Follow Us On

30

June

2025

Monday

കരുണയുടെ കാവലാള്‍

കരുണയുടെ  കാവലാള്‍

സിസ്റ്റര്‍ സോണിയ തെരേസ് ഡിഎസ്‌ജെ

എളിമയുടെ രാജകുമാരനായ ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിലെ ഉയര്‍പ്പു തിരുന്നാളിന്റെ പിറ്റേദിവസം തന്നെ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ പലര്‍ക്കും വല്ലാത്ത ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. ഇനി ഇങ്ങനെ ഒരു മാര്‍പാപ്പയെ തിരുസഭയുടെ തലവനായി കിട്ടുമോ എന്നായിരുന്നു ഭൂരിഭാഗം വിശ്വാസികളുടെയും ആശങ്ക. ‘കാത് കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും’ എന്ന പഴമൊഴി പോലെ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായ ലിയോ പതിനാലാമന്‍ പാപ്പ തീര്‍ച്ചയായും മറ്റൊരു ചരിത്ര പുരുഷനായിത്തീരുമെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തമാകുന്നുണ്ട്.

സാധ്യതകളെയും പ്രവചനങ്ങളെയും എല്ലാം തൂത്തുവാരി എറിഞ്ഞാണ് ഈ ലോകത്തിലേക്ക് സമാധാനത്തിന്റെ ദൂതനായി ലിയോ പതിനാലാമന്‍ പാപ്പ കടന്നുവന്നത്. ലോകത്തെ ഏറ്റവും സമ്പന്നമായ ഒരു രാജ്യത്തില്‍ നിന്ന് ആണെങ്കിലും 20 വര്‍ഷക്കാലം നോര്‍ത്ത് പെറുവില്‍ മിഷണറി വൈദികനായും മെത്രാനായും സേവനം അനുഷ്ഠിച്ചിട്ടുള്ള മാര്‍പാപ്പയുടെ മിഷണറി ജീവിതം ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹം ആടുകളുടെ ഇടയില്‍ വസിക്കുന്ന ഒരു ഇടയനായാണ്.

പേരിന്റെ പിന്നില്‍
കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് തന്റെ പേരിന് ഒപ്പം ഫ്രാന്‍സിസ് എന്ന പേര് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഫ്രാന്‍സിസ് രണ്ടാമന്‍ എന്ന പേര് സ്വീകരിക്കാതെ ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ചത് എന്ന് അല്പം അതിശയത്തോടെ തന്നെ ആലോചിച്ചപ്പോള്‍ മനസിലേക്ക് ഓടിയെത്തിയത്, അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ഉറ്റ സുഹൃത്തും സന്തത സഹചാരിയും ആയിരുന്നു ലിയോ ആണ്. ഫ്രാന്‍സിസിന്റെ അടുത്ത സുഹൃത്തായ ലിയോയുടെ പേര് സ്വീകരിക്കുന്നതിലൂടെ ഫ്രാന്‍സിസ് പാപ്പയുമായുള്ള ഹൃദയ ഐക്യത്തിന്റെ സൂചനയായും ഈ പേരിനെ കാണാം. ലിയോ പതിനാലാമന്‍ പാപ്പ പൈതൃക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന വ്യക്തിയാണെങ്കിലും പ്രവൃത്തികള്‍ കൊണ്ടും ലാളിത്യം കൊണ്ടും ഫ്രാന്‍സിസ് പാപ്പയോട് ചേര്‍ന്നു പോകുന്ന ഒരു പ്രകൃതം തന്നെയാണ്. അതിനേക്കാള്‍ ഉപരി ഒരു പക്ഷേ അസീസിയിലെ ഫ്രാന്‍സിസിനേക്കാള്‍ ഒരു പിടി താഴ്ന്നു നിന്ന ലിയോയെപ്പോലെ ഗുരുവിനെക്കാള്‍ (ഫ്രാന്‍സിസ് പാപ്പ) അല്പം താഴ്ന്നു നില്‍ക്കാന്‍ ആയിരിക്കും ലിയോ പതിനാലാമനും ആഗ്രഹിക്കുന്നത്.

എളിമയും ലാളിത്യവും
ആത്മീയ നേതാക്കന്മാര്‍ ഇല്ലാതെ ഉറക്കത്തിലാണ്ടു കിടന്ന പെറുവിലെ ഉള്‍പ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാന്‍ റോഡുകളോ വാഹനങ്ങളോ ഇല്ല എന്നുപറഞ്ഞ് പരിതപിച്ച് ഇരിക്കാതെ ദിവസവും കിലോമീറ്ററുകള്‍ കുതിരപ്പുറത്ത് സഞ്ചരിച്ച് തന്റെ അജഗണങ്ങളെ തേടി അലഞ്ഞ റോബര്‍ട്ട് ഫ്രാന്‍സിസ് എന്ന മെത്രാന്‍ സുവിശേഷത്തിലെ നല്ല ഇടയന്റെ പ്രതീകമാണ്. ആവശ്യത്തിന് വൈദികര്‍ ഇല്ലാതിരുന്നതുകൊണ്ട് ജനങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നോക്കുവാന്‍ അല്മായരെ പരിശീലിപ്പിച്ച് പെറുവിലെ ഇടവകകള്‍ സജീവമാക്കി.

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ജനസാഗരത്തെ അഭിസംബോധന ചെയ്തതിനുശേഷം കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ താന്‍ താമസിച്ചിരുന്ന പാലസിലേക്ക് മാര്‍പാപ്പ ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തുവാനായി തിരക്കിട്ട് പോകുന്ന വഴി അദ്ദേഹത്തെ അറിയുന്ന ഏതാനും ആള്‍ക്കാരെ കണ്ടപ്പോള്‍, സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തി, അവരുമായി അല്പ നേരം സംസാരിക്കുകയും അവര്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യുന്നതിനിടയില്‍, മിഖേല എന്ന ഒരു പെണ്‍കുട്ടി മാര്‍പ്പാപ്പയുടെ നേരെ ഒരു പുസ്തകം നീട്ടിക്കൊണ്ട് ചോദിച്ചു:

‘പാപ്പായുടെ ഒപ്പും അനുഗ്രഹവും തരുമോ?’ വേഗം തന്നെ മാര്‍പാപ്പ ആ പുസ്തകം വാങ്ങിച്ചു കൊണ്ട് ‘ആദ്യ ഒപ്പിടല്‍ പരീക്ഷണം ആണല്ലോ’ എന്ന തമാശയോടെ, മിഖേല എന്ന് എങ്ങനെ ആണ് എഴുതുന്നത്? ഇ യുടെ ഒപ്പം ഒ ഉണ്ടോ എന്ന് വളരെ ലാഘവത്തില്‍ ചോദിച്ചുകൊണ്ട് ആ പെണ്‍കുട്ടി കൊടുത്ത പുസ്തകത്തില്‍ അവള്‍ക്കായി ഒരു സന്ദേശവും എഴുതി ഒപ്പും തീയതിയും കുറിച്ചു.
ക്രിസ്തു കേന്ദ്രീകൃതമായ വാക്കുകളും പ്രവൃത്തികളും നിറഞ്ഞ ലിയോ പതിനാലാമന്‍ പാപ്പ മറ്റൊരു ക്രിസ്തുവായി തീരട്ടെ എന്ന ആശംസകളോടെയും പ്രാര്‍ത്ഥനകളോടെയും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?