Follow Us On

03

June

2025

Tuesday

ഉക്രെയ്‌നില്‍ സമാധാനത്തിന് ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പ;സെലെന്‍സ്‌കിയുമായി സംസാരിച്ചു

ഉക്രെയ്‌നില്‍ സമാധാനത്തിന് ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പ;സെലെന്‍സ്‌കിയുമായി സംസാരിച്ചു

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ പാപ്പയും ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയും ഫോണില്‍ ആശയവിനിമയം നടത്തി. ഉക്രെയ്നില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള മാര്‍പ്പാപ്പയുടെ  അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഈ സംഭാഷണം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍, പാപ്പ ഉക്രെയ്നില്‍ സമാധാനത്തിനായി ആഹ്വാനം ചെയ്തിരുന്നു.

ഫോണ്‍ സംഭാഷണത്തിന് ശേഷം, പ്രസിഡന്റ് സെലന്‍സ്‌കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മാര്‍പാപ്പയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഉക്രെയ്നിലെ സമാധാനത്തിനു വേണ്ടിയുള്ള മാര്‍പാപ്പയുടെ വാക്കുകള്‍ വിലമതിക്കുന്നുവെന്നും റഷ്യ നാടുകടത്തിയ ആയിരക്കണക്കിന്  ഉക്രേനിയന്‍ കുട്ടികളെ തിരികെ കൊണ്ടുവരുന്നതിനായി വത്തിക്കാന്റെ സഹായം പ്രതീക്ഷിക്കുന്നതായും സെലെന്‍സ്‌കി വ്യക്തമാക്കി.

30 ദിവസത്തേക്ക് പൂര്‍ണമായും നിരുപാധികമായ വെടിനിര്‍ത്തല്‍ ആരംഭിക്കാനുള്ള ഉക്രെയ്‌ന്റെയും പങ്കാളികളുടെയും സന്നദ്ധത  സെലെന്‍സ്‌കി പാപ്പയെ അറിയിച്ചു. കൂടാതെ, എല്ലാ ചര്‍ച്ചകള്‍ക്കും ഉക്രെയ്ന്‍ തയാറാണെന്നും, യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ഭാഗത്ത് നിന്ന് സമാനമായ നടപടികള്‍ ഉക്രെയ്ന്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രെയ്ന്‍ സന്ദര്‍ശിക്കാനായി പാപ്പയെ ക്ഷണിച്ചതായി സെലെന്‍സ്‌കി അറിയിച്ചു. അത്തരം ഒരു സന്ദര്‍ശനം വിശ്വാസികള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കുമുള്ള യഥാര്‍ത്ഥ പ്രത്യാശയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?