Follow Us On

18

October

2025

Saturday

ഒക്‌ടോബര്‍ 19, മിഷന്‍ ഞായറില്‍, ലിയോ 14-ാമന്‍ മാര്‍പാപ്പ ഏഴ് പേരെ വിശുദ്ധരായി പ്രഖ്യാപിക്കും

ഒക്‌ടോബര്‍ 19, മിഷന്‍ ഞായറില്‍, ലിയോ 14-ാമന്‍ മാര്‍പാപ്പ ഏഴ് പേരെ വിശുദ്ധരായി പ്രഖ്യാപിക്കും

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ 19-ന്, ലിയോ 14 ാമന്‍ മാര്‍പാപ്പ ഏഴ് വാഴ്ത്തപ്പെട്ടവരെ  വിശുദ്ധരായി പ്രഖ്യാപിക്കും. വെനസ്വേലയില്‍ നിന്ന് ആദ്യമായി വിശുദ്ധ പദവിയിലേക്ക് ഉയിര്‍ത്തപ്പെടുന്ന ഡോ. ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ്, സിസ്റ്റര്‍ മരിയ ഡെല്‍ മോണ്ടെ കാര്‍മെലോ റെന്‍ഡിലസ് മാര്‍ട്ടിനെസ്,  പപ്പുവ ന്യൂ ഗനിയില്‍ നിന്നുള്ള ആദ്യ വിശുദ്ധനും രക്തസാക്ഷിയുമായ പീറ്റര്‍ റ്റൊ റോട്ട്, സിസ്റ്റര്‍ മരിയ ട്രോന്‍കാറ്റി, സിസ്റ്റര്‍ വിസെന്‍സ മരിയ പൊളോണി, സാത്താന്റെ പുരോഹിതാനായി പ്രവര്‍ത്തിച്ചശേഷം മാനസാന്തരപ്പെട്ട് ഡൊമിനിക്കന്‍ മൂന്നാംസഭാംഗമായ ബാര്‍ട്ടോലോ ലോംഗോ, ആര്‍ച്ചുബിഷപ് ഇഗ്‌നാസിയോ മലോയാന്‍  എന്നിവരെയാണ്  പാപ്പ വിശുദ്ധരായി  പ്രഖ്യാപിക്കുന്നത്.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ രാവിലെ 10:30 ന് (റോം സമയം)  പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയോടനുബന്ധിച്ചാവും വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്.

ഡോ. ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് സിസ്‌നെറോസ്

‘പാവങ്ങളുടെ ഡോക്ടര്‍’ എന്നറിയപ്പെടുന്ന ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് സിസ്‌നെറോസ് 1864 ഒക്ടോബര്‍ 26-ന് ട്രൂജില്ലോ (വെനിസ്വേല) സംസ്ഥാനത്തെ ഇസ്‌നോട്ടു നഗരത്തില്‍ ജനിച്ചു. തന്റെ അറിവും വിശ്വാസവും സംയോജിപ്പിച്ചുകൊണ്ട് രോഗികളെയും ദരിദ്രരെയും സേവിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. 1919-ല്‍, 54-ാം വയസില്‍, ഒരു ദരിദ്ര വൃദ്ധയ്ക്ക് മരുന്ന് വാങ്ങാന്‍ പോകുമ്പോള്‍ അപകടത്തില്‍പ്പെട്ട് അദ്ദേഹം മരിച്ചു.
2017-ല്‍ തലയില്‍ വെടിയേറ്റ യാക്‌സുറി സോളോര്‍സാനോ എന്ന പെണ്‍കുട്ടിയുടെ രോഗശാന്തിയാണ് അദ്ദേഹത്തിന്റെ വാഴ്ത്തപ്പെട്ട പദവിക്കായി വത്തിക്കാന്‍ അംഗീകരിച്ച അത്ഭുതം.അദ്ദേഹത്തിന്റെ മധ്യസ്ഥതയാല്‍ അനന്തരഫലങ്ങളൊന്നും അനുഭവിക്കാതെ യാക്‌സുറി സൗഖ്യം പ്രാപിച്ചു.
2025 ഫെബ്രുവരിയില്‍, രണ്ടാമത്തെ അത്ഭുതത്തിന്റെ ആവശ്യകത ഒഴിവാക്കി അദ്ദേഹത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് അംഗീകാരം നല്‍കി.  വെനിസ്വേലന്‍ വംശജനായ ആദ്യത്തെ വിശുദ്ധനാണ് ഡോ. ജോസ് ഹെര്‍ണാണ്ടസ്.

മദര്‍ കാര്‍മെന്‍ റെന്‍ഡൈല്‍സ് മാര്‍ട്ടിനെസ്
മദര്‍ കാര്‍മെന്‍ റെന്‍ഡൈല്‍സ് 1903-ല്‍ വെനിസ്വേലയിലെ കാരക്കാസില്‍ ജനിച്ചു. 1965-ല്‍ പരിശുദ്ധ സിംഹാസനം അംഗീകരിച്ച യേശുവിന്റെ സേവകരുടെ സഭ സ്ഥാപിച്ചു. 1977-ല്‍ അന്തരിച്ച മദര്‍ കാര്‍മെന്റെ മധ്യസ്ഥതയില്‍ 2003-ല്‍ സംഭവിച്ച ഒരു വെനിസ്വേലന്‍ ഡോക്ടറുടെ  രോഗശാന്തി വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനായി വത്തിക്കാന്‍ അംഗീകരിച്ചു. 2018-ല്‍ ‘ഇഡിയൊപാത്തിക് ട്രൈവെന്‍ട്രിക്കുലാര്‍ ഹൈഡ്രോസെഫാലസ്’ ബാധിച്ച ഒരു യുവതിയുടെ രോഗശാന്തി വത്തിക്കാന്‍ അംഗീകരിച്ചതോടെ വെനിസ്വേലയില്‍ നിന്നുള്ള ആദ്യ വനിത വിശുദ്ധയായി മദര്‍ കാര്‍മെന്‍ റെന്‍ഡൈല്‍സ് മാറും.

പീറ്റര്‍ റ്റൊ റോട്ട്
1912-ല്‍ പപ്പുവ ന്യൂ ഗിനിയയില്‍ ജനിച്ച അല്‍മായ വിശ്വാസിയും മതബോധനകനുമായ പീറ്റര്‍ റ്റൊ റോട്ട് ഈ രാജ്യത്ത് നിന്നുള്ള ആദ്യ വിശുദ്ധനാണ്. രണ്ടാം ലോകമഹായുദ്ധക്കാലത്ത്, 1941 മുതല്‍ 1945 വരെ നടന്ന ജാപ്പനീസ് അധിനിവേശകാലത്ത് വൈദികരുടെ അഭാവത്തില്‍ അദ്ദേഹം  ജനങ്ങള്‍ക്ക് അജപാലനപരമായ ശുശ്രൂഷകള്‍ ലഭ്യമാക്കി.
ക്രിസ്തുമതത്തിന്റെ സ്വാധീനം ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തില്‍, ജാപ്പനീസ് അധികാരികള്‍ ദ്വീപില്‍ ബഹുഭാര്യത്വം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്ത പീറ്റര്‍ റ്റൊ റോട്ട് വിവാഹത്തിന്റെ പവിത്രത കാത്ത് സൂക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.  1945-ല്‍, ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ വെച്ച്  പീറ്റര്‍ റ്റൊ റോട്ട് രക്തസാക്ഷിത്വം വരിച്ചു.

സിസ്റ്റര്‍ മരിയ ട്രോന്‍കാറ്റി
1883-ല്‍ ഇറ്റലിയിലെ ബ്രെസിയയിലാണ്  മരിയയുടെ ജനനം. ഒരു സലേഷ്യന്‍ സന്യാസിനിയായ മരിയ ട്രോന്‍കാറ്റി ഒന്നാം ലോകമഹായുദ്ധകാലത്ത് റെഡ് ക്രോസ് നഴ്സും പിന്നീട് കിഴക്കന്‍ ഇക്വഡോറില്‍ ഒരു മിഷനറിയുമായിരുന്നു. അവിടെ കുടിയേറ്റക്കാരും തദ്ദേശീയരും തമ്മിലുള്ള അനുരഞ്ജനത്തിനായി പ്രവര്‍ത്തിച്ചു.
ഇക്വഡോറിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഒരു കര്‍ഷകനും മരപ്പണിക്കാരനുമായ വ്യക്തിക്ക് ലഭിച്ച് അത്ഭുത സൗഖ്യമാണ് മരിയ ട്രോന്‍കാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനായി വത്തിക്കാന്‍  അംഗീകരിച്ച അത്ഭുതം. അദ്ദേഹത്തിന്റെ തലയോട്ടിക്ക് ആഴത്തിലുള്ള ക്ഷതം സംഭവിച്ച് പക്ഷാഘാതം ഉണ്ടായി. തുടര്‍ന്ന് സംസാരശേഷിയും നഷ്ടപ്പെട്ടു.  അദ്ദേഹം സുഖം പ്രാപിക്കുമെന്ന് സ്വപ്‌നത്തില്‍ സിസ്റ്റര്‍ മരിയ ഉറപ്പുനല്‍കി. ആ വാഗ്ദാനം അനുസരിച്ച് പുലര്‍ച്ചെയോടെ അദ്ദേഹം സംസാരിക്കാനും വീണ്ടും നടക്കാനും തുടങ്ങി.

സിസ്റ്റര്‍ വിസെന്‍സ മരിയ പോളോണി
1802-ല്‍ ഇറ്റലിയിലെ വെറോണയില്‍ ജനിച്ച വിസെന്‍സ മരിയ പോളോണി, രോഗികളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സേവിക്കുന്നതിനായി  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് മേഴ്സി സ്ഥാപിച്ചു.   വിശുദ്ധമായ ജീവിതം നയിച്ച് വിസെന്‍സ മരിയ പോളോണി 1855-ല്‍ അന്തരിച്ചു.
വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ശസ്ത്രക്രിയയ്ക്കിടെ കടുത്ത രക്തസ്രാവത്തില്‍ നിന്ന് സുഖം പ്രാപിച്ച ചിലിയന്‍ സ്ത്രീ ഔഡെലിയ പാരയുടെ രോഗസൗഖ്യമാണ് വിസെന്‍സ മരിയ പോളോണിയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി വത്തിക്കാന്‍ അംഗീകരിച്ച അത്ഭുതം.

ബാര്‍ട്ടോലോ ലോംഗോ
സാത്താനിക ആചാരങ്ങളും ആരാധന രീതികളും പിന്തുടര്‍ന്ന സാത്താനിക പുരോഹിതനായി പ്രവര്‍ത്തിച്ചശേഷം മാനസാന്തരപ്പെട്ട് കത്തോലിക്ക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ബാര്‍ട്ടോലോ ലോംഗോ അനിതരസാധരണനായ വിശുദ്ധനാണ്.
ഡൊമിനിക്കന്‍ മൂന്നാം സഭാംഗമായി മാറിയ ബാര്‍ട്ടോലോ ലോംഗോ, പോംപൈയിലെ (ഇറ്റലി) ഔവര്‍ ലേഡി ഓഫ് ദ റോസറി കൂട്ടായ്മ സ്ഥാപിച്ചു.
ദരിദ്രരെ സഹായിക്കുന്നതിനായി സ്വയം സമര്‍പ്പിച്ച ബാര്‍ട്ടോലോ ലോംഗോ, 20-ാം നൂറ്റാണ്ടിലെ  ജപമാല ഭക്തിയുടെ ഏറ്റവും വലിയ പ്രചാരകരില്‍ ഒരാളായും അംഗീകരിക്കപ്പെടുന്നു.

ആര്‍ച്ചുബിഷപ് ഇഗ്‌നേഷ്യോ മലോയാന്‍

മിഡയിലെ കത്തോലിക്കാ രൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്നു ഇഗ്നേഷ്യോ മലോയാന്‍ 1869-ല്‍ മാര്‍ഡിനില്‍ (ഇന്നത്തെ തുര്‍ക്കി) ജനിച്ചു. 1914 മുതല്‍ ഒന്നാം ലോകമഹായുദ്ധസമയത്ത്, ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അര്‍മേനിയന്‍ ജനതയെ നിര്‍ബന്ധിതമായി നാടുകടത്തുകയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അവരില്‍ ഭൂരിഭാഗവും കത്തോലിക്കരായിരുന്നു.  അന്ന് കൊല്ലപ്പെട്ട ലക്ഷക്കണക്കിന് ആളുകളില്‍ ഒരാളായിരുന്നു ആര്‍ച്ചുബിഷപ് ഇഗ്‌നേഷ്യസ് മലോയന്‍. വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള തുര്‍ക്കികളുടെ ഉത്തരവിനെ നിരാകരിച്ച ആര്‍ച്ചുബിഷപ്പിനെ 1915-ല്‍ ഓട്ടോമാന്‍ സൈന്യം വധിച്ചു.
വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വംവരിച്ച ആര്‍ച്ചുബിഷപ് ഇഗ്നേഷ്യോ മലോയാനെ വിശുദ്ധനായി പ്രഖ്യാപിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 2025 മാര്‍ച്ചില്‍ അനുവാദം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?