Follow Us On

01

February

2025

Saturday

ഡിസംബർ 26: വിശുദ്ധ എസ്തപ്പാനോസ്

സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ എസ്തപ്പാനോസ്. വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വർഷങ്ങൾക്കുശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്. അപ്പസ്‌തോലിക പ്രവർത്തനങ്ങളിലെ സൂചനകൾ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന കാര്യം എടുത്ത് കാണിക്കുന്നു. നഗര മതിലിനു പുറത്തു വച്ച് വിശുദ്ധനെ കല്ലെറിയുകയും, തന്റെ ഗുരുവിനേപോലെ തന്റെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് വിശുദ്ധൻ മരണം വരിച്ചു.
അപ്പസ്‌തോലൻമാരെ സഹായിക്കുവാനും, അവരുടെ സുവിശേഷ പ്രവർത്തനങ്ങൾ ലഘൂകരിക്കുവാനും വേണ്ടി മുന്നിട്ടിറങ്ങിയ ഏഴ് പേരിൽ ഒരാളാണ് വിശുദ്ധ എസ്തപ്പാനോസ്. അദ്ദേഹം വിശ്വാസത്താലും, പരിശുദ്ധാത്മാവിനാലും നിറഞ്ഞ പുണ്യാത്മാവായിരുന്നു. മഹത്വവും ശക്തിയും നിറഞ്ഞവൻ. അപ്പസ്‌തോലിക തീക്ഷണതയാലും, ദൈവീക വരങ്ങളാലും അനുഗ്രഹിക്കപ്പെട്ട ദൈവീക മനുഷ്യനായി വിശുദ്ധൻ വിളങ്ങുന്നു. ക്രിസ്തുവിന്റെ ആദ്യ സാക്ഷി എന്ന നിലയിൽ അദ്ദേഹം തന്റെ ശത്രുക്കളെ ധൈര്യപൂർവ്വം നേരിടുകയും ക്രിസ്തുവിന്റെ വാഗ്ദാനം നിറവേറപ്പെടുകയും ചെയ്തു. ”എസ്തപ്പാനോസുമായുള്ള തർക്കത്തിൽ അദ്ദേഹത്തിന്റെ ബുദ്ധിയേയും, ജ്ഞാനത്തേയും, അദേഹത്തിന്റെ വാക്കുകളിലെ ആത്മാവിനെയും പ്രതിരോധിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.”
സ്വന്തം ജീവൻ തന്നെ ത്യജിക്കുവാൻ തയ്യാറാകും വിധം, ക്രിസ്തുവിനെപ്പോലെ തന്നെ തന്റെ കൊലയാളികൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ക്രിസ്തുവിനെ അനുകരിച്ചവൻ, എന്നാണ് ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിനെക്കുറിച്ച് ആരാധന ക്രമത്തിൽ പരാമർശിച്ചിരിക്കുന്നത്. ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസം വിശുദ്ധന്റെ നാമഹേതു തിരുനാളായി അംഗീകരിച്ചതിലൂടെ തിരുസഭ ഈ ശിക്ഷ്യനും ഗുരുവും തമ്മിലുള്ള സാദൃശ്യത്തെ എടുത്ത് കാണിക്കുകയും വീണ്ടെടുപ്പിന്റെ മിശിഹായായി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?