്കെ സ്ഥിരം പോകാറുണ്ടായിരുന്നു. വടക്കേന്ത്യയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, കപ്പൂച്ചിന്‍ ബ്രദേഴ്‌സൊക്കെ അവിടെ സന്ദര്‍ശനത്തിന് വരുമ്പോള്‍ പങ്കുവയ്ക്കപ്പെട്ട അനുഭവങ്ങള്‍ കേട്ടാണ് മിഷനറിയാകണമെന്നുള്ള ആഗ്രഹം ഉണ്ടായത്.
ആരോഗ്യമില്ലാത്ത
ആരോഗ്യമേഖല
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബ്രദര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ടെക്‌നിക്കല്‍ സ്‌കൂളിന്റെ ഇന്‍ചാര്‍ജായിട്ടായിരുന്നു മുംബെയില്‍ എത്തിയത്. തുടര്‍ന്ന് ആ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലും മനേജരുമായി. തുടര്‍ന്ന് ആന്ധ്രയിലേക്കും 2001-ല്‍ഗുജറാത്തിലേക്കും പോയി. അവിടെവച്ചാണ് ഫ്രാന്‍സിസ്‌കന്‍സിന്റെ നേതൃത്വത്തില്‍ ഒരു വില്ലേജ് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമധേയത്തില്‍ ദത്തെടുത്തത്. പ്രൊജക്ടിന്റെ നടത്തിപ്പു ചുമതലയാണ് ബ്രദര്‍ ജോസഫിനെ ഏല്പിച്ചത്. ഗുജറാത്തി ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും ഗുജറാത്തിലെ പ്രവര്‍ത്തനപരിചയവും കണക്കിലെടുത്താണ് ആ ഉത്തരവാദിത്വം ഏല്പിക്കപ്പെട്ടത്. പ്രൊജക്ടിന്റെ ഭാഗമായി മൂന്നു വര്‍ഷംകൊണ്ട് 227 വീടുകള്‍ നിര്‍മിച്ചു നല്‍കി. അതിനിടയിലാണ് ഘാനയിലേക്കുള്ള വിളി എത്തിയത്.
അടിസ്ഥാന സൗകര്യവികസനങ്ങളുടെ കാര്യത്തില്‍ പിന്നാക്കാവസ്ഥയിലാണ് ഘാന. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളാണ് എവിടെയും. ആരോഗ്യമേഖലയില്‍ വളരെ പിന്നിലാണ്. പ്രകൃതിക്ഷോഭങ്ങള്‍ കുറഞ്ഞ സ്ഥലമാണ് ഘാന. നൂറു വര്‍ഷമേ ആയിട്ടുള്ള ഘാനയില്‍ വിശ്വാസം എത്തിയിട്ട്. ടിന്‍ഷീറ്റുകൊണ്ട് നിര്‍മിച്ച ചെറിയ ദൈവാലയങ്ങളാണ്.
ഇന്ത്യയില്‍നിന്ന് എത്തിയ സിസ്റ്റേഴ്‌സ് അടക്കമുള്ള മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ വഴിയായി ജനങ്ങളുടെ കാഴ്ചപ്പാടുകളിലും ജീവിത രീതികളിലും ധാര്‍മികതയിലുമൊക്കെ ഏറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞുവെന്ന് ബ്രദര്‍ തുരുത്തികുളങ്ങര പറയുന്നു. പൊതുസമൂഹവും ഗവണ്‍മെന്റും മിഷനറിമാരുടെ സേവനങ്ങളെ ഏറെ ആദരവോടെയാണ് കാണുന്നത്.
ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ്‌സ് സഭയില്‍ അംഗമായി വിവിധ രാജ്യങ്ങളില്‍ ഈശോയുടെ സുവിഷേത്തിന്റെ മിഷനറിമാരാകാന്‍ താല്പര്യമുള്ള യുവാക്കള്‍ ബന്ധപ്പെടുക: +233546080364, 8291445210
Leave a Comment
Your email address will not be published. Required fields are marked with *