വത്തിക്കാന്‍ സിറ്റി: വിശ്വാസം നിമിത്തം പീഡനമനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് സഭാ ശുശ്രൂഷയുടെ അനിവാര്യമായ ഭാഗമാകണമെന്നും, ആ ദൗത്യത്തില്‍ നിന്നു ഒരിക്കലും പിന്തിരിയരുതെന്നും ലിയോ 14 ാമന്‍ പാപ്പ. ഫ്രയേര്‍സ് മൈനര്‍ കോണ്‍വെഞ്ച്വല്‍ (ഫ്രാന്‍സിസ്‌കന്‍) സമൂഹത്തെയും ട്രിനിറ്റേറിയന്‍ സഭാവിഭാഗത്തെയും ജനറല്‍ ചാപ്റ്റര്‍ സമ്മേളനത്തിന്റെ ഭാഗമായി വത്തിക്കാനില്‍ സ്വീകരിച്ചപ്പോഴായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം.
ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയും ട്രിനിറ്റേറിയന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ഓഫ് മാതയും ശുശ്രൂഷാ ജീവിതത്തിന് വലിയ മാതൃകകളാണ്. ‘സ്വന്തമായി ഒന്നുമില്ലാതെ, ഹൃദയത്തിലും കീശയിലുമൊന്നും ഒളിപ്പിക്കാതെ ജീവിക്കുക’ എന്ന ഫ്രാന്‍സിസിന്റെ ആഹ്വാനം സമര്‍പ്പിത ജീവിതത്തിന് ഉദാത്ത മാതൃകയാണ്. അതേ സമയം, വിശുദ്ധ ജോണ്‍ ഓഫ് മാത, സഭയുമായി ചേര്‍ന്ന് രൂപപ്പെടുത്തിയ ചട്ടങ്ങള്‍ ദൗത്യജീവിതത്തിന് ആവശ്യമായ ദിശയും വ്യക്തതയും നല്‍കുന്നു. ഈ രണ്ടു നിലപാടുകളും പരസ്പര വിരുദ്ധമല്ല പകരം അവ ഒന്നിച്ച് ചേര്‍ന്ന് സഭയുടെ ദൗത്യത്തിനുള്ള വെളിച്ചം പകരുന്നുവെന്ന് പാപ്പ പറഞ്ഞു.
മതസ്വാതന്ത്ര്യം കുറവുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളില്‍ ട്രിനിറ്റേറിയന്‍ സഭ നടത്തുന്ന സേവനങ്ങള്‍ പരിശുദ്ധ സിംഹാസനത്തിന് വിലപ്പെട്ടതാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാണിച്ചു. എളിമയും അനുസരണയും അടിസ്ഥാനമാക്കിയുള്ള സുവിശേഷജീവിതം ഇരു സമൂഹങ്ങളും തുടരണമെന്ന് പാപ്പാ പറഞ്ഞു.
‘നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രിസ്തുവിന്റെ ആത്മാവിന്റെ അടിസ്ഥാനത്തിലാണ് നടക്കേണ്ടത്. വ്യക്തിപരമായ താല്പര്യങ്ങളല്ല, മറിച്ച് സഭയുടെ ദൗത്യബോധമാണ് ഓരോരുത്തരേയും മുന്നോട്ട് നയിക്കേണ്ടത്,’ എന്ന് പാപ്പ പറഞ്ഞു. സഭാ ശുശ്രൂഷകര്‍ തങ്ങളുടെ പ്രാര്‍ത്ഥനയിലും ദൗത്യത്തിലും വിശ്വാസത്തിനായി പീഡിക്കപ്പെടുന്നവരെ ഓര്‍ക്കണമെന്നും അവര്‍ക്കു വേണ്ടി നിലകൊള്ളണമെന്നും പാപ്പ ഓര്‍മിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *