Follow Us On

27

June

2025

Friday

എട്ട് ഡീക്കന്‍മാരുടെ നിയമനം ഗവണ്‍മെന്റും സഭയും തമ്മില്‍ മഞ്ഞുരുകന്നതിന്റെ സൂചന; ‘പോപ്പ് ലിയോ’ ഇഫെക്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്കരാഗ്വന്‍ സഭ

എട്ട് ഡീക്കന്‍മാരുടെ നിയമനം ഗവണ്‍മെന്റും സഭയും തമ്മില്‍ മഞ്ഞുരുകന്നതിന്റെ സൂചന; ‘പോപ്പ് ലിയോ’ ഇഫെക്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്കരാഗ്വന്‍ സഭ

മനാഗ്വ/നിക്കരാഗ്വ:  നിക്കരാഗ്വന്‍ ഗവണ്‍മെന്റ് രാജ്യത്തെ കത്തോലിക്ക സഭയോട് പുലര്‍ത്തുന്ന ശത്രുതാമനോഭാവത്തില്‍ അയവുവരുന്നതിന്റെ സൂചന നല്‍കി തലസ്ഥാനമായ മനാഗ്വയില്‍ ഗവണ്‍മെന്റ് അനുമതിയോടെ എട്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു. 2024 വേനല്‍ക്കാലം മുതല്‍, നിക്കരാഗ്വന്‍ സര്‍ക്കാര്‍ രാജ്യത്ത് വൈദിക പട്ടം നല്‍കുന്നത് ഏകദേശം പൂര്‍ണമായി വിലക്കിയിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജൂണ്‍ 7 പന്തക്കുസ്താ തിരുനാള്‍ദിനത്തില്‍  മനാഗ്വയിലെ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ ലിയോപോള്‍ഡോ ബ്രെന്‍സ്, എട്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഡീക്കന്‍ പട്ടം നല്‍കിയ ചടങ്ങ് വഴിത്തിരിവായി നിരീക്ഷകര്‍ വിലയിരുത്തന്നത്. പത്രോസിന്റെ സിംഹാസനത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ അവരോധിതനായതാണ് നിലവിലെ സംഭവവികാസങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് കരുതപ്പെടുന്നു.

2024 ന് മുമ്പ്, മനാഗ്വ അതിരൂപത പ്രതിവര്‍ഷം രണ്ട് ഘട്ടങ്ങളിലായി 100 ലധികം വൈദികര്‍ക്ക് പ്രതിവര്‍ഷം പട്ടം നല്‍കിയിരുന്നു. 2024-ല്‍, ജനുവരിയില്‍ ഒമ്പത് പുരോഹിതന്മാരെയും ഓഗസ്റ്റില്‍ പതിനാറ് പേരെയും നിയമിച്ചു. എന്നിരുന്നാലും മിക്ക നിക്കരാഗ്വന്‍ രൂപതകളും പുരോഹിതന്മാരെയോ ഡീക്കന്‍മാരെയോ നിയമിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഉദാഹരണത്തിന്, എസ്റ്റെലി രൂപതയില്‍, 2024 ജൂലൈ 26 ന് ഷെഡ്യൂള്‍ ചെയ്തിരുന്ന മൂന്ന് ഡീക്കന്‍മാരുടെ സ്ഥാനാരോഹണം പോലീസ് ഉത്തരവ് പ്രകാരം റദ്ദാക്കി. സാന്‍ഡിനിസ്റ്റ ഭരണകൂടത്തിന് താല്‍പ്പര്യമുള്ള ബിഷപ്പ്  റെനെ സാന്‍ഡിഗോ നേതൃത്വം നല്‍കുന്ന ലിയോണ്‍ രൂപതയും,  മനാഗ്വ രൂപതയും ഒഴികെ, മിക്ക രൂപതകളും ഇപ്പോഴും ഉപരോധത്തിലാണ്.

2018-2019 കാലഘട്ടത്തില്‍ ഡാനിയേല്‍ ഒര്‍ട്ടേഗയുടെ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ ആരംഭിച്ചത് മുതല്‍ കത്തോലിക്കാ സഭയ്ക്കെതിരായ ഈ അടിച്ചമര്‍ത്തല്‍ നടന്നുവരികയാണ്. ദുഃഖകരമായ ഒരു പരിണതഫലം: നാല് ബിഷപ്പുമാര്‍ ഉള്‍പ്പെടെ 250-ലധികം പുരോഹിതന്മാരെയും സന്യാസിമാരെയും നാടുകടത്തി. ഇത് രാജ്യത്തെ പുരോഹിതരുടെ ഏകദേശം 20% വരും. ഡസന്‍ കണക്കിന് കത്തോലിക്കാ റേഡിയോ, ടെലിവിഷന്‍ സ്റ്റേഷനുകള്‍ അടച്ചുപൂട്ടി. സന്യാസസഭകളുടെയും കത്തോലിക്കാ സ്ഥാപനങ്ങളുടെയും നിയമപരമായ ഘടനകള്‍ പിരിച്ചുവിടുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു.
എപ്പിസ്‌കോപ്പല്‍ നിയമനങ്ങളുടെ കാര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിക്കാരാഗ്വന്‍ ഗവണ്‍മെന്റിന് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നില്ല. ഇത് ഒരു പ്രധാന തര്‍ക്ക വിഷയമായി മാറി.

ഫ്രാന്‍സിസ് മാര്‍പാപ്പ  സര്‍ക്കാര്‍ അനുകൂലിക്കുന്ന ബിഷപ്പുമാരെ നിയമിക്കാന്‍ വിസമ്മതിച്ചു. ലിയോ പാപ്പ നിക്കരാഗ്വയെ എങ്ങനെ സമീപിക്കുമെന്ന് ഡാനിയേല്‍ ഒര്‍ട്ടേഗ ഉറ്റുനോക്കുകയാണ്. മനാഗ്വയില്‍ ഡീക്കന്‍മാരെ നിയമിക്കാന്‍ അംഗീകാരം നല്‍കുന്നതിലൂടെ, ഭരണകൂടം വത്തിക്കാന്റെ പ്രീതി വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അനുമാനിക്കപ്പെടുന്നു.സ്ഥിരതയുടെയും ധാര്‍മ്മിക അധികാരത്തിന്റെയും ഒരു ഘടകമായി സഭ ഇപ്പോഴും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സ്ഥിതി വഷളാകുന്നത് ആര്‍ക്കും താല്‍പ്പര്യമില്ലാത്തതിനാല്‍, ശാശ്വതമായ മാറ്റത്തിനുള്ള ഒരു തുടക്കമായി ഇത് മാറും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?