Follow Us On

19

May

2025

Monday

‘യുദ്ധം മൂലം കഷ്ടപ്പെടുന്നവരെ ഓര്‍ക്കണമേ… ആഘോഷങ്ങള്‍ക്കിടയിലും ലിയോ പാപ്പായുടെ ഉള്ളു തേങ്ങി

‘യുദ്ധം മൂലം കഷ്ടപ്പെടുന്നവരെ ഓര്‍ക്കണമേ… ആഘോഷങ്ങള്‍ക്കിടയിലും ലിയോ പാപ്പായുടെ ഉള്ളു തേങ്ങി

സ്ഥാനരോഹണ ചടങ്ങുകളുടെ ആരവങ്ങള്‍ക്കിടയിലും ലിയോ മാര്‍പാപ്പയുടെ മനസില്‍ തങ്ങി നിന്നത് യുദ്ധത്തിന്റെ നോവുകള്‍ പേറുന്ന നിഷ്‌കളങ്കരായ മനുഷ്യരുടെ ഓര്‍മകളാണ്. യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കായി അദ്ദേഹം പ്രത്യേകം പ്രാര്‍ത്ഥിക്കുകയും സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

‘വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സന്തോഷത്തില്‍, യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരെ നമുക്ക് മറക്കാനാവില്ല,’ എന്ന്, പാപ്പ ഓര്‍മിപ്പിച്ചു. ഇസ്രായേല്‍-ഹമാസ് യുദ്ധം തുടരുന്നതിനാല്‍ ഗാസയിലെ ‘അതിജീവിച്ച കുട്ടികള്‍, കുടുംബങ്ങള്‍, പ്രായമായവര്‍’ എന്നിവര്‍ പട്ടിണിയിലാണെന്ന് അദ്ദേഹം ലോകത്തെ അനുസ്മരിപ്പിച്ചു.

മ്യാന്‍മറില്‍, പുതിയ സംഘര്‍ഷങ്ങള്‍  ഒട്ടേറെ നിരപരാധിയായ യുവജനങ്ങളുടെ ജീവിതം അകാലത്തില്‍ ഇല്ലാതാക്കിയെന്നതില്‍, പാപ്പ തീവ്രമായ ദു:ഖം രേഖപ്പെടുത്തി.  ‘രക്തസാക്ഷികളായ ഉക്രെയ്ന്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുകയാണ്’ എന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

‘സ്വര്‍ഗ്ഗത്തില്‍ നിന്ന് നമ്മെ അനുഗമിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആത്മീയ സാന്നിധ്യം, ഈ ചടങ്ങിലൂടനീളം തനിക്ക് ശക്തമായി അനുഭവപ്പെട്ടു,’ എന്ന് മാര്‍പ്പാപ്പ പറഞ്ഞു.

സമാധാനത്തിനായും  കഷ്ടപ്പെടുന്നവര്‍ക്കുള്ള ആശ്വാസത്തിനായും, ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ സാക്ഷികളാകാനുള്ള കൃപയ്ക്കായും  പരിശുദ്ധ അമ്മയോട് മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാന്‍ പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായി, വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പാപ്പ സ്വകാര്യ സംഭാഷണം നടത്തി.

വിശ്വാസ സമൂഹത്തിന് ആശ്വാസവും പ്രതീക്ഷയും പകര്‍ന്ന പാപ്പയുടെ സ്ഥാനാരോഹണം, ലോകത്തില്‍  സമാധാനത്തിന്റെ പുതിയ പാതകളൊരുക്കും എന്ന പ്രത്യാശയിലും പ്രാര്‍ത്ഥനയിലുമാണ് ദൈവജനം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?