അപകടങ്ങളെയും മറ്റുള്ളവരുടെ വിധികളെയും ഭയപ്പെടാതെ എലിസബത്തിന്റെ അടുത്തേക്ക് മറിയം നടത്തിയ യാത്ര ദൈവം മറിയത്തിന് നല്‍കിയ വെളുപ്പെടുത്തലിനോടുള്ള മറിയത്തിന്റെ പ്രത്യുത്തരമായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബൈബിളില്‍ ദൈവം വിളിക്കുന്ന എല്ലാവരും ഇതു തന്നെയാണ് ചെയ്യുന്നതായി നാം കാണുന്നതെന്ന് പൊതുദര്‍ശനപരിപാടിയോട് അനുബ്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. പരിധിയില്ലാതെ തന്നെത്തന്നെ നല്‍കിക്കൊണ്ട് മാത്രമേ നമുക്ക് മുമ്പില്‍ വെളുപ്പെടുത്തിയ ദൈവത്തോട് നമുക്ക് പ്രത്യുത്തരിക്കാന്‍ സാധിക്കൂ. ഇസ്രായേലിന്റെ മകളായ മറിയം സ്വന്തം സുരക്ഷിതത്വം തേടുന്നില്ല. കാരണം നിങ്ങള്‍ സ്‌നേഹിക്കപ്പെടുന്നുവെന്ന് തോന്നുമ്പോള്‍, സ്‌നേഹത്തെ മുന്നോട്ട് ചലിപ്പിക്കുന്ന ഒരു ശക്തി നിങ്ങള്‍ അനുഭവിക്കുന്നു. അപ്പസ്‌തോലനായ പൗലോസ് പറയുന്നത് പോലെ, ‘…. ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു.’ (2 കോറി 5:14), അത് നമ്മെ തള്ളിവിടുന്നു, അത് നമ്മെ ചലിപ്പിക്കുന്നു.
മറിയം, എലിസബത്ത് എന്നീ രണ്ട് സ്ത്രീകളുടെ കൂടിക്കാഴ്ച അതിശയകരമായ ഫലമാണുളവാക്കുന്നത്: എലിസബത്തിനെ അഭിവാദ്യം ചെയ്യുന്ന ‘കൃപ നിറഞ്ഞ’ ശബ്ദം അവളുടെ ഉദരത്തിലെ കുഞ്ഞില്‍ ഒരു പ്രവാചകപരമായ ചലനമുളവാക്കുകയും എലിസബത്തിന്റെ ഇരട്ട അനുഗ്രഹാശംസക്ക് കാരണമാവുകയും ചെയ്യുന്നു. ‘സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവളാണ്, നിന്റെ ഉദരഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടനാണ്’, ‘കര്‍ത്താവ് അരുളി ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി’ എന്നീ വചനങ്ങളിലൂടെയാണ് എലിസബത്ത് മറിയത്തെ അനുഗ്രഹിച്ചത്. തന്റെ പുത്രന്‍ മിശിഹാ ആണെന്ന് തിരിച്ചറിഞ്ഞ മറിയം തന്നെക്കുറിച്ചല്ല, ദൈവത്തെക്കുറിച്ചാണ് പിന്നെ സംസാരിക്കുന്നത്. വിശ്വാസവും പ്രത്യാശയും സന്തോഷവും നിറഞ്ഞ ഒരു ഗാനമായി അത് മറിയത്തില്‍ നിന്നുയരുന്നു. മറിയത്തിന്റെ സ്‌തോത്രഗീതം സഭയുടെ സായാഹ്ന പ്രാര്‍ത്ഥനയില്‍ ദിവസവും പ്രതിധ്വനിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു.
ദൈവത്തിന്റെ എളിയദാസിയായ മറിയത്തിന്റെ ഹൃദയത്തില്‍ നിന്നുയരുന്ന സ്‌തോത്രഗീതം ഇസ്രായേലിന്റെ പ്രാര്‍ത്ഥകളുടെ ആകത്തുകയും പൂര്‍ത്തീകരണവുമാണ്. തിരുവചനങ്ങളുടെ പ്രതിധ്വനി ഉടനീളം മുഴങ്ങുന്ന സ്‌തോത്രഗീതത്തിലൂടെ ഇസ്രായേലിന്റെ പിതാക്കന്‍മാരോടൊപ്പം ചേര്‍ന്നുകൊണ്ട് മറിയം എളിയവരോടുള്ള ദൈവത്തിന്റെ കരുണയെ വാഴ്ത്തുന്നു. ഈസ്റ്ററിന്റെ പ്രമേയം തുളുമ്പിനില്‍ക്കുന്ന മറിയത്തിന്റെ സ്‌തോത്രഗീതം രക്ഷയുടെ ഗാനം കൂടെയായി മാറുന്നു. ഭാവിയെ ഉദരത്തില്‍ വഹിക്കുന്ന വര്‍ത്തമാനകാലത്തിന്റെ സ്ത്രീയായ മേരി ഭൂതകാലത്തിന്റെ കൃപയെക്കുറിച്ച് വാഴ്ത്തുന്ന ഗാനമാണ് ‘മാഗ്നിഫിക്കാത്ത്’. സ്‌തോത്രഗീതത്തിന്റെ ആദ്യഭാഗത്ത് ദൈവജനത്തിന്റെ പ്രതിനിധിയായ മറിയം ദൈവത്തിന്റെ പ്രവൃത്തികളെ വാഴ്ത്തുന്നു. രണ്ടാം ഭാഗം ഇസ്രായേല്‍ മക്കളുടെ ചരിത്രത്തില്‍ പിതാവ് നടത്തുന്ന ഇടപെടലിലൂടെ വികാസം പ്രാപിക്കുന്നു, തലമുറതലമുറയായി ഉടമ്പടിയോട് വിശ്വസ്തത പുലര്‍ത്തിയ ജനത്തിന് കരുണാര്‍ദ്ര സ്‌നേഹം ചൊരിഞ്ഞ ദൈവത്തിന്റെ രക്ഷ ജനത്തെ പാപങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ അയക്കപ്പെട്ട പുത്രനിലൂടെയാണ് പൂര്‍ണമായി വെളിപ്പെട്ടതെന്ന് പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *